രാമപുരം: ശബരി, റെയില്‍ പാതയ്ക്കുവേണ്ടി പഠനം നടത്തിയതില്‍ കോട്ടമലയും, കുറിഞ്ഞി കുമ്പനും ഉള്‍പ്പെടുന്ന പ്രദേശത്ത് ഗ്രാഫൈറ്റ്, ഗ്രാനൈറ്റ് എന്നിവയുടെ വന്‍ ശേഖരമുണ്ടെന്ന് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് ആധാരമാക്കി പരിശോധന നടത്തണമെന്ന ആവശ്യത്തെ തുടര്‍ന്ന് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം കോട്ടമലയില്‍ പരിശോധന നടത്തി. ഗ്രാഫൈറ്റ്, ഗ്രാനൈറ്റ് ശേഖരണത്തെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്ന് രാമപുരം പഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ സംഘം കോട്ടമലയിലെത്തിയത്. ജിയോളജിയ്ക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
പാറമടയ്ക്ക് അനുമതി നല്കാന് നിബന്ധന വച്ചത് പഞ്ചായത്ത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാറമട ഉടമ നല്കിയ പരാതിയില്‍ ട്രൈബ്യൂണലില്‍ വാദം നടക്കുകയാണ്. ഫയര്‍ ഫോഴ്സിന്റെ സര്‍ട്ടിഫിക്കറ്റ്, ഡി.എം.ഒയുടെ സര്‍ട്ടിഫിക്കറ്റ്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ്, 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, 45 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്, അപകടവും മാലിന്യവും ഉണ്ടാകില്ലെന്നും, പ്രദേശത്ത് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് കളക്ടറെ ബോദ്ധ്യപ്പെടുത്തിയിട്ടുള്ള എന്‍ഓസി പ്രദേശ വാസികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇവയൊക്കെയാണ് പഞ്ചായത്ത് മുമ്പോട്ട് വച്ച നിബന്ധനകള്‍. ഇവ പൂര്‍ണ്ണമായും പാലിക്കാതെ ലൈസന്‍സ് നല്‍കേണ്ടെന്ന കര്‍ശന നിലപാടിലാണ് പഞ്ചായത്ത്.
പഞ്ചായത്തിന്റെ അഭിഭാഷകന് വിവിധ വിഷയങ്ങളില്‍ തര്‍ക്കം ഉന്നയിച്ചതോടെ കേസ് 28ലേയ്ക്ക് മാറ്റി. പഞ്ചായത്ത് സെക്രട്ടറി അനധികൃതമായി ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ പാറമടയ്ക്ക് ലൈസന്‍സ് നല്‍കിയത് രാമപുരത്ത് വന്‍ സംഘര്‍ഷങ്ങള്‍ക്കും സമരങ്ങള്‍ക്കും നിരവധി സമരക്കാരുടെ ജയില്‍ വാസത്തിനുമെല്ലാം ഇടയാക്കിയിരുന്നു.
പാറമടയ്ക്കെതിരെ നാട്ടുകാര്‍ ശക്തമായി സമരരംഗത്താണ്. രാമപുരം, കടനാട്, പുറപ്പുഴ പഞ്ചായത്തുകളില്‍ നിന്നും മുപ്പതിനായിരം പേര് ഒപ്പിട്ട ഭീമഹര്‍ജ്ജി ഉടന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് സമര്‍പ്പിക്കും. സമരസമിതി നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കിയും, ഭീഷണിപ്പെടുത്തിയും, പ്രലോഭിച്ചും സമരം പൊളിക്കാനുള്ള തന്ത്രങ്ങളാണ് പാറമട ലോബി പയറ്റുന്നത് എന്തുവന്നാലും സമരരംഗത്തും, നിയമ പോരാട്ടവും ശക്തമായി തുടരുമെന്ന് ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: