തിരുവനന്തപുരം : നഗരം കാത്തിരുന്ന നൃത്തോത്സവ രാവുകള്‍ക്ക് ഇന്ന് തിരിതെളിയും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി ഉത്സവം വൈകുന്നേരം 6ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നതോടെ ഇനിയുള്ള ഏഴു ദിവസങ്ങള്‍ ലയതാളവിസ്മയങ്ങളുടേതാവും. നിശാഗന്ധിയില്‍ കലാകാരന്മാര് നൃത്തവിസ്മയം തീര്‍ക്കും.
ചടങ്ങില്‍ ഗവര്‍ണര്‍ മോഹിനിയാട്ടം നര്‍ത്തകി ഭാരതി ശിവജിക്ക് ഇത്തവണത്തെ നിശാഗന്ധി പുരസ്കാരം സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്, കെ.മുരളീധരന് എംഎല്‍എ, മേയര്‍ വി.കെ.പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടനചടങ്ങിന് ശേഷം ഒഡീസി നര്‍ത്തകി അരുണമൊഹന്തിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയോടെ നൃത്താഘോഷരാവുകള്ക്ക് തുടക്കമാവും. ജനുവരി 26 വരെയുള്ള മേളയില്‍ എല്ലാ ദിവസവും വൈകുന്നേരം 6.30നാണ് നൃത്തരൂപങ്ങള്‍ അരങ്ങേറുക.
നിശാഗന്ധിമേളയോടനുബന്ധിച്ച് ഇന്നുമുതല്‍ കഥകളി മേളയും നടക്കും. സുഭദ്രാഹരണം, കര്‍ണശപഥം, ബാലിവിജയം, ദുര്യോധനവധം, നളചരിതം നാലാംദിവസം, കാലകേയവധം, കംസവധം, നങ്ങ്യാര്‍കൂത്ത്, ജടായുവധാങ്കം, കൂടിയാട്ടം എന്നിവ ഇന്നു മുതല്‍ 26വരെയുള്ള ദിവസങ്ങളിലായി നടക്കും. കനകക്കുന്ന് കൊട്ടാരത്തില്‍ എല്ലാ ദിവസവും ആറ് മണിക്കാണ് കഥകളി അരങ്ങേറുക.
കലാമണ്ഡലം സുബ്രഹ്മണ്യന്റെ അര്ജ്ജുനവേഷവും കലാമണ്ഡലം വിജയകുമാറിന്റെ സുഭദ്രയും ഇന്ന് വൈകുന്നേരം 6 ന് കനകക്കുന്ന് കൊട്ടാരത്തിലെ കളിത്തട്ടിലെത്തുന്നതോടെയാണ് കഥകളിമേളയ്ക്ക് തുടക്കമാവുക. പ്രശസ്ത കഥകളിയാചാര്യന്‍ മന്ത്രേടത്ത് നമ്പൂതിരിപ്പാടിന്റെ സുഭദ്രാഹരണം ആട്ടക്കഥയാണ് അരങ്ങെത്തെത്തുക. ശ്രീകൃഷ്ണന്റെ ഒത്താശയോടെ സുഭദ്രയെ വിവാഹം ചെയ്യാന്‍ സ്വഗൃഹത്തില്‍ നിന്ന് അര്ജ്ജുനന് കടത്തുന്നതാണ് ഇതിവൃത്തം. കഥകളിയില്‍ പൊതുവേ കാണാത്ത അഷ്ടകലശം രീതിയിലാണ് കഥ ഒരുക്കിയിരിക്കുന്നത്. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്, കലാനിലയം വിഷ്ണു എന്നിവരുടെ സംഗീതവും ഉണ്ണികൃഷ്ണന്, കലാനിലയം കൃഷ്ണകുമാര്‍(ചെണ്ട), മാര്‍ഗി രവീന്ദ്രന്, ആര്‍എല്‍വി രവീന്ദ്രന്(മദ്ദളം) എന്നിവരുടെ വാദ്യസംഗീതവും പ്രധാന ആകര്‍ഷണമായിരിക്കും. സുഭദ്രാഹരണത്തില്‍ ചുട്ടികുത്തുന്നത് മാര്‍ഗി രവീന്ദ്രന് നായരും കരിക്കകം ത്രിവിക്രമനുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: