കൊച്ചി: ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മാലിന്യത്തില്‍ നിന്ന് മുട്ടാര്‍ പുഴയെ സംരക്ഷിക്കുന്നതിന് നടപടികള്‍. ഇന്നലെ കളക്ടറേറ്റില്‍ എഡിഎം സി. കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രദേശങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണ് മുട്ടാര്‍ പുഴ.
ആലുവ, ചൂര്‍ണിക്കര, കളമശേരി, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചേരാനെല്ലൂര്‍, വരാപ്പുഴ, കൊച്ചി കോര്പറേഷന് എന്നിവിടങ്ങളില്‍ ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. പുഴയില്‍ ഇപ്പോള്‍ പോളയും പായലും പുല്ലും നിറഞ്ഞിരിക്കുകയാണ്. നീരൊഴുക്കു കുറഞ്ഞതിനാല്‍ ഉപ്പുവെള്ളത്തിന്റെ കയറ്റവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ക്കായാണ് യോഗം ചേര്‍ന്നത്.
പുഴയിലെ ഉപ്പിന്റെ തോത് കുറയ്ക്കുന്നതിനും പോളയും പായലും ഒഴുകിപ്പോകുന്നതിനും ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് പത്തുദിവസം കൂടുമ്പോള്‍ വെള്ളം തുറന്നുവിടാന്‍ ആവശ്യപ്പെടും. കളമശേരി എസ്സി എംസി മുതല്‍ മഞ്ഞുമ്മല്‍ പാലം വരെ ആറുകിലോമീറ്ററോളം നിറഞ്ഞുകിടക്കുന്ന പോളയും പായലും നീക്കുന്നതിന് അടിയന്തര ഫണ്ട് കണ്ടെത്തും. കൂടാതെ ഇവിടെ ഇപ്പോള്‍ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്ത് ആഴം കൂട്ടുന്നതിന് പ്രത്യേക പദ്ധതി തയാറാക്കുന്നത് പരിഗണിക്കും. പുഴയില്‍ നിന്ന് ഇപ്പോള്‍ വെള്ളം എടുക്കുന്ന വകയില്‍ വിവിധ സഥാപനങ്ങള്‍ 25 ലകഷത്തോളം രൂപ പ്രതിമാസം സര്‍ക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. ഇതില്‍ ഒരു വിഹിതം തിരിച്ചുപിടിച്ച് മാലിന്യനിര്‍മാര്‍ജനത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.
കളമശേരി നഗരസഭ വക ഡമ്പിംഗ്യാര്‍ഡില്‍ നിന്നുള്ള മാലിന്യം പുഴയില്‍ ചേരുന്നതു തടയുന്നതിനു യാര്‍ഡിനു പിന്നിലുള്ള 30 സെന്റ് സ്ഥലം കൂടി വാങ്ങി ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനമായിട്ടുണ്ട്. അതിന്റെ നിര്‍മാണം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കും. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ട് മാലിന്യം പുഴയിലേക്കു തള്ളുന്ന സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വഴി നോട്ടീസ് നല്‍കും.
ഡെപ്യൂട്ടി കളക്ടര്‍ കെ. ബി. ബാബു, ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സിജി ബാബു, വൈസ്ചെയര്‍മാന്‍ എ. ഡി. സുജില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സി. പി. ഉഷ, എം എ. ജെയിംസ്, ഫാക്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി. കെ. ഉണ്ണികൃഷ്ണ പ്രസാദ്, സാങ്കേതികവിഭാഗം ഡിവിഷനല്‍ മാനേജര്‍ കെ. സി. തോമസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി എം. പി. രാജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: