തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയുടെ കത്ത്. പോലീസിന്റെ വീഴ്ചയാണ് അപകടകാരണമെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ടാണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് കത്തുനല്‍കിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന നളിനി നെറ്റോയുടെ കത്ത് പോലീസിന് തിരിച്ചടിയാകും. പുറ്റിങ്ങല്‍ അപകടം പ്രകൃതി ദുരന്തമല്ലെന്നും മനുഷ്യരുടെ ഭാഗത്തുണ്ടായ പിഴവാണെന്നും കത്തില്‍ പറയുന്നു. ക്രൈംബ്രാഞ്ച് നിയോഗിച്ചിട്ടുള്ള സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറോട് ഇക്കാര്യത്തില്‍ ഉപദേശം വാങ്ങിയശേഷം സമഗ്ര അന്വേഷണം വേണമെന്നാണ് നളിനി നെറ്റോ ആവശ്യപ്പെടുന്നത്.
ജില്ലാ ഭരണകൂടം വിലക്കിയ വെടിക്കെട്ടിന് എങ്ങനെ പോലീസ് അനുമതി നല്കി, ആരാണ് പോലീസിന് ഇതിന് നിര്‍ദേശം നല്‍കിയത്, പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ആര് എന്നൊക്കെയുള്ള കാര്യത്തില്‍ സമഗ്ര അന്വേഷണം ഡിജിപി നേരിട്ട് നടത്തണമെന്നാണ് കത്തിലെ ആവശ്യം. പുറ്റിങ്ങല്‍ അപകടത്തിനുശേഷം ജില്ലാ ഭരണകൂടത്തെ ന്യായീകരിച്ച ആഭ്യന്തര സെക്രട്ടറി പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്ന് ആരോപിച്ചത് വിവാദമായിരുന്നു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി.പ്രകാശ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറിയുടെ നിലപാട്. ഇതിനെതിരെ മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത് വന്നതും വിവാദമായി. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും മാറ്റിയതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി പറഞ്ഞത് പുറ്റിങ്ങല്‍ ദുരന്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നളിനി നെറ്റോ സെന്‍കുമാറിനെതിരെ വ്യാജറിപ്പോര്ട്ടുണ്ടാക്കിയെന്ന് കാട്ടി കഴിഞ്ഞ ദിവസം സ്വകാര്യഅന്യായം കോടതിയിലെത്തിയിരുന്നു.
ഇതു കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ആഭ്യന്തര സെക്രട്ടറിയുടെ കത്ത് പുറത്തുവരുന്നത്. പോലീസ് വീഴ്ചയെകുറിച്ചാണ് നളിനി നെറ്റോ പറയുന്നതെങ്കിലും ഉന്നം സെന്‍കുമാറാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: