തിരുവനന്തപുരം: എഡിജിപി ആര്. ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഗതാഗത കമീഷ്ണറായിരിക്കെ എഡിജിപി ആര്. ശ്രീലേഖ കോടികളുടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പില്ലെന്നാണ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട്.
വിജിലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ക്രമക്കേട് കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗതാഗത കമീഷണറായിരിക്കെ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതിയും നടത്തിയെന്ന് പരാതി ഉയര്‍ന്നിരുന്നു.
പിന്നീട് ചുമതലയേറ്റ എഡിജിപി ടോമിന് ജെ. തച്ചങ്കരി ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തി. വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്ത് തച്ചങ്കരി റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് സെക്രട്ടറി തലത്തില്‍ നടത്തിയ അന്വേഷണം തച്ചങ്കരിയുടെ കണ്ടെത്തല്‍ ശരിവെച്ചു. വകുപ്പ് സെക്രട്ടറിയും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തുടര്‍ന്ന് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് എന്നിവര്‍കൂടി ഒപ്പിട്ട ശുപാര്‍ശ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന് കൈമാറി. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടിട്ടും റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കാതെ ചീഫ് സെക്രട്ടറി ശുപാര്‍ശ പൂഴ്ത്തിയെന്നാരോപിച്ച് ഹര്ജിക്കാരന് പാഴ്ച്ചിറ നവാസ് കോടതിയെ സമീപിച്ചു. ഈ ആവശ്യം പരിഗണിച്ച കോടതി ജനുവരി 20നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ആദ്യ വനിതാ ജയില്‍ മേധാവിയായി ശ്രീലേഖ ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: