തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരെ പുതുതായി രൂപീകരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്ന് ഒഴിവാക്കണമെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍സെക്രട്ടറി പി. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞതനുസരിച്ചാണ് കെഎഎസ് രൂപീകരണമെന്ന് വിശദീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് അതേ പ്രകടനപത്രികയില്‍ പറഞ്ഞ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കലെന്ന വാഗ്ദാനം നടപ്പാക്കാന്‍ ആദ്യം തയ്യാറാകണം. നിലവിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുള്ള അവസരം നിഷേധിച്ചുകൊണ്ടല്ല കെഎഎസ് രൂപീകരണത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കേണ്ടത്. ഇതിനാവശ്യമായ പുതിയ തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിക്കണം. 20-25 വര്‍ഷത്തെ സര്‍വീസുള്ള സെക്രട്ടേറിയറ്റ് ജീവനക്കാരന് ലഭിക്കേണ്ട സ്ഥാനക്കയറ്റം ഇല്ലാതാക്കാനുള്ള ശ്രമം ഒരുകാരണവശാലും അംഗീകരിക്കില്ല.
സെക്രട്ടേറിയറ്റ് സര്‍വീസിന്റെ പ്രാധാന്യം മനസ്സിലാക്കാതെയാണ് സര്‍ക്കാര്‍ ഇതിന് മുതിര്‍ന്നിരിക്കുന്നത്. ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത യോഗം വെറും പ്രഹസനമാക്കി. സംസ്ഥാനത്ത് ഭരണസ്തംഭനം തുടരുകയാണ്. സെക്രട്ടേറിയറ്റിലെ താഴ്ന്നവിഭാഗം ജീവനക്കാരെ സെക്രട്ടേറിയറ്റ് സര്‍വീസിന്റെ ഭാഗമാക്കാന്‍ വേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് വൈസ് പ്രസിഡന്റ് വി. രതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ടി.ഐ. അജയകുമാര്‍, മുന്‍ പ്രസിഡന്റ് പി.എ.കെ. നീലകണ്ഠന്, വി. വിനോദ്, ജിഇഎന്‍സി സംസ്ഥാന പ്രസിഡന്റ് സി. മന്മഥന്പിള്ള, പെന്‍ഷണേഴ്സ് സംഘ് ജില്ലാനേതാവ് പി.കെ. രഘുവര്‍മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: