കരുനാഗപ്പള്ളി: തന്റെ ആരാധനാപാത്രമായ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാനുള്ള ദിനങ്ങള്‍ എണ്ണിക്കഴിയുകയാണ് ഋത്വിക്ക് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. 26ന് രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മിടുക്കരായ 100 വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രിക്കൊപ്പം പരേഡ് കാണാന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ക്ഷണിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും മൂന്ന് പേര്‍ക്കാണ് അവസരം. ഋത്വിക്കിനെ കൂടാതെ തിരുവനന്തപുരം സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ആണ് മറ്റു രണ്ടു പേര്.
സിബിഎസ്ഇ സിലബസ് പ്രകാരം പത്താം ക്ലാസില്‍ ആള് ഇന്ത്യാ ലവലില്‍ ടോപ്പ് സ്കോറര്‍ ആയതാണ് ഇങ്ങനെ ഒരു സൗഭാഗ്യം ഋത്വിക്കിനെ തേടിയെത്താന്‍ ഇടയാക്കിയത്. 24ന് വിമാനമാര്‍ഗം ഇവിടെ നിന്നും തിരിക്കുന്ന ഇവര്‍ 28ന് മടങ്ങിയെത്തും. 26നും 27നും ദല്‍ഹിയില്‍ നടക്കുന്ന വിവിധ പരിപാടികളില്പങ്കെടുക്കും.
ഓരോ വിഷയത്തിലും വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഋത്വിക് റോള്‍മോഡലായി കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും തീരുമാനങ്ങളിലെ ദൃഢനിശ്ചയവും ദേശസ്നേഹവും ഒക്കെയാണ് ഋത്വിക്കിനെ ഏറെ ആകര്‍ഷിച്ചത്. പഠിക്കുന്ന തഴവ സെന്റ് ഗ്രിഗോറിയസ് സ്ക്കൂളിലെ സ്കൂള്‍ ലീഡറാണ് ഋത്വിക്. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വാതന്ത്ര്യദിനമുള്പ്പെടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ടിവിയില്‍ കൂടി മാത്രം കണ്ടിട്ടുള്ള ഋത്വിക്ക് തന്റെ ജീവിതത്തില്‍ താന്‍ ഏറെ ആരാധിയ്ക്കുന്ന പ്രധാനമന്ത്രിയെ നേരിട്ട് കാണുവാന്‍ കിട്ടുന്ന അസുലഭ നിമിഷത്തിന് വേണ്ടി അകാംഷയോടെ കാത്തിരിക്കുകയാണ്.
തഴവ ക്ലാക്കോട്ട് നിത്യയില്‍ ഹിന്ദു ദിനപത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് റീജ്യണല്‍ മാനേജരായ എസ്. പദ്മകുമാറിന്റേയും കരുനാഗപ്പള്ളി ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോ. ഇന്ദുവിന്റെയും മൂത്ത മകനാണ് ഋത്വിക്ക്. ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഋത്വിക ആണ് സഹോദരി. ഐപിഎസ് എടുത്ത് റോയില്‍ ചേരണമെന്നാണ് ഋത്വിക്കിന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: