മൂന്നാര്‍: മാട്ടുപ്പെട്ടി പവര്‍ഹൗസില്‍ കണ്ടെത്തിയ ചോര്‍ച്ച പരിഹരിക്കാനുള്ള ശ്രമം ഇന്നലെയും തുടരുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് മാട്ടുപ്പെട്ടി ഡാമില്‍ നിന്നു പവര്‍ഹൗസില്‍ വെള്ളമെത്തിക്കുന്ന ഡ്രെയിന്‍ വാല്‍വില്‍ ചോര്‍ച്ച കണ്ടെത്തിയത്.
പൈപ്പിലെ വാല്‍വ് ഉള്ള ഭാഗത്തുണ്ടായ ചോര്‍ച്ചയിലൂടെ പവര്‍ഹൗസിലെ കേബിള്‍ ട്രാക്ക് റൂമില്‍ വെള്ളം കയറിയിരുന്നു. മൂന്നാറില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് മുറിയില്‍ കയറിയ വെള്ളം നീക്കിയത്.
ഇന്നലെ രാവിലെയാണ് ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തിയത്. മാട്ടുപ്പെട്ടിയിലേക്ക് രണ്ടു മോട്ടോറുകള്‍ എത്തിച്ച് മുറിയിലുള്ള വെള്ളം നീക്കം ചെയ്യുന്നുണ്ട്. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ഡാലിയ ശ്രീധറിന്റെ നേതൃത്വത്തില്‍ വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് നേതൃത്വം നല്‍കുന്നത്. ചോര്‍ച്ച ഗുരുതരമല്ലെന്നും ഇന്ന് പരിഹരിക്കാനാവുമെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വേണ്ടത്ര ജീവനക്കാരില്ലാത്തതും സുരക്ഷാസംവിധാനങ്ങളില്ലാത്തതും ചോര്‍ച്ച പരിഹരിക്കുന്നതിന് തടസമാകുന്നു. പവര്‍ ഹൗസ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രവര്‍ത്തിപ്പിക്കാനോ വേണ്ടത്ര അറ്റകുറ്റപണി നടത്താനോ വൈദ്യതി വകുപ്പ് തയ്യാറായിരുന്നില്ല. സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയിലേക്ക് കടന്നതോടെയാണ് ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരായത്. അറ്റകുറ്റപണി നടത്താതെ തിടുക്കത്തില്‍ വൈദ്യുതി ഉദ്പാദനം തുടങ്ങാന്‍ നടത്തിയ നീക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: