തിരുവനന്തപുരം: അഴിമതിക്കാരനായ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി ഡോ. എന്‍. കെ.ജയകുമാറിനെ തല്‍സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദാശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന് മുഖ്യമന്ത്രിക്ക് കത്തയച്ചു.
കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) വൈസ് ചാന്‍സിലറായി ഡോ.എന്‍.കെ.ജയകുമാര്‍ ജോലിനോക്കിയിരുന്ന സമയത്ത് കെട്ടിടങ്ങള്‍ നിമിച്ചതില് കോടികളുടെ അഴിമതി നടന്നെന്ന ഓഡിറ്റിങ്ങ് വിഭാഗത്തിന്റെ കണ്ടെത്തല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് മുരളീധരന് കത്തില്‍ പറയുന്നു.
ജോലിയില്‍നിന്നു വിരമിച്ച ശേഷം വൈസ് ചാന്‍സിലര്‍ സ്ഥാനത്തെത്തിയപ്പോള്‍ നിയമം ലംഘിച്ച് ശമ്പളവും പെന്‍ഷനും കൈപ്പറ്റിയത് തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ 2013ല്‍ നുവാല്‍സ് രജിസ്ട്രാര്‍ക്ക് കത്തയച്ചതിലും നടപടിയുണ്ടായില്ല. പിഎസ്സി ഇന്റര്‍വ്യൂ ബോര്‍ഡില്‍ അനധികൃതമായി കടന്നുകൂടി തന്റെ വിദ്യാര്‍ഥിനിയായ അയല്‍ക്കാരിക്ക് കൂടുതല്‍ മാര്‍ക്ക് നല്കി ഉയര്‍ന്ന റാങ്കിലെത്തിച്ച് ഡോ. എന്‍.കെ.ജയകുമാര്‍ നിയമനം നേടിക്കൊടുത്തു.
തിരുവനന്തപുരം ലോ അക്കാഡമി നടത്തുന്ന ട്രസ്റ്റ് അംഗമായ ഡോ.എന്‍. കെ.ജയകുമാര്‍ ഇപ്പോള്‍ എല്ലാ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന് നടത്തുന്ന സമരത്തെപ്പോലും മുഖ്യമന്ത്രിയെ സ്വാധീനിച്ച് പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുരളീധരന് പറഞ്ഞു. അഴിമതിയുടെ കറപുരളാത്തവരെ മാത്രമേ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തൂ എന്നു പറഞ്ഞ മുഖ്യമന്ത്രിക്കൊപ്പമുള്ളതുതന്നെ അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായ ആളാണ്.
ഈ സാഹചര്യത്തില്‍ ഡോ. എന്‍.കെ.ജയകുമാറിനെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നും പുറത്താക്കാനും ഇക്കാര്യങ്ങളില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി തയാറാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: