തൃശൂര്‍: ഒരിടവേളക്ക് ശേഷം ജനകീയാസൂത്രണവുമായി സിപിഎം സര്‍ക്കാര്‍ വീണ്ടും സജീവമാകുമ്പോള്‍ ആദ്യപൊട്ടിത്തെറികള് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ. 90കളുടെ അവസാനം നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് സിപിഎമ്മില്‍ രൂക്ഷമായ വിഭാഗീയതക്ക് തുടക്കമിട്ടത് ജനകീയാസൂത്രണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളായിരുന്നു.
പിന്നീട് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ട ജനകീയാസൂത്രണവുമായി പിണറായി സര്‍ക്കാര്‍ രംഗത്ത് വരുമ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ രൂക്ഷമായ എതിര്‍പ്പുയരുന്നു. പേരുപോലെ ആകര്‍ഷണീയമല്ല ജനകീയാസൂത്രണം എന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്.
പൊതുസമൂഹത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള വിദേശ ഏജന്‍സികളുടെ ഫണ്ടിങ്ങും ഗൂഢാലോചനയുമാണ് ജനകീയാസൂത്രണത്തിന്റെ മറവില്‍ നടക്കുന്നതെന്ന പഴയ ആരോപണം ഇക്കുറിയും തീവ്രഇടതുപക്ഷം മുന്നോട്ടുവെക്കുന്നുണ്ട്. തൃശൂരില്‍ ഇന്നലെ നടന്ന ജനകീയാസൂത്രണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിഷേധങ്ങളുടെ വേദികൂടിയായി.
ഇടതുസര്‍ക്കാരിന്റെ കാലത്ത് ജനകീയാസൂത്രണത്തിനെതിരെ രംഗത്ത് വന്നവരില്‍ പ്രധാനി പ്രൊഫ.എം.എന്‍. വിജയനായിരുന്നു. തോമസ് ഐസക്-റിച്ചാഡ് ഫ്രാങ്കി ബന്ധത്തെച്ചൊല്ലി പാര്‍ട്ടിയില്‍ ഏറെ കലഹങ്ങളുമുണ്ടായി. പാരമ്പര്യവാദികളും പരിഷ്കരണവാദികളുമായി തിരിഞ്ഞ് തുടങ്ങിയ പോരാണ് ഒടുവില്‍ പാര്‍ട്ടിയില്‍ നിന്ന് വലിയ ഒരു നിരയുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയത്. സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിനെതിരെ എം.എന്‍. വിജയന് സ്കൂളുകാര് പ്രതിഷേധമുയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.
ജനകീയാസൂത്രണത്തിന്റെ മറവില്‍ വികസന പ്രക്രിയയില്‍ നിന്ന് രാഷ്ട്രീയ ആശയങ്ങളെ ഒഴിവാക്കാനാണ് ശ്രമമെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ഫണ്ടിങ്ങ് ഏജന്‍സികളുടെ താല്പര്യത്തിനനുസരിച്ച് മാത്രം പദ്ധതികള്‍ നടപ്പാവുന്ന സാഹചര്യം ഉണ്ടാവുന്നു.
യഥാര്‍ത്ഥത്തില്‍ അധികാരം വികേന്ദ്രീകരിക്കാതെ ജനകീയാസൂത്രണം നടപ്പാക്കാനാകില്ല. ഇപ്പോഴും അധികാരം പൂര്‍ണമായും സര്‍ക്കാര്‍ വകുപ്പുകളുടെ കയ്യിലാണ്. നികുതി പിരിവ് പോലെയുള്ള കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരവും അവകാശവും ഉണ്ടായാലേ ജനകീയാസൂത്രണം ഫലപ്രദമാവുകയുള്ളു.
ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫണ്ടിനായി സര്‍ക്കാരിന്റേയും വിവിധ ഏജന്‍സികളുടേയും മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ട അവസ്ഥയാണ്. ജനകീയാസൂത്രണം മുദ്രാവാക്യത്തില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താതെ ഇപ്പോള്‍ കാണിക്കുന്ന നാടകം മറ്റുചിലരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും അവര്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയില്‍ വി.എസ്. അച്യുതാനന്ദന്റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന വലിയൊരു വിഭാഗം ഈ പദ്ധതിക്കെതിരാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ ഉള്‍പ്പടെയുള്ളവര്‍ എതിര്‍നിലപാടുമായി ശക്തമായി നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനകീയാസൂത്രണം വീണ്ടും പാര്‍ട്ടിക്ക് നഷ്ടക്കച്ചവടമാകും എന്നുറപ്പ്.
ഉദ്ഘാടന ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. പ്രതിപക്ഷത്തിന് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഉദ്ഘാടന വേദിയിലേക്ക് പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: