തിരുവനന്തപുരം: പോലീസ് ട്രെയിനിങ് കോളേജ് (പിടിസി) മുന്‍ പ്രിന്‍സിപ്പല്‍ എസ്.വി. ഗോപാല്‍ കൃഷ്ണനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ കേരള പോലീസ് അസോസിയേഷന് (കെപിഎ) മുന്‍ ജനറല്‍ സെക്രട്ടറി ജി.ആര്.അജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനം. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള ഡിജിപി രാജേഷ് ദിവാനാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
2015 ജൂലൈ 20നാണ് കേസിനാസ്പദമായ സംഭവം. പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പിടിസിയിലെത്തിയ അജിത്ത് പ്രിന്‍സിപ്പലിന്റെ ഓഫീസ് വാതില്‍ പൊളിച്ച് അകത്തുകയറിയെന്നും ഗോപാല്‍കൃഷ്ണനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി.
അജിത്ത്, ഗോപാല്‍ കൃഷ്ണനെതിരെയും മ്യൂസിയം പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഐപിഎസ് ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചു. കേസ് ആദ്യം അന്വേഷിച്ച എസ്പി ശ്രീധരന് രണ്ടുപേരുടെ പരാതിയിലും കഴമ്പില്ലെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാലിത് ചോദ്യം ചെയ്ത് ഗോപാല്കൃഷ്ണന് രാജേഷ് ദിവാനെ സമീപിച്ചു.
ഇതോടെ രാജേഷ് ദിവാന് പുനരന്വേഷണം പ്രഖ്യാപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോപാല്കൃഷ്ണനെതിരായ പരാതിയില്‍ തെളിവില്ലെന്നും അജിത്തിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അജിത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനമായത്.
അജിത്തിനെതിരായ രാഷ്ട്രീയപകപോക്കലിന്റെ പേരില്‍ കേരള പോലീസ് അസോസിയേഷന് നേതാക്കളുടെസമ്മര്ദ്ദത്തെത്തുടര്ന്നാണ് ഇപ്പോഴത്തെ നടപടിയെന്ന് ആക്ഷേപമുണ്ട്. പോലീസ് സഹകരണസംഘവുമായി ബന്ധപ്പെട്ട കേസില്‍ അജിത്തിനെ അന്വേഷണം പൂര്‍ത്തിയാവും മുമ്പ് സസ്പെന്‍ഡ് ചെയ്തു. അഴിമതി കേസില്‍ വിജിലന്‍സ് കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇടതുസംഘടനാ നേതാവും പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ഭാരവാഹിയുമായ ബിജുവിനെതിരെ യാതൊരു നടപടിയും ഉണ്ടായതുമില്ല.
എഡിജിപി നിതിന്‍ അഗര്‍വാളിന് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനം കൈമാറുന്നതിന് തൊട്ടുമുമ്പാണ് രാജേഷ്ദിവാന്‍ കുറ്റപത്രം നല്കാന് തീരുമാനമെടുത്തതെന്നതും ആക്ഷേപങ്ങള്‍ക്ക് ശക്തി പകരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: