കണ്ണൂര്‍: ഒരു കാലത്ത് ആഗോളപ്രസിദ്ധിയാര്ജിച്ച കേരളത്തിന്റെ അനന്യമായ മതനിരപേക്ഷ-ജനാധിപത്യ വിദ്യാഭ്യാസം ഇന്ന് ഏറെ പ്രതിസന്ധികളെ നേരിടുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. കല്യാശ്ശേരി മണ്ഡലം സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന വിദ്യാഭ്യാസ സംഗമവും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പിലും സെബ്സൈറ്റിലും ലഭ്യമാക്കുന്ന ലെന്‍സ് കല്യാശേരി പദ്ധതിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അടുത്ത വര്‍ഷത്തോടെ മണ്ഡലത്തിലെ എട്ടു മുതല്‍ 12 വരെ മുഴുവന്‍ ക്ലാസ്സുകളും ഹൈടെക്കാക്കി മാറ്റും. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്കുയര്ത്തുന്നതിന് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മാടായി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ ടി.വി.രാജേഷ് എം.എല്‍.എ അധ്യക്ഷനായി. കല്യാശ്ശേരി മണ്ഡലത്തിലെ ഓരോ സ്കൂളിലും സ്മാര്‍ട്ട് ക്ലാസ്റൂം സ്ഥാപിക്കാന്‍ അടുത്ത വര്‍ഷത്തെ എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലെന്‍സ് കല്യാശ്ശേരി വെബ്-മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച ടി.പി.ഷാജി മാസ്റ്റര്‍, വിദ്യാഭ്യാസ വികസന ഡോക്യുമെന്ററി തയ്യാറാക്കിയ രാജേഷ് നിറം, ലോഗോ തയ്യാറാക്കിയ സന്തോഷ് ചുണ്ട എന്നിവരെ വിദ്യാഭ്യാസ മന്ത്രി ആദരിച്ചു. മാടായി ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ വികസനത്തിനായി സ്കൂളിലെ മുന്‍ വിദ്യാര്‍ഥി കൂടിയായ ഡോ മുബാറക്ക ബീവി, എന്‍.പി മൊയ്തീന്, സ്കൂള്‍ അധ്യാപിക ബഷീറ സി എന്നിവര്‍ സ്വര്‍ണ വളകള്‍ മന്ത്രിക്ക് കൈമാറി. ചടങ്ങില്‍ എസ്.എസ്.എ ഡയരക്ടര്‍ ഡോ. എ.പി കുട്ടികൃഷ്ണന്, ഹയര്‍ സെക്കന്ററി ജോയിന്റ് ഡയരക്ടര്‍ ഡോ. പി.പി പ്രകാശന്, ഫോക്ലോര് അക്കാദമി മുന്‍ ചെയര്മാന് പ്രഫ. ബി മുഹമ്മദ് അഹമ്മദ്, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: