കോഴിക്കോട്: മാവോയിസ്റ്റുകളെ വെല്ലുന്ന കൊലപാതക പരമ്പരകള്‍ നടത്തി ഭീകരസംഘടനയായി മാറിയ സിപിഎമ്മിനെ നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ആവശ്യപ്പെട്ടു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ പരിഷ്കൃത സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിന് ധാര്‍മികത നഷ്ടപ്പെട്ടിരിക്കുന്നു. സിപിഎമ്മിനുള്ള അംഗീകാരം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തയ്യാറാകണം. നക്സലേറ്റുകളേക്കാള് ഭീകരമായ രീതിയിലാണ് സിപിഎം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തെ സന്തോഷിന്റെ കൊലപാതകത്തിനു പിന്നില്‍ സിപിഎമ്മിന് പങ്കില്ലെന്നാണ് കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിന് കീഴിലുള്ള പോലീസ് കൊലപാതകത്തില്‍ ആറു സിപിഎമ്മുകാരെയാണ് പിടികൂടിയിരിക്കുന്നത്. സിപിഎമ്മിന്റെ പച്ചക്കള്ളത്തെ തള്ളിക്കൊണ്ട് കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. അറും കൊല നടത്തി തങ്ങള്‍ക്ക് അതില്‍ പങ്കില്ലെന്ന് പച്ചക്കള്ളം പറഞ്ഞുകൊണ്ടിരിക്കുന്ന സിപിഎം നേതൃത്വം ജനങ്ങളോട് മാപ്പുപറയണം.
കേരളത്തില്‍ പോലീസ് വകുപ്പിനെ പാര്‍ട്ടി താത്പര്യങ്ങള്‍ക്ക് അടിയറവെച്ചിരിക്കുകയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഇംഗിതത്തിനു വഴങ്ങാത്തതുകൊണ്ടാണ് കണ്ണൂര്‍ റേഞ്ച് ഐ.ജി. ദിനേന്ദ്രകശ്യപിനെ അടിയന്തരമായി സ്ഥലം മാറ്റിയത്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകനായ സന്തോഷിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര തടയാത്തതുകൊണ്ടാണ് ഐ.ജിയെ സ്ഥലം മാറ്റിയത്. അസഹിഷ്ണതയെ കുറിച്ച് ഏറെ പറയുന്ന കേരളത്തിലെ ഒരു വിഭാഗം സാംസ്കാരിക സാഹിത്യ നായകന്മാര്ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലാതായിരിക്കുന്നു. എറണാകുളം മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചു. ഇതിലും സാഹിത്യസാംസ്കാരിക നായകന്മാര് പ്രതികരിക്കാന്‍ തയാറായിട്ടില്ല.
മാറാട് കൂട്ടക്കൊലയില്‍ മുസ്ലീം ലീഗ് നേതാവിനെതിരേ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മതേതരപാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന മുസ്ലീം ലീഗ് ഈ നേതാവിനെതിരെ നടപടിയെടുക്കണം. മുസ്ലിം ലീഗ് നേതാക്കളെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎമ്മും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് തങ്ങളും സ്വീകരിക്കുന്നത്. ഉന്നത നേതാവിനെ സംരക്ഷിക്കാന്‍ മുസ്ലീം ലീഗിന് സിപിഎം ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് പി. രഘുനാഥും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: