തൃശൂര്‍: പാമ്പാടി നെഹ്റുകോളേജിലെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുന്നു. കേസിന്റെ ഭാഗമായി ഇതിനകം ഇരുന്നൂറിലേറെപ്പേരില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുത്തു. മരണത്തിന് മുമ്പ് ജിഷ്ണുവിന്റെ ശരീരത്തില്‍ മുറിവുണ്ടായെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലാണ് അന്വേഷണസംഘത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്.
ഈ മുറിവ് എങ്ങനെ സംഭവിച്ചതാണെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. മൊഴി നല്കിയവരാരും ഇക്കാര്യത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. ഇന്നലെ കോളേജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുള്ളവരെ അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകള്‍ പരിശോധിച്ചാല്‍ മരണം ദുരൂഹമാണെന്നും പിന്നില്‍ മറ്റ് കാരണങ്ങള്‍ കണ്ടേക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
അതേസമയം അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാണിച്ച് ജിഷ്ണുവിന്റെ ബന്ധുക്കള്‍ രംഗത്ത്വന്നു. ജിഷ്ണുവിനെ കൊലപ്പെടുത്തിയതാണെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മൃതദേഹം പുറത്തെടുത്ത് രണ്ടാമത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് തങ്ങള്‍ എതിരല്ല. കുറ്റക്കാര്‍ക്കെതിരെ കൊലക്കേസ് എടുക്കാന്‍ തയ്യാറായാല്‍ രണ്ടാമത് പോസ്റ്റ്മോര്‍ട്ടത്തിന് അനുമതി നല്‍കാമെന്ന് ജിഷ്ണുവിന്റെ അമ്മ പറഞ്ഞു.
കോളേജില്‍ നടന്നതായി പറയുന്ന കോപ്പിയടി സംഭവവും താക്കീത് നല്കിയതും കെട്ടിച്ചമച്ചകഥയാണെന്ന വിശ്വാസത്തിലാണ് ബന്ധുക്കള്‍. ജിഷ്ണുവിനെ ശാരീരികമായും മാനസികമായും മാനേജ്മെന്റ് പീഡിപ്പിച്ചുവെന്നും ഇക്കാര്യങ്ങള്‍ സഹപാഠികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
ജിഷ്ണുവിന്റെ നാടായ വളയം ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇന്നലെ ചേലക്കരയിലെത്തി സ്ഥലം എംഎല്‍എ യു.ആര്. പ്രദീപിനെ സന്ദര്‍ശിച്ച് നിവേദനം നല്കി. കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഇവര്‍ സന്ദര്‍ശിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.സുമതിയുടെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘമാണ് ചേലക്കരയില്‍ എത്തിയത്. മരണം സംബന്ധിച്ച ദുരൂഹതകള്‍ എത്രയും പെട്ടെന്ന് പുറത്തുവരണമെന്ന് ഇവര്‍ പോലീസിനോടും എംഎല്‍എയോടും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: