തിരുവനന്തപുരം: നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. മുൻ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസ് അഡോൾഫ് ലോറൻസാണ് കേസിൽ ഒന്നാം പ്രതി. അൽ സറഫ ഏജൻസി ഉടമ ഉതുപ്പ് വർഗീസ്, ഭാര്യ സൂസൺ, സുരേഷ് ബാബു, അബ്ദുൾ നസീർ എന്നിവരുൾപ്പെടെ എട്ടുപേരാണ് കേസിലെ പ്രതികൾ.
റിക്രൂട്ട്മെന്റിന്റെ മറവിൽ അൽ സറഫയും പ്രൊട്ടക്ടർ ഒഫ് എമിഗ്രൻസും ചേർന്ന് 300 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനുള്ള സഹകരാറാണ് ഉതുപ്പിന്റെ അൽസറഫയ്ക്ക് കിട്ടിയത്. ഉദ്യോഗാർത്ഥികളിൽ നിന്നും 19,500 രൂപ ഫീസായി ഈടാക്കാം.
എന്നാൽ ഈ തുകയുടെ നൂറിരട്ടിയായ 19.5 ലക്ഷം രൂപ ഈടാക്കിയാണ് റിക്രൂട്ട്മെന്റ് നടത്തിയിരുന്നത്. ഇതിന് എല്ലാവിധ ഒത്താശയും ചെയ്തത് അഡോൾഫാണ്. റിക്രൂട്ടിംഗ് ഏജൻസികളുടെ തട്ടിപ്പിൽ നിന്നും ഉദ്യോഗാർത്ഥികളെ രക്ഷിക്കുന്നതിനായി കേന്ദ്ര പ്രവാസിമന്ത്രാലയം നിയമിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥനാണ് പ്രൊട്ടക്ടർ ഒഫ് ഇമിഗ്രൻസ്. എന്നാൽ അൽസറഫയ്ക്കു വേണ്ടി ഇയാൾ കണ്ണടച്ചു. ഇതുവരെ 800ഓളം പേരാണ് സ്ഥാപനത്തിന് വൻതുക നൽകി കുവൈറ്റിലേക്ക് റിക്രൂട്ട്മെന്റ് നേടിയത്.
1200 പേരെ റിക്രൂട്ട് ചെയ്യാനാണ് അൽ സറാഫയ്ക്ക് കരാറുണ്ടായിരുന്നത്. എന്നാൽ, നൂറു കണക്കിന് ഉദ്യോഗാർത്ഥികളെ കുവൈത്തിലേക്ക് കടത്തി വിട്ട് ഇവർ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിയത്. ഹവാല ഇടപാടുകാർ വഴിയാണ് പണം കുവൈത്തിലേക്ക് കടത്തിയതെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: