കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തലിന്റെ ഭാഗമായി രണ്ട് തൂണുകള്‍ മാറ്റി സ്ഥാപിക്കും. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനും ഉന്നതതല യോഗത്തില്‍ ധാരണ. ബലക്ഷയമുള്ള രണ്ടും മൂന്നും തൂണുകളാണ് പൂര്‍ണമായും മാറ്റിസ്ഥാപിക്കുന്നത്. തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. മദ്രാസ് ഐഐടിയിലെ റിട്ട.പ്രൊഫസര്‍ ഡോ.അരവിന്ദ് നല്കിയ പ്ലാനുകള്‍ യോഗം അംഗീകരിച്ചു. ജാക്കി ഉപയോഗിച്ച് പാലത്തിന്റെ മേല്‍ഭാഗം ഉയര്‍ത്തിയശേഷം തകരാര്‍ സംഭവിച്ച രണ്ട് മൂന്ന് തൂണുകള്‍ പുനര്‍നിര്‍മ്മിക്കും. ഈ കാലയളവില്‍ പാലത്തിന് താങ്ങായി താല്‍ക്കാലിക തൂണുകള്‍ സ്ഥാപിക്കും. നിലവിലുള്ള തൂണുകള്‍ പൊളിച്ചുമാറ്റി അതേ സ്ഥാനത്ത് പൈലിംഗ് നടത്തി പുതിയ തൂണുകള്‍ നിര്‍മ്മിക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാകും നിര്‍മ്മാണം. ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് യോഗത്തില്‍ പങ്കെടുത്ത വിദഗ്ദര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ കെഎസ്ടിപിയെ ചുമതലപ്പെടുത്തി. ഒരാഴ്ചക്കകം എസ്റ്റിമേറ്റ് സമര്‍പ്പിക്കും. മന്ത്രി കെ.സുധാകരന്, ഡോ.അരവിന്ദ്, പൊതുമരാത്ത് അഡീഷണല്സെക്രട്ടറി സുബ്രതോബിശ്വാസ്, പൊതുമരാത്ത് ഡിസൈനിങ് ചീഫ് എഞ്ചിനീയര്‍ കെ.സുന്ദരന്‍, കെഎസ്ടിപി, പ്രൊജക്ട് ഡിസൈനര്‍ പി.കെ.സതീശന്, ചീഫ് എഞ്ചിനീയര്‍ എം.ജീവരാജ്, കൊട്ടാരക്കര സുപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ്.ദീപു, പൊതുമരാത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍, നിര്‍മ്മാണ മേഖലയിലെ വിദഗ്ദര്‍ എന്നിവര്‍ പങ്കെടുത്തു. ഈ മാസം പത്തന് വൈകിട്ട് ആറിനായിരുന്നു ഭാരം കയറ്റിയ വാഹനം കടന്ന് പോയതിന് തൊട്ടുപിന്നാലെ പാലത്തിന്റെ ഒരുവശം ചരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: