ന്യൂദല്‍ഹി: 1991ല്‍ കോര്‍ട്ട്മാര്‍ഷല്‍ നടത്തി പുറത്താക്കിയ സൈനികനെ തിരിച്ചെടുക്കാന്‍ സായുധ സേനാ ട്രൈബ്യൂണലിന്റെ ഉത്തരവ്. സെക്കന്‍ഡ് ലഫ്റ്റനന്റ് സ്ഥാനത്തിരിക്കെ പുറത്താക്കിയ എ.എസ്. ചൗഹാന് അനുകൂലമായാണ് വിധി.
ഇപ്പോള്‍ ഈ പദവിയില്ലാത്തതിനാല്‍ ലഫ്റ്റനന്റ് കേണലായി തിരിച്ചെടുക്കണമെന്നും പ്രതിരോധ മന്ത്രാലയം ഇയാള്‍ക്ക് അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. ഇതില്‍ ഒരു കോടി ആര്‍മി വെല്‍ഫെയര്‍ ഫണ്ടില്‍ നിക്ഷേപിക്കാനും നിര്‍ദേശം.
ആറാം രജ്പുത് ബറ്റാലിയനില്‍ സേവനം തുടങ്ങിയ ചൗഹാനെ പണം മോഷ്ടിച്ചു, പട്ടാളത്തില്‍ നിന്ന് ഒളിച്ചോടി, മാനസിക നില തകരാറിലായി തുടങ്ങിയവ ഉന്നയിച്ചാണ് കോര്‍ട്ട്മാര്‍ഷല്‍ നടത്തിയത്.
സൈനിക നടപടിക്കിടെ പിടികൂടിയ സ്വര്‍ണബിസ്ക്കറ്റുകള്‍ ഉന്നത ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചത് കാണാതായെന്നും അതിനു പിന്നാലെയാണ് നടപടി തുടങ്ങിയതെന്നും ചൗഹാന് ആരോപിച്ചു. ഇദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍ വ്യാജമെന്ന് ട്രൈബ്യൂണല്‍ കണ്ടെത്തി. ചൗഹാനെതിരെ വ്യാജ കുറ്റങ്ങള്‍ ചുമത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നാലു മാസത്തിനകം അന്വേഷണം നടത്തി നടപടിയെടുക്കാനും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: