പേരൂര്‍ക്കട : ലോ അക്കാഡമിയിലെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടാന്‍ സാധിക്കാത്തവിധം നിസ്സഹായാവസ്ഥയാണുള്ളതെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. അക്കാഡമിയിലെ വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് എബിവിപി നടത്തിവരുന്ന സമരത്തിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ലോ അക്കാഡമിയിലെ ഡയറക്ടര്‍ ബോര്‍ഡിലെ അംഗമാണ്. വ്യാപകമായി അഴിമതിനടന്ന അക്കാഡമിയിലെ വിഷയങ്ങള്‍ പുറത്തുകൊണ്ടു വരാതിരിക്കണമെങ്കില്‍ മുഖ്യമന്ത്രി മൗനംപാലിക്കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അക്കാഡമി ഇപ്പോള്‍ ഒരു സ്വകാര്യ ഗവണ്മെന്റാണ് ഭരിച്ചുവരുന്നത്. വിഷയം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വൈസ്ചാന്സലര്കൂടിയായ ഗവര്‍ണ്ണര്‍ക്കു നിവേദനം നല്‍കുമെന്ന് മുരളീധരന് വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, സംസ്ഥാന സമിതി അംഗം ശിവശങ്കരന് നായര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് ഡോ. വാവ, സംസ്ഥാന വക്താവ് എ.ആര് പത്മകുമാര്‍, പട്ടികജാതി മോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് സുധീര്‍, യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി മലയിന്‍കീഴ് രാധാകൃഷ്ണന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ് രാജീവ്,ജില്ലാ പ്രസിഡന്റ് അനുരാജ്, ജില്ലാ ജനറല്‍ സെക്രട്ടറി പൂങ്കുളം സതീഷ്, ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, ജനറല്‍ സെക്രട്ടറി രതീഷ്, കൗണ്‍സിലര്‍മാരായ കൊടുങ്ങാനൂര്‍ ഹരികുമാര്‍, വി. വിജയകുമാര്‍, കരമന അജിത്, രമ്യാ രമേഷ് എന്നിവര്‍ പങ്കെടുത്തു. ലോ അക്കാഡമി സമരം പ്രശ്നപരിഹാരമാകാതെ നീളുകയാണ്. എല്ലാ വിദ്യാര്ത്ഥിയുണിയനുകളും സമരത്തിലാണ്. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്കി. പ്രിന്സിപ്പാളെ മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്ക്കാര ചെയര്മാന് വിഎസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: