പത്തനംതിട്ട: ജനാധിപത്യ രീതിയില്‍ ഭൂരഹിതര്‍ നടത്തുന്ന സമരങ്ങളെ ഭരണാധികാരികള്‍ അവഗണിച്ചാല്‍ മിച്ചഭൂമി പിടിച്ചെടുക്കുന്ന തലത്തിലേക്ക് സമരം മാറുമെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ. ജാനു പറഞ്ഞു. ഗവി ഭൂമി സമരസമിതി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തുന്ന ദിനരാത്ര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഭൂമിയില്‍ ജനിച്ച എല്ലാവര്ക്കും ജാതിമതവ്യത്യാസമില്ലാതെ മണ്ണില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. അത് ആരുടെയും ഒൗദാര്യമല്ല; അവകാശമാണ്. വനവാസികളടക്കമുള്ളവരുടെ സ്ഥിതി സാക്ഷരകേരളത്തിനു അപമാനമാണ്. മനുഷ്യന്റെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ഒരു ഭരണഘടനയും പറയുന്നില്ല. വനവാസികള്‍ക്ക് ഭൂമിയില്ലെന്നു പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. ഭൂരഹിതര്‍ക്ക് ജീവിക്കാനും കൃഷി ചെയ്യാനും ആവശ്യമായ ഭൂമി നല്കിയാലും കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി ബാക്കിയാണെന്ന് സര്‍ക്കാരിന്റെ തന്നെ വിവിധ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നു.
ഗവിയിലെ വനവാസികളും തോട്ടം തൊഴിലാളികളുമടങ്ങിയ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കേരളത്തിനപമാനമാണ്. ഇതുപോലെ കടുത്ത മനുഷ്യാവകാശലംഘനം നടക്കുന്ന പ്രദേശം സംസ്ഥാനത്ത് വേറെയില്ല. ചികിത്സാ സൗകര്യമോ വിദ്യാഭ്യാസത്തിനുള്ള സാഹചര്യമോ ഇവിടെയില്ല. ഇതിന് അടിയന്തിരമായി പരിഹാരം കാണാന്‍ അധികാരികള്‍ തയ്യാറാകണം. അതല്ലായെങ്കില്‍ ഗവിയിലെ ഭൂമി പിടിച്ചെടുത്ത് അളന്നു തിട്ടപ്പെടുത്തി ഭൂരഹിത കുടുംബങ്ങള്‍ക്ക് നല്കാന് നിര്‍ബ്ബന്ധിതരാകും. കേരളത്തിലെ മുഴുവന്‍ ഭൂരഹിതരും ഗവിയിലേക്ക് ഒഴുകിയെത്തുന്ന ഒരു സാഹചര്യമുണ്ടായാല്‍ അതിനെ പ്രതിരോധിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നും സി.കെ. ജാനു ഓര്‍മ്മിപ്പിച്ചു.
കേരളത്തിന്റെ എല്ലാ ജില്ലകളിലും വരും ദിവസങ്ങളില്‍ ഭൂമി സമരങ്ങള്‍ സജീവമാകും. ഭൂരഹിതരുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുക്കണം. സാക്ഷരകേരളത്തിനപമാനമായ ഗവിയിലെ ദുരവസ്ഥക്കെതിരായി മനുഷ്യസ്നേഹികളുടെ കൂട്ടായ്മ എല്ലായിടത്തുമുണ്ടാകും.
പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേരളത്തിലെ ഭൂരഹിതര്‍ ഗവിയിലേക്ക് ഒഴുകിയെത്തുമെന്നും സി.കെ. ജാനു പറഞ്ഞു. സമരസമിതി ജന. കണ്‍വീനര്‍ ഷാജി ആര്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് അശോകന് കുളനട,മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: