എന്നും നമുക്ക് മാതൃകാ പുരുഷനായി നില്ക്കുന്ന ശക്തന് തമ്പുരാന് കേരളംകണ്ട മഹാന്മാരില് ഒരാളാണ്. ഒന്നിനേയും ഭയക്കാതെ മുന്നേറിയ കൊച്ചിയിലെ ചെറുപ്പക്കാരനായ ഏക രാജാവായിരുന്നു ശക്തന് തമ്പുരാന്. ഇദ്ദേഹം ഇംഗ്ളീഷുകാരെ വരച്ചവരയില്‍ നിര്‍ത്തിയെന്നതും ചരിത്രം. മഹാരാജാവിനെ നിഴല്‍ പോലെ പിന്തുടര്ന്നിരുന്ന പാലിയത്തച്ചന്, അഞ്ചികൈമള്‍, ചേരാനല്ലൂര്‍ കര്‍ത്താവ്, മുര്യാട് നമ്പീശന്, കോടശ്ശേരി കൈമള്‍, കൊരട്ടി സ്വരൂപക്കാര്‍ അങ്ങനെ നിരവധി അടുപ്പക്കാരെയും അടക്കിനിര്‍ത്തി.
ശക്തന് തമ്പുരാനെക്കുറിച്ച് ഡോ. പി.കെ. ബാലകൃഷ്ണന് രചിച്ച ശ്രീ ശക്തന് തമ്പുരാന് ഒരു രണ്ടാം വായന എന്ന ഈ പുസ്തകത്തില്‍ തമ്പുരാന്റെ ബാല്യകാലവും അന്നത്തെ കൊച്ചി രാജ്യത്തു നിലവിലുണ്ടായിരുന്ന അവസ്ഥയും ഭംഗിയായി വിവരിച്ചിട്ടുണ്ട്. കൊല്ലവര്‍ഷം 926 കര്‍ക്കടകം 10ന് പൂയം നക്ഷത്രത്തില്‍ അമാവാസിയില്‍ ജനിച്ച തമ്പുരാന്റെ ബാല്യത്തില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ടു. ചിറ്റമ്മയാണ് വളര്‍ത്തിയത്. ഇരുനിറമാര്‍ന്ന ഇദ്ദേഹം സുമുഖനായിരുന്നു. നിഷ്ഠയായ വ്യായാമത്തിലൂടെ ഉറച്ചമേനി തമ്പുരാനുണ്ടായിരുന്നു.
ഭരണരംഗത്ത് അത്യാവശ്യക്കാരുമായി അടുപ്പംകാണിച്ചിരുന്ന മഹാരാജാവ് രാജ്യകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുവായിരുന്നു. അക്കാലത്ത് ഇംഗ്ളിഷുകാര്‍ എല്ലാ നാട്ടുരാജാക്കന്മാരുടേയും ഭരണത്തില്‍ കൈകടത്തി ആധിപത്യം സ്ഥാപിച്ചെങ്കിലും കൊച്ചിയില്‍ മാത്രം അതുനടന്നില്ല. കൊച്ചിപോലെ വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ മാത്രമാണ് ഇംഗ്ളിഷുകാരെ തീണ്ടാപ്പാടകലെ നിര്‍ത്തിയത്. ഒറ്റപ്പാലത്തിനടുത്ത് പാലം പണിയുന്നതിന് കാട്ടില്‍ കയറി അനുവാദമില്ലാതെ തടിവെട്ടാന്‍ തുടങ്ങിയപ്പോള്‍ അതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കാന്‍ തമ്പുരാനു കഴിഞ്ഞു.
അനുവാദത്തോടെ ഒന്നു വെറുതെ മൂളിയാല്‍ മാത്രം മതിയായിരുന്നു ഇംഗ്ലീഷുകാര്‍ക്ക് സര്‍വ്വതും കൈക്കലാക്കാന്‍. ഇതെല്ലാം ശക്തന് തമ്പുരാന് നന്നായിട്ടറിയാമായിരുന്നു. രാജ്യത്ത് സുലഭമായി വിളഞ്ഞിരുന്ന കുരുമുളക് വില്‍പ്പനയില്‍ തമ്പുരാന് നല്ല സ്വാധീനമുണ്ടായിരുന്നു. തമ്പുരാനറിയാതെ ഒരുനുള്ളു കുരുമുളകുപോലും കൈക്കലാക്കുവാന്‍ സായിപ്പന്മാര്ക്കാവുമായിരുന്നില്ല. വിപണിയില്‍ നിന്ന് വാങ്ങാന്‍ മാത്രമേ ആര്‍ക്കും അധികാരം കൊടുത്തിരുന്നുള്ളൂ.
അകാലത്തിലായിരുന്നു ശക്തന് തമ്പുരാന്റെ വേര്‍പാട്. ക്ഷൗരക്കത്തിയില്നിന്ന് ഉണ്ടായ മുറിവിലൂടെ വിഷം അകത്തുകയറിയാണ് മരണമുണ്ടായതെന്നാണ് അസന്ദിഗ്ധമായി ഈ പുസ്തകം പ്രതിപാദിക്കുന്നത്. മരണത്തിനു കീഴടങ്ങും മുമ്പ് തമ്പുരാന് ഇളമുറക്കാരെ വിളിച്ച് കമ്പനിക്കാരെ മുഷിപ്പിക്കരുതെന്നും പാലിയത്തെ ഗോവിന്ദനച്ചനെ അടുപ്പിക്കരുതെന്നും ഓര്‍മ്മപ്പെടുത്തി. കമ്പനിയുമായി നീരസവും അഭിപ്രായ വ്യത്യാസവും നിലനിന്നിരുന്നെങ്കിലും യുദ്ധത്തിന് വഴിവയ്ക്കാന്‍ ഉദ്യമിച്ചിരുന്നില്ല.
തന്റെ രാജ്യത്ത് മറ്റാര്‍ക്കും ഭരിക്കുവാന്‍- അത് അമ്പലത്തിന്റെ കാര്യത്തിലായാല്‍ പോലും തമ്പുരാന് അനുവാദം നല്‍കിയിരുന്നില്ല. നാമാരും കേള്‍ക്കാത്ത വായിക്കാനിടയില്ലാത്ത നിരവധി സംഭവങ്ങള്‍ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. ഡോക്ടര്‍ പി.കെ. ബാലകൃഷ്ണന് അതുനല്ലപോലെ കൈകാര്യം ചെയ്തിരിക്കുന്നു. കാരണം യാതൊരുവിധ പുകഴ്ത്തലോ വിധേയത്വമോ ദീക്ഷിക്കാതെയാണ് ഇതിന്റെ രചന അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വെറുമൊരു ചരിത്ര പുസ്തകമാക്കി തരംതാഴ്ത്താതെ മനോഹരമായി രാജ്യത്തെ നോക്കിക്കാണുകയാണ് രചയിതാവ് ചെയ്തിരിക്കുന്നത്.
അതില്‍ ബാലകൃഷ്ണന് കാണിച്ച പ്രത്യേക ശ്രദ്ധയെ പ്രശംസിക്കാതെ വയ്യ. ചരിത്ര പ്രേമികള്‍ മാത്രമല്ല കേരളീയര്‍ മുഴുവന്‍ വായിച്ചിരിക്കേണ്ട പുസ്തകമാണ് ശ്രീ ശക്തന് തമ്പുരാന് ഒരു രണ്ടാം വായന. സനാതന ധര്‍മ്മ പ്രചാരണ വേദി ബുക്സ്, മുള്ളൂര്‍ക്കര തൃശ്ശിവപേരൂര്‍ 680583 എന്ന സ്ഥാപനമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: