പിണറായി വിജയന് സര്‍ക്കാര്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അന്നം നിഷേധിക്കുകയാണ്. രാജ്യത്തിനുതന്നെ മാതൃകയായിരുന്ന കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുമുന്നണികള്‍ക്കും ഒഴിഞ്ഞുമാറാന്‍ ആവില്ല. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ റേഷന്‍ മുടങ്ങി. 14,245 ന്യായവില ഷോപ്പുകള്‍ വഴിയാണ് കേരളത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്.
ഒരു റേഷന്‍ കടയില്‍നിന്ന് ശരാശരി 400 കുടുംബങ്ങള്‍ റേഷന്‍ വാങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍. 1965 മുതല്‍ സംസ്ഥാനത്ത് വിജയകരമായി നടന്നുവന്ന സ്റ്റാറ്റിയൂട്ടറി റേഷന്‍ സമ്പ്രദായം പിണറായി ഭരണത്തില്‍ അട്ടിമറിക്കപ്പെട്ടു. ആവശ്യമുള്ള ഭക്ഷ്യധാന്യത്തിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ സംബന്ധിച്ച് റേഷന്‍ വിതരണം നിലച്ചത് ഇരുട്ടടിയായി. ഇതേതുടര്‍ന്ന് പൊതുവിപണിയില്‍ അരിവില 40 രൂപയ്ക്ക് മുകളിലാവുകയും ചെയ്തു. എന്നിട്ടും സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ്.
കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ പരസ്പരം കുറ്റപ്പെടുത്തി രാഷ്ട്രീയ നാടകം കളിക്കുകയാണ്. 2013 ല്‍ കേന്ദ്രം കൊണ്ടുവന്ന ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കാന്‍ സംസ്ഥാനം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിയമം നടപ്പാക്കാന്‍ ആറ് തവണയാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സാവകാശം ചോദിച്ചത്. പിന്നീട് ഭരണത്തിലെത്തിയ ഇടതുമുന്നണിയും അതേ പാത പിന്തുടര്ന്നതോടെയാണ് കേന്ദ്രം അന്ത്യശാസനം നല്‍കിയത്. നിയമം നടപ്പാക്കാതെ റേഷന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഇളവ് വരുത്താന്‍ കേന്ദ്രം വീണ്ടും തയ്യാറായെന്നതും ശ്രദ്ധേയമാണ്. കേരളത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യം എഫ്സിഐ ഗോഡൗണുകളില്‍ കേന്ദ്രം എത്തിച്ചു.
തൊഴിലാളിപണിമുടക്കും സംരഭരണശാലകളുടെ അപര്യാപ്തതയും മൂലം റേഷന്‍ ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല.എന്നിട്ടും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് മനുഷ്യത്വ രഹിതവും ഭരണഘടനാവിരുദ്ധവുമാണ്. റേഷന്‍ കിട്ടാന്‍ അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ നാളിതുവരെയായിട്ടും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയെപ്പറ്റി മാത്രം 16,30,754 പരാതികളാണ് കിട്ടിയത്. ഇതില്‍ 12.5 ലക്ഷം പരാതികളും കഴമ്പുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
എത്ര ലാഘവത്തോടെയാണ് സര്‍ക്കാര്‍ ഇത് കൈകാര്യം ചെയ്തതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ഇതുവരെയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇടത്തട്ടുകാരെ പൂര്‍ണ്ണമായും ഒഴിവാക്കി റേഷന്‍ സര്‍ക്കാര്‍തന്നെ വിതരണം ചെയ്യണമെന്ന വ്യവസ്ഥയാണ് കേന്ദ്രനിയമത്തിലുള്ളത്. ഇത് സാധ്യമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി സംഭരണശാലകള്‍ ഉണ്ടാകണം. റേഷന്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ കടകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും വേണം. എന്നാല്‍ ഇതൊന്നും ചെയ്യാതെ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് തരംതാണ രാഷ്ട്രീയക്കളിയാണ്.
കേന്ദ്രനിയമം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് 14.25 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് കിട്ടുക. നിലവില്‍ ഇത് 15.9 ലക്ഷം ടണ്‍ ആണ്. കേന്ദ്രനിയമം നടപ്പാക്കുമ്പോള്‍ ഭക്ഷ്യധാന്യം കുറവുണ്ടാകുമെന്ന ആക്ഷേപമാണ് മുന്നണികള്‍ ഉന്നയിക്കുന്നത്. എന്നാല്‍ പട്ടികയില്‍ ലക്ഷക്കണക്കിന് അനര്‍ഹരുണ്ടെന്ന ആക്ഷേപം കണക്കിലെടുക്കാതെ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ആകെയുള്ള ഉപഭോക്താക്കളില്‍ 45% പേരും റേഷന്‍ വാങ്ങുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ കേന്ദ്രത്തിനെതിരെ രാഷ്ട്രീയം കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് മുന്നണികള്‍ പിന്മാറണം. അടിസ്ഥാന ആവശ്യമായ ഭക്ഷണം ജനങ്ങള്‍ക്ക് ഉറപ്പുവരുത്താന്‍ സംസ്ഥാനം തയ്യാറാകണം.
അഴിമതിക്കെതിരായ നടപടിയുടെ കാര്യത്തില്‍ ഇരട്ടനീതി പിന്തുടരുന്ന മുഖ്യമന്ത്രി കേരളത്തില്‍ ഭരണസ്തംഭനത്തിന് കാരണക്കാരനാണ്. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ പിണറായി വിജയന് നടത്തുന്ന ശ്രമങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിലേക്കാണ് കേരളത്തെ കൊണ്ടുചെന്ന് എത്തിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചരിത്രത്തിലാദ്യമായി പണിമുടക്കേണ്ടിവന്നു. സര്‍ക്കാരിന്റെ ഭീഷണിക്ക് വഴങ്ങി പണിമുടക്ക് പിന്‍വലിച്ചെങ്കിലും ഭരണസ്തംഭനമാണ് കേരളത്തില്‍ ഇന്നുള്ളത്. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് സ്ഥാപിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഉദ്യോഗസ്ഥര്‍ക്കിടയില്‍ രണ്ടുതരം പൗരന്മാരെ സ്രഷ്ടിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. ഉദ്യോഗസ്ഥരിലേക്ക് സെല്‍ഭരണം അടിച്ചേല്‍പ്പിക്കാനുള്ള സിപിഎം ഗൂഢനീക്കമായി മാത്രമേ ഇതിനേ കാണാനാകൂ.
ഇരുപത്തിയഞ്ച് ലക്ഷം തൊഴിലവസരം വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ പിണറായി വിജയന് അപ്രഖ്യാപിത നിയമനനിരോധനം ഏര്‍പ്പെടുത്തി യുവാക്കളെ വഞ്ചിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ നിലവിലുള്ളപ്പോള്‍ ഇഷ്ടക്കാരെ തിരുകികയറ്റാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തിയത്. അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരുടെ തൊഴില്‍ പ്രതീക്ഷകളെ തല്ലിത്തകര്‍ത്ത സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് വിദ്യാര്‍ത്ഥികളുടെ ജീവിതവും തുലയ്ക്കുകയാണ്. തൃശ്ശൂര്‍ പാമ്പാടിയിലെ നെഹ്റുകോളേജില്‍ ആത്മഹത്യ ചെയ്ത വിഷ്ണു സ്വാശ്രയ മാനേജ്മെന്റുകളെ കയറൂരിവിട്ട സര്‍ക്കാര്‍ നയത്തിന്റെ രക്തസാക്ഷിയാണ്.
സംസ്ഥാനം അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിലേക്ക് പോകുമ്പോള്‍ നിസ്സംഗതയോടെയാണ് പിണറായി സര്‍ക്കാര്‍ അതിനെ സമീപിക്കുന്നത്. ഒരിറ്റുജലത്തിനായി ലക്ഷക്കണക്കിന് ജനങ്ങള്‍ യാചിക്കുമ്പോള്‍ പ്ലാച്ചിമടയില്‍ സ്വകാര്യകുത്തകയ്ക്ക് നിര്‍ബാധം വെള്ളമൂറ്റാന്‍ അനുമതി നല്‍കിയതോടെ സര്‍ക്കാര്‍ വിധേയത്വം ആരോടാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ദാഹജലത്തിനായി കേഴുന്ന മലയാളിക്ക് പ്രതീക്ഷയേകികൊണ്ടാണ് ജലസ്വരാജ് പദ്ധതിക്ക് ബിജെപി രൂപംകൊടുത്തത്. ഇതുമായി സഹകരിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ രാഷ്ട്രീയക്കണ്ണിലൂടെ കണ്ട് അവര്‍ക്കെതിരെ രംഗത്തുവരുന്നത് ആശങ്കാജനകമാണ്. കുടിവെള്ളത്തില്‍പോലും രാഷ്ട്രീയം കാണുന്ന പിണറായി സര്‍ക്കാരിന്റെ ദുഷ്ടബുദ്ധിയെ ജനം തിരിച്ചറിയും.
മൂന്നുലക്ഷം കുടുംബങ്ങള്‍ക്ക് ഒരു സെന്റു ഭൂമി പോലും ഇല്ലെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. അഞ്ച് ലക്ഷം ഏക്കര്‍ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ളപ്പോഴാണ് ഈ ദുരവസ്ഥ. കേരളപ്പിറവിയുടെ ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും കയറിക്കിടക്കാന്‍ ഒരു കൂരപോലും ഇല്ലാത്തവര്‍ കേരളത്തിന്റെ സാമൂഹ്യ ബോധത്തിന് മുന്നില്‍ ചോദ്യചിഹ്നമാവുകയാണ്. നിസ്സഹായരായ പട്ടിണിപ്പാവങ്ങളും ആദിവാസികളും ദളിതരും അടക്കമുള്ള ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ അവഗണിക്കാനും തല്ലിത്തകര്‍ക്കാനുമാണ് സര്‍ക്കാര്‍ ശ്രമം. ഒരു തുണ്ടു ഭൂമിക്കായുള്ള പാവപ്പെട്ടവന്റെ നിലവിളി അധികാരികളുടെ കാതുകളില്‍ എത്തിക്കേണ്ടï ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുന്നു. കേരളത്തില്‍ നടക്കുന്ന എല്ലാ ഭൂസമരങ്ങള്‍ക്കും ബിജെപി പിന്തുണ പ്രഖ്യാപിക്കുന്നു. വിവിധ ഭൂമസമരങ്ങളെ ഏകോപിച്ച് രണ്ടാം ഭൂപരിഷ്ക്കരണത്തിനായി ബിജെപി നേതൃത്വം നല്‍കും.
ആഗോള ഭീകരവാദത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും ഭീകരവാദം ശക്തിപ്പെടുകയാണ്. ഭീകരവാദം വളര്‍ത്താന്‍ സ്കൂള്‍ പാഠ്യപദ്ധതി, പ്രണയം ഇവ ദുരുപയോഗപ്പെടുത്തുകയാണ.് കേരളത്തില്‍ നിന്ന് കാണാതായവര്‍ ഐഎസ് താവളത്തിലെത്തിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരിക്കുന്നു. കേരളത്തില്‍ ഭീകരവാദം ശക്തമാകുന്നു എന്ന ബിജെപിയുടെ മുന്നറിയിപ്പ് അവഗണിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ റിപ്പോര്‍ട്ട്. ഭീകരവാദികളുടെ പിടിയിലകപ്പെട്ട കോട്ടയം സ്വദേശി ഫാദര്‍ ടോം ഉഴുന്നാലിനെ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ത്ഥ ശ്രമം നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി അദ്ദേഹത്തിന്റെ മോചനം എത്രയും പെട്ടെന്ന് സാദ്ധ്യമാക്കണം.
വിലതകര്ച്ചയിലേക്ക് കൂപ്പുകുത്തിയ റബറിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. ഇറക്കുമതി നിയന്ത്രിച്ചതോടെ റബര്‍വില 150 രൂപയ്ക്ക് അടുത്തെത്തിയിരിക്കുന്നു. നേരത്തെ 100 രൂപയില്‍ താഴെയായ വിലയാണിത്. റബറിനെ കാര്‍ഷിക ഉത്പ്പന്നമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ ജനദ്രോഹ നടപടികളുമായി പിണറായി വിജയന് സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ മൗനം ദുരൂഹമാണ്. കള്ളപ്പണക്കാരെ സംരക്ഷിക്കാന്‍ ഇടതുമുന്നണിയുടെ ആലയത്തിലേക്ക് കോണ്‍ഗ്രസ്സിനെ നയിച്ച നേതാക്കന്മാരോട് കാലം പൊറുക്കില്ല. മുന്‍സര്‍ക്കാരിന്റെ അതേ പാതയിലൂടെ നീങ്ങുന്ന പിണറായി സര്‍ക്കാരിനെ തുറന്നെതിര്‍ക്കാന്‍ പറ്റാത്ത ഗതികേടിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമെന്ന ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇരുമുന്നണികളും തമ്മില്‍ നയപരമായി ഒരു വ്യത്യാസവും ഇല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന ബദല്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇവിടെയാണ്. നീതിനിഷേധിക്കപ്പെടുന്ന ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍, ഇരുമുന്നണികളും ദുരിതകയത്തിലാക്കിയ ജനങ്ങള്‍ക്ക് ആശ്വാസവും നേതൃത്വവും നല്കാന് ബിജെപി ഉണ്ടാകും. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസനരാഷ്ട്രീയത്തോടൊപ്പം കേരളത്തിലെ ജനങ്ങള്‍ നിലകൊള്ളണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: