കൊച്ചി: ജെല്ലിക്കെട്ട് തുരണമെന്ന് ആഗ്രഹിക്കുന്ന തമിഴ്നാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് താനെന്ന് ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. അവരുടെ വികാരങ്ങള്‍ മനസ്സിലാക്കി പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ജെല്ലിക്കെട്ട് ഒരു പരമ്പരാഗത വിനോദരൂപമാണ്. കാളകളെ വളര്‍ത്തുന്നവര്‍ അവയെ വളരെ പവിത്രമായി കരുതുന്നു; കാളകളെ അവര്‍ പൂജിക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരതയോ, മനുഷ്യര്‍ക്കുണ്ടാകുന്ന പരിക്കുകളോ ഇതിലെ വിഷയങ്ങളല്ല. അപകടങ്ങളും ക്രൂരതകളും ഒഴിവാക്കപ്പെടണം. ജെല്ലിക്കെട്ട് നിരോധിക്കണമെന്നാണെങ്കില്‍ കുതിരസവാരിക്ക് ഇണക്കുന്ന കുതിരകളുടെ കാര്യമോ? ഇതും ക്രൂരതയല്ലേ? അദ്ദേഹം ചോദിച്ചു.
ഒരു പുരാതന വിനോദം നിരോധിക്കുന്നതിനു പകരം അപകടങ്ങള്‍ ഒഴിവാക്കാനുള്ള തയ്യാറെടുപ്പുകളാണ് ആവശ്യം. മൃഗങ്ങളോട് നമുക്ക് ആത്മാര്‍ത്ഥമായ സ്നേഹമുണ്ടെങ്കില്‍ സ്വദേശി കന്നുകാലികള്‍ക്ക് വംശനാശമുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഒറീസയില്‍ 15 പ്രാദേശിക കന്നുകാലികളുടെ വംശം നശിച്ചുകഴിഞ്ഞു. തമിഴ്നാട്ടില്‍ ഇത്തരം സംഭവങ്ങളില്ല. അതിനു കാരണം ജെല്ലിക്കെട്ടാണ്.
ഇന്നത്തെ സാഹചര്യങ്ങള്‍ പുനരവലോകനം ചെയ്യണം. ഈ നീക്കത്തെ അട്ടിമറിക്കാന്‍ സാമൂഹ്യവിരുദ്ധര്‍ക്ക് അവസരം കൊടുത്ത് സംസ്ഥാനത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാകരുതെന്ന് തമിഴ്നാട്ടിലെ ജനങ്ങളോട് ശ്രീ ശ്രീ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: