തിരുവനന്തപുരം: കേരളത്തില്‍ മുതല്‍മുടക്കാന്‍ പ്രവാസികള്‍ക്ക് ഇപ്പോഴും ഭയമാണെന്ന് പ്രവാസി ഭാരതീയ പുരസ്ക്കാരം നേടിയ മലയാളി വ്യവസായി വി.കെ.രാജശേഖരന് പിള്ള. ഒരു പഞ്ചായത്തംഗം വിചാരിച്ചാല്‍ പോലും എന്തിനും തടസ്സമുണ്ടാക്കാന്‍ കഴിയുന്ന സാഹചര്യമാണിതിനു കാരണം. പ്രസ്ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി സംരംഭകര്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും താഴെത്തട്ടില്‍ ഇതൊന്നും എത്താറില്ലെന്നതാണ് അനുഭവം. സ്വന്തം സ്ഥലത്ത് ഒരു സംരംഭം തുടങ്ങാനുള്ള തന്റെ ശ്രമം കഴിഞ്ഞ മൂന്ന് വര്‍ഷമായി വിജയിച്ചിട്ടില്ലെന്ന് ഗള്‍ഫിലുള്‍പ്പെടെ ഒരു ഡസനിലേറെ രാജ്യങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന രാജശേഖരന് പിള്ള പറഞ്ഞു. ഒരായുസ്സിന്റെ സമ്പാദ്യമാണ് പല പ്രവാസി മലയാളിയും നാട്ടില്‍ സംരംഭങ്ങള്‍ക്കായി നിക്ഷേപിക്കുന്നത്. വന്‍കിട വ്യവസായികളെയല്ല, ചെറുകിട സംരംഭകരെ സംരക്ഷിക്കാതെ സംസ്ഥാനത്തേക്ക് നിക്ഷേപമൊഴുകില്ലെന്നും അദ്ദേഹം പറഞ്ഞു. ലാഭത്തെക്കാളേറെ ജന്മനാടിനോടുള്ള സ്നേഹം കൊതിച്ചാണ് പ്രവാസികള്‍ ഇവിടെ നിക്ഷേപമിറക്കുന്നത്.
കേസ്സുകളില്‍ പെട്ട് ഗള്‍ഫ് ജയിലുകളില്‍ കിടക്കുന്ന മലയാളി വ്യവസായികളെ മോചിപ്പിക്കാന്‍ മുന്‍കൈ എടുക്കേണ്ടത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളാണ്. പ്രവാസി സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ പരിമിതികളുണ്ട്. ബാങ്കുകള്‍ക്ക് കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ ജയിലിലായവര്‍ക്ക് അത് വീട്ടാനുള്ള ആസ്ഥിയുണ്ട്. പുറത്തു വന്നാലേ അത് കൈകാര്യം ചെയ്യാനാകു. അതുനുള്ള അവസരം ഒരുക്കണം. മോദി സര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഗള്‍ഫില്‍ ബിസിനസ്സ് ചെയ്യുന്ന ഭാരതീയര്‍ക്ക് പ്രശ്നമൊന്നും ഉണ്ടാക്കിയിട്ടില്ല. പരിഷ്ക്കാരങ്ങളെ ക്രിയാത്മകമായിട്ടാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: