കറുകച്ചാല്‍: വാഴൂര്‍ റോഡിലെ 12-ാം മൈല്‍ റോഡുവക്കില്‍ നിന്നിരുന്ന മാവ് മുത്തശ്ശി മരം വെട്ടിയ കുറ്റക്കാര്‍ക്കെതിരെ കേസ്സെടുക്കാന്‍ ജില്ലാ ട്രീ അതോറിറ്റി തീരുമാനിച്ചു. നൂറുവര്‍ഷത്തോളം പ്രായമുള്ളതായിരുന്നു ഈ മാവ്. എന്നാല്‍ ചിലരുടെ സ്ഥാപിത താല്പര്യവും ചില ഉദ്യോഗസ്ഥരുടെ അഴിമതി ലക്ഷ്യവുമായിരുന്നു പടര്‍ന്ന് പന്തലിച്ചുനിന്ന മാവ് വെട്ടിമാറ്റാന്‍ പ്രേരിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരു മരം മുരിക്കുമ്പോള് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും ജില്ലാ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെയും ട്രീ അതോറിറ്റിയുടെയും അനുമതിയും പ്രസ്തുത മരം മുറിക്കുന്നുവെന്നുകാട്ടി പ്രത്യേക നോട്ടീസ് നടപടികളും ലേലവും ആവശ്യമാണ്. എന്നാല്‍ 12-ാം മൈല്‍ മരംമുറിയുമായി ജില്ലാ അധികാരികളോ മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളോ അറിയാതെ വളരെ രഹസ്യമായി ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് മരം മുറിച്ചത്. വന്‍ അഴിമതി ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നുള്ള സംശയത്തിനു തെളിവാണ്.
പാമ്പാടി പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നിരുന്ന മാവ് മുറിയ്ക്കുന്നതിന് പഞ്ചായത്തില്‍ നിന്ന് യാതൊരു അനുമതിയും നല്കിയിട്ടില്ലായെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ട്രീ അതോറിറ്റിയോഗത്തില്‍ 12-ാം മൈലിലെ മാവ് മുറിയ്ക്കല്‍ വിഷയം ചര്‍ച്ച ചെയ്ത് കേസ്സെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മുറിച്ചിട്ട മാവ് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കാതെ വന്നപ്പോള്‍ മുറിച്ച നിലയില്‍ ഇപ്പോഴും റോഡുവക്കില്‍ കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: