ചേകവന്മാര് വാളും പരിചയുമായി പരസ്പരം ഏറ്റുമുട്ടിയും പാട്ടുകള്‍ പാടിയും അങ്കംവെട്ടി കാണികളെ ത്രസിപ്പിച്ചു. ചന്ദ്രഗിരി വേദിയിലാണ് ഹരംകൊള്ളിച്ച ഹൈസ്കൂള്‍ വിഭാഗം പരിചമുട്ട്കളി അരങ്ങേറിയത്.
ഗുരുക്കന്മാരെ വന്ദിച്ചും തട്ടകത്തെ നമസ്ക്കരിച്ചും ഗീവര്‍ഗ്ഗീസ് പുണ്യാളനെ സ്തുതിച്ചും തുടങ്ങിയ പരിചമുട്ടുകളി മറ്റ് മത്സരങ്ങളില്‍ നിന്ന് വേറിട്ടുനിന്നു. ഗീവര്‍ഗ്ഗീസ് പുണ്യാളന്റേയും, മലയാറ്റൂര്‍ തോമസ്ലീഹായുടെയും കഥകള്‍ വിവരിക്കുന്ന ചൊല്ക്കെട്ടുകളാണ് മത്സരസംഘങ്ങള്‍ ഏറെയും അവതരിപ്പിച്ചത്.
തികഞ്ഞ മെയ്വഴക്കത്തോടെ ആയോധനകലയുടെ ചുവടുകള്‍വെച്ചും ചാടിയമര്ന്നും കുത്തിമറിഞ്ഞും വാളും പരിചയും വെച്ച് പരസ്പരം വെട്ടിയും തടഞ്ഞും മികവുറ്റ പ്രകടനം. കളരിമുറകളുടെ ചുവടുകളും കണ്ഠകഠോരമായ വായ്ത്താരികളും കൊണ്ട് മത്സരാത്ഥികള്‍ അങ്കവെട്ടിമുന്നേറിയപ്പോള് സദസ്സിന്റെ പ്രോത്സാഹനം വാനോളം ലഭിച്ചത് പരിചമുട്ടുകളിയെ ശ്രദ്ധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: