ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ പതിനാറുവയസുകരന് ഒമ്പതുവയസുകാരനെ അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിച്ചു. ദീപു കുമാര്‍ എന്ന ഒമ്പതുവയസുകാരനെയാണ് 16 കാരന് കൊന്നുതിന്നത്. ദീപുവിന്റെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ ലുധിയാനയിലെ ദുഗ്രി പ്രദേശത്ത് നിന്നും കണ്ടെത്തി.
കൊല്ലപ്പെട്ട ഒമ്പതു വയസ്സുകാരനായ ദീപുവും പ്രതിയായ പതിനാറുവയസുകാരനും ഒരേ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്. ദീപുവിനെ, പട്ടം പറത്താനെന്ന വ്യാജേന തന്ത്രപൂര്‍വ്വം വീട്ടിലേക്കു വിളിച്ചു കൊണ്ടു പോയി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും, അതിനു ശേഷം ആറു കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞ് ദുഗ്രി റോഡിലുളള ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസിന് മുമ്പാകെ പ്രതി മൊഴി നല്‍കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഭൂപീന്ദര്‍ സിംഗ് പറഞ്ഞു.
സ്കൂളിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി സമ്മതിച്ചു. സ്കൂളില്‍ പോകുന്നത് ഇഷ്ടമല്ലാതിരുന്നതിനാല്‍ എക്കാലത്തേക്കുമായി സ്കൂള്‍ അടച്ചിടുന്നതിനാണ് കുറ്റകൃത്യം ചെയ്തതെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.
അതേസമയം പ്രതിയായ വിദ്യാര്‍ത്ഥി നേരത്തേ മാനസിക വൈകല്യങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നതായി രക്ഷിതാക്കള്‍ പോലീസിനോടു പറഞ്ഞു. പാകം ചെയ്യാത്ത പച്ചമാംസം കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, സ്വന്തം ശരീരത്തിലെ തന്നെ ചര്‍മ്മം ചവച്ചരയ്ക്കുന്ന ശീലമുണ്ടായിരുന്നതായും അവര്‍ പോലീസിനു മൊഴി നല്കി.
വിചിത്രമായ കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിച്ചു വരികയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: