കേരളത്തിലെ 44 നദികളിലെ വെള്ളവും, മഴവെള്ളവും അറബിക്കടലിലാണ് എത്തുന്നത്-72000 ക്യുബിക് മീറ്റര്‍. അണക്കെട്ടുകളില്‍ ഇതിന്റെ 5.5 ശതമാനം വെള്ളം മാത്രമാണ് എത്തുന്നത്.
സാക്ഷരത എന്നാല്‍ എഴുത്തും വായനയും അറിയുക എന്നോ ജോലി ലഭിക്കാനുള്ള വിദ്യാഭ്യാസം എന്നോ ആണ് മലയാളി കരുതുന്നത്. ഇപ്പോള്‍ കേരളം വരളുന്നു എന്ന് മാധ്യമങ്ങള്‍ പറയുമ്പോഴും മലയാളി നിസ്സംഗനാണ്. കേരളത്തിലെ മഴയില്‍ 69 ശതമാനം കുറഞ്ഞു. 14 ജില്ലകളും വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകഴിഞ്ഞു. തെക്കുപടിഞ്ഞാറന്‍ മഴ 34 ശതമാനമാണുണ്ടാകുന്നത്. വടക്കു കിഴക്കന്‍ മഴ 69 ശതമാനവും. അണക്കെട്ടുകളില്‍ 22 ശതമാനം വെള്ളമാണ് കുറഞ്ഞിരിക്കുന്നത്.
ഹരിതകേരളം ബ്രൗണ്‍ കേരളമാക്കിയത് മലയാളിയാണ്. മലയാളിക്ക് വികസനം എന്നാല്‍ കൃഷിഭൂമി നികത്തലും വനനശീകരണവും ബഹുനില ഫ്ളാറ്റുകളുമാണല്ലോ. 2000-മാണ്ടുവരെ 66 വരള്‍ച്ചാ വര്ഷങ്ങളുണ്ടായെങ്കിലും ഈ വര്‍ഷം നമുക്ക് നേരിടേണ്ടിവരുന്ന വരള്‍ച്ച ഭീകരമാണ്. ചൂട് അസഹനീയമാകുമ്പോഴും ഈ കൊടുംവരള്‍ച്ചയില്‍ പവര്‍കട്ട് ഒഴിവാക്കാനാകാതെ വരും.
ആറുമാസം മഴ പെയ്യുന്ന കേരളത്തില്‍ യഥേഷ്ടം വെള്ളം ഭൂമിയുടെ അടിത്തട്ടില്‍ സംഭരിക്കപ്പെട്ടിരുന്നു. കുളങ്ങളും കിണറുകളും നികത്തി, തോടുകള്‍ മൂടി സ്വയംകൃതനാര്‍ത്ഥം വരുത്തിവച്ച നമുക്ക് ഇനി വിദ്യുച്ഛക്തിയും വാങ്ങേണ്ടിവരും. അത് കെഎസ്ഇബിക്ക് വലിയ കടബാധ്യത വരുത്തിവയ്ക്കും. യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെ ഓരോ യൂണിറ്റിനും കൂടാനും സാധ്യതയുണ്ട്.
ഇന്ന് മണ്ണിനടിയിലുള്ള വെള്ളം കുറയുകയാണ്. മഴവെള്ളം ശേഖരിച്ച് വിതരണം ചെയ്യുമെന്ന പദ്ധതി കടലാസില്‍ ഒതുങ്ങുന്നു. ഭൂഗര്‍ഭജലത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മൂന്നാമത്തേതാണ്. ജലമെത്തിക്കാനുള്ള പദ്ധതികള്‍ കടലാസ് പദ്ധതിയായി മാറിയപ്പോള്‍ കേരളത്തില്‍ ഇന്ന് 1164 പ്രശ്നഗ്രാമങ്ങള് ഉണ്ട്. അതേസമയം നദികളില്‍ക്കൂടി 72,000 ക്യുബിക് മീറ്റര്‍ വെള്ളം കടലിലേക്കൊഴുക്കി വിടുന്നു. കേരളത്തില്‍ കൂടുതല്‍ അണക്കെട്ടുകള്‍ ജലം സംഭരിക്കാന്‍ വേണം എന്ന പാഠം കൂടി ഈ വരള്‍ച്ച പഠിപ്പിക്കുന്നു.
ജലോപയോഗത്തെപ്പറ്റി മലയാളികള്‍ അജ്ഞരാണ്. കുടിവെള്ളത്തിനുവേണ്ടി വേനലില്‍ സമരം ചെയ്യുന്നത് പതിവ് കാഴ്ചയാണ്. വിഷയദാരിദ്ര്യം നേരിടുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് സമരം ചെയ്യാന്‍ ഒരു വിഷയവുമാണിത്. ഒന്നിനല്ലെങ്കില്‍ മറ്റൊന്നിനുവേണ്ടി സമരങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും, ജനങ്ങള്‍ വലയുമ്പോഴും ഈ സമരങ്ങള്‍ ഒന്നും നേടിക്കൊടുക്കുന്നില്ല.
രാജ്യത്തെ ശരാശരിയെക്കാള്‍ 2.8 ശതമാനം കൂടുതല്‍ മഴ കേരളത്തില്‍ ലഭിക്കുന്നുണ്ട്. പക്ഷെ ഇതെല്ലാം വരള്‍ച്ച മുന്നില്‍ കണ്ട് സംഭരിക്കാതെ കടലിലേക്കൊഴുക്കി വിടുന്നു. ജലസേചനത്തിനോ ഗൃഹാവശ്യങ്ങള്ക്കോ മണ്ണിനടിയിലുള്ള ജലം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല.
ധനാര്‍ത്തി മൂത്ത് സ്വന്തം കണ്ണുകുത്തി പൊട്ടിക്കുന്നപോലെയാണ് ഇവിടെ ജലോപയോഗവും നടത്തുന്നത്. എല്ലാ നദികളില്‍നിന്നും മണല്‍ യഥേഷ്ടം വാരുന്നു. ഞാന്‍ ഇതിനെപ്പറ്റി 80 കളില്‍ എഴുതിയതാണ്. മണലൂറ്റുമ്പോള്‍ നദിയുടെ മരണമണി മുഴങ്ങും. പക്ഷെ മണലൂറ്റുകാര്‍ പോലീസുകാര്‍ക്ക് കൈക്കൂലി കൊടുത്ത് പണി തുടരുന്നു.
ഭാരതപ്പുഴയിലും പമ്പയിലും, പെരിയാര്‍, അച്ചന്‍കോവില്‍, മണിമലയാര്‍ എന്നീ നദികളിലും മൂവാറ്റുപുഴയാറിലും ചാലക്കുടി പുഴയിലും മണലൂറ്റ് വ്യാപകമാണ്. കഴിഞ്ഞദിവസം വന്ന വാര്‍ത്ത പോലും മണലൂറ്റ് കാരണം നൂറുപാലങ്ങള്‍ തകര്‍ച്ച നേരിടുന്നു എന്നായിരുന്നു.
പാടങ്ങളും തോടുകളും കുളങ്ങളും കിണറുകളും നികത്തപ്പെടുമ്പോള്‍ മണ്ണിനടിയില്‍നിന്നു ജലം അപ്രത്യക്ഷമാകുന്നു. കേരളത്തിന്റെ യഥാര്‍ത്ഥ ശാപം ചില രാഷ്ട്രീയ നേതാക്കളും കോണ്ട്രാക്ടര്മാരും പഞ്ചായത്ത് അധികൃതരും ഈ നശീകരണത്തിന് ചുക്കാന്‍ പിടിക്കുന്നുവെന്നതാണ്. അവര്‍ക്കെല്ലാം കോഴ നല്‍കിയാണ് മണലൂറ്റുകാര്‍ നടക്കുന്നത്. പെരിയാറൊഴികെ മറ്റു നദികള്‍ തോടുകളായി മാറുകയല്ലേ?
കഴിഞ്ഞ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ പെയ്യേണ്ടിയിരുന്ന കാലവര്‍ഷത്തില്‍ 35 ശതമാനവും, ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലഭിക്കേണ്ട തുലാവര്‍ഷത്തില്‍ 62 ശതമാനവുമാണ് കുറവ്.
മഴവെള്ള സംഭരണം എന്ന ആശയം 1990 കളില്‍തന്നെ ഒരു വൈപ്പിന്‍ സ്വദേശി മുന്നോട്ട് വച്ചിരുന്നു. ഇത്തരം നൂതനാശയങ്ങള്‍ കേട്ടില്ലെന്നോ കണ്ടില്ലെന്നോ നടിക്കുകയാണ് കേരളത്തിന്റെ രീതി. ഇപ്പോള്‍ ജലവിതരണം നടത്തുന്ന ടാങ്കറുകള്‍ സാധാരണമാണ്. അവയില്‍ നിറച്ചിരിക്കുന്ന ‘ശുദ്ധജലം’ പാറമടകളില്‍ നിന്നും മറ്റും സംഭരിക്കുന്നതാണ്. നദികളാണെങ്കില്‍ മലയാളികള്‍ക്ക് കക്കൂസ് മാലിന്യം തള്ളുന്നതിനുള്ള സ്ഥലവുമാണ്.
പണ്ട് കാലവര്‍ഷത്തില്‍ ഇടിവെട്ടി മഴ പെയ്യുമ്പോള്‍ ഇടിവെട്ടേല്ക്കാതിരിക്കാന് ”അര്‍ജുന, ഫല്ഗുന, പാര്ത്ഥന്, കിരീടി” എന്നിങ്ങനെ പത്തു പേരുകള്‍ ഉച്ചത്തില്‍ ചൊല്ലി, കുട നിവര്‍ത്താതെ മഴ നനഞ്ഞ് സ്കൂള്‍ കുട്ടികള്‍ രസിച്ചിരുന്നു. അന്ന് അന്തരീക്ഷ മലിനീകരണം എന്ന വാക്കുപോലും ഇല്ലായിരുന്നു. മഴ നനഞ്ഞാലും സുഖക്കേടുകള്‍ വരില്ലായിരുന്നു. കാലവര്‍ഷത്തില്‍ നീന്തിക്കളിക്കുമ്പോള്‍ മഴത്തുള്ളികള്‍ പുറത്ത് പതിച്ച് ഇക്കിളിപ്പെടുത്തിയിരുന്നു. ഈ കാലമെല്ലാം ഓര്‍മകളില്‍ നിന്നുപോലും മാഞ്ഞുപോയി.
ഇന്ന് കുളത്തില്‍ കുഴികുത്തി വെള്ളം എടുക്കുന്നു. പണ്ട് കുളം വൃത്തിയാക്കാന്‍ ജലം തേവി വറ്റിച്ച് കഴിഞ്ഞാല്‍ ഉറവകള്‍ സമൃദ്ധമായി ഒഴുകി എത്തുന്നത് കാണാം. ഇന്ന് മണ്ണിനടിയില്‍ വെള്ളമെവിടെ?
വരള്‍ച്ച വരുമ്പോള്‍ സമൃദ്ധമാകുന്നത് വരള്‍ച്ച നിവാരണ പദ്ധതികളാണ്. തദ്ദേശ സ്ഥാപനങ്ങളും മറ്റും പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കും. പക്ഷെ കിണറും കുളങ്ങളും മഴവെള്ളംകൊണ്ട് നിറയ്ക്കാന്‍ ആരും മിനക്കെടാറില്ല. കുഴല്‍ കിണറുകളും സമൃദ്ധമാകുന്നു. പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നതും പൊതുടാപ്പുകളുടെ മുന്നില്‍ കുടങ്ങള്‍ വച്ച് ഗ്രാമീണ സ്ത്രീകള്‍ ക്യൂവില്‍ നില്ക്കുന്നതും ഇന്ന് സ്ഥിരം കാഴ്ചയാണ്.
കുളങ്ങളും തോടുകളും നികത്തി റോഡ് വെട്ടുക, കൃഷി ചെയ്യുന്ന വയല്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ പണിയുക, കൃഷിക്കെന്ന് പറഞ്ഞ് പാടം വാങ്ങി അവിടെ ഇഷ്ടികക്കളം നിര്‍മിക്കുക. ഇതെല്ലാം കേരളത്തിലെ പൊതുകാഴ്ചയാണ്.
മലയാളികളോട് സഹതപിക്കാന്‍ ആരും തുനിയുകയില്ല. അഭ്യസ്തവിദ്യര്‍, വിദേശത്തു ജോലി നോക്കി പണം നാട്ടിലേക്കയക്കുന്നവര്‍ മുതലായവര്‍ സ്വയം ശവക്കുഴി തോണ്ടുകയല്ലേ? ബുദ്ധിയും വിദ്യാഭ്യാസവും തമ്മില്‍ എന്തു ബന്ധം എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.
e-mail:[email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: