മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ ഒരു കൊലപാതകം കൂടിയുണ്ടായി. ജനങ്ങള്‍ മയക്കത്തിലായപ്പോള്‍ മിനുക്കിയ കത്തിയും കുറുവടിയുമായി ഇറങ്ങിയ സഖാക്കള്‍ കണ്ടത് വീട്ടില്‍ ഏകനായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സന്തോഷ്കുമാറിനെയാണ്. പിന്നെയൊന്നും നോക്കിയില്ല. വാതില്‍ ചവിട്ടി പ്പൊളിച്ച് തലങ്ങും വിലങ്ങും താങ്ങി. സന്തോഷ് തീര്‍ന്നു എന്നുറപ്പുവരുത്തിയശേഷം വാളും തുടച്ച് രക്തം കുടഞ്ഞ് സ്ഥലം വിട്ടു. നിലവിളി കേട്ടെത്തിയ അയല്‍വാസികളും, അര്ദ്ധപ്രജ്ഞനായപ്പോള് സന്തോഷ് മൊബൈല്‍ ഫോണിലൂടെ നല്കിയ വിവരമറിഞ്ഞ് ഭാര്യയുമെത്തി. ആശുപത്രിയിലെത്തമ്പോഴേക്കും ജീവന് പോയി.
സന്തോഷ് മരണപ്പെട്ട വാര്‍ത്ത പരക്കും മുന്നേ സിപിഎമ്മിന്റെ പ്രസ്താവന വന്നു ”സന്തോഷിനെ കൊന്നത് ആര്‍എസ്എസുകാരാണ്”. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റേതാണ് പ്രസ്താവന. ജില്ലാ സെക്രട്ടറി എന്തുപറയുമെന്നുറപ്പുള്ളതുകൊണ്ടാകാം, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതാവര്‍ത്തിച്ചു. ദിവസമൊന്നു കഴിയേണ്ടിവന്നു എം.വി.ജയരാജന്റെ പ്രസ്താവനക്ക്. സന്തോഷ് മരിച്ചത് കുടുംബവഴക്കിനെതുടര്ന്നാണെന്നാണ് എം.വി. ജയരാജന്റെ കണ്ടെത്തല്‍. പോലീസ് സ്ഥലത്തെത്തുംമുന്നേ, കേസെടുക്കും മുന്നേ എന്തിനിങ്ങനെ പറഞ്ഞു എന്ന ചോദ്യത്തിന് ഉത്തരം വ്യക്തം. പോലീസ് അന്വേഷണം എങ്ങനെ പോകണമെന്നതിന്റെ വ്യക്തമായ നിര്‍ദ്ദേശം. തമ്പ്രാക്കളുടെ കല്പന എന്നാല്‍ കല്ലേല്‍ പിളര്ക്കുന്നതാണല്ലൊ. വെള്ളിയാഴ്ച പോലീസിന്റെ നിലാപാടും ജയരാജന്റെ നിര്‍ദ്ദേശത്തിന് ചേരുന്നതായിരുന്നു. ശനിയാഴ്ച ചിത്രം മാറി. സന്തോഷിനെ രാഷ്ട്രീയവിരോധംമൂലം സിപിഎമ്മുകാര്‍ കൊന്നതാണെന്നാണ് വ്യക്തമായത്. ആറ് സിപിഎം കാരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമാണ് ഈ സംഭവമെന്ന് പിന്നീട് പറഞ്ഞ കോടിയേരി പിടിയിലായവര്‍ സിപിഎമ്മുകാരല്ലെന്നാണ് പറഞ്ഞത്.
ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ശ്രീബുദ്ധനെ വെല്ലുന്ന അഹിംസാ പ്രസംഗമാണ് സിപിഎം സംസ്ഥാന സെക്രട്ടറി നടത്തിയത്. ”ആരും ആരെയും കൊല്ലാന്‍ പാടില്ല. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ തുറന്ന ചര്‍ച്ച ആരംഭിക്കണം. പലപ്പോഴുമുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ദേശീയതലത്തില്‍ കേരളത്തെക്കുറിച്ച് തെറ്റായ സന്ദേശങ്ങളുണ്ടാക്കാന്‍ ഇട വരുത്തുന്നു. സംവാദങ്ങളും ചര്‍ച്ചകളും ആവശ്യമെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചകളും നടത്തി സംഘര്ഷമില്ലാതാക്കണം. രാഷ്ട്രീയമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനം നടത്താനും എല്ലാവര്ക്കും അവകാശമുണ്ട്. ഈ അവകാശങ്ങള്‍ പരസ്പരം അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സംസ്ക്കാരം നമ്മുടെ നാട്ടില്‍ രൂപപ്പെടുത്തിയെടുക്കണം.”
ജനുവരി ഒന്നിന് കോടിയേരി ഇങ്ങനെ പറഞ്ഞത് രണ്ടാഴ്ചപോലും തികയുംമുന്പ് അണികള്‍ ചവറ്റുകുട്ടയില്‍ തള്ളി. പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കുമെന്ന് പറഞ്ഞ കോടിയേരിക്ക് മാനസാന്തരം വന്നതില്‍ സന്തോഷം ഉദിച്ചതാണ്. പക്ഷേ ഒരു നിരപരാധിയെ വീട്ടിനകത്തിട്ട് ചാവുംവരെ മര്‍ദ്ദിച്ചതിനെ അപലപിക്കാന്‍ കൂട്ടാക്കാത്തതോടെ ശിവഗിരിയിലേത് വെറും ഗിരി പ്രഭാഷണമെന്ന് തെളിഞ്ഞു. കാഞ്ഞിരത്തിന് കുരു കാലങ്ങളോളം തേനിലിട്ടാലും കയ്പ് മാറില്ല. സിപിഎം മാറാന്‍ പോകുന്നില്ല. കത്തി താഴെവയ്ക്കാനാവര്ക്ക് സാധ്യമല്ല. എല്ലാവരേയും വെല്ലുന്ന പെരുംനുണ പ്രചരിപ്പിക്കാന്‍ അവരെപോലെ മറ്റാര്‍ക്കും സാധിക്കുകയില്ല.
കണ്ണൂരിലെ അരുംകൊല രാഷ്ട്രീയം ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു കഴിഞ്ഞു. അതേക്കുറിച്ച് ഇനിയും കൂടുതല്‍ വാദപ്രതിവാദങ്ങള്‍ക്ക് പ്രസക്തിയില്ല. എന്നാല്‍ പലര്‍ക്കും ആശങ്കയുളവാക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണൂരിനെ പൊതിഞ്ഞു നില്‍പ്പുണ്ട്. ദശാബ്ദങ്ങളുടെ പഴക്കമുള്ളതാണ് അവിടുത്തെ കുടിപ്പക. എല്ലാം മാര്‍ക്സിസ്റ്റ് പാര്‍ട്ടി അവലംബിക്കുന്ന ഫാസിസ്റ്റ് ശൈലിയുടെ ദുരന്തഫലങ്ങളാണ്. സിപിഎം കക്ഷിയായ അക്രമപരമ്പരകള്‍ കണ്ണൂരിനും കേരളത്തിനും നിത്യാനുഭവമാണ്. ഓരോ തവണയും സമാധാന സമ്മേളനങ്ങള്‍ ചേരും. പ്രമേയങ്ങള്‍ പാസാക്കും. പക്ഷേ എല്ലാം വൃഥാവിലായ ചരിത്രമാണുള്ളത്. സമാധാനകാംക്ഷികളായ ജനങ്ങളുടെ താല്പര്യത്തെ വെല്ലുവിളിച്ചുകൊണ്ട് കൊലക്കത്തിയേന്തുന്നത് സിപിഎമ്മിന് ഒരു ഹോബിയാണ്. ബഹുമാന്യനായ ജസ്റ്റിസ് കൃഷ്ണയ്യരുടെ മുന്നില്‍ സമാധാന കരാറെഴുതി ഒപ്പിട്ടതിന്റെ പിറ്റേന്നാണല്ലോ ജയകൃഷ്ണന്മാസ്റ്ററെ വെട്ടിക്കൊന്നത്. സമാധാനത്തിന്റെ വായ്ത്താരി ആരുടെമുന്നിലും ഉരുവിടാന്‍ അവര്‍ തയ്യാറാണ്. പക്ഷേ കൊല നടത്താനും കലാപമുണ്ടാക്കാനും അതൊന്നും തടസ്സമാവില്ലെന്നുമാത്രം. തങ്ങള്ക്കിഷ്ടപ്പെടാത്തവരേയും എതിരു നില്‍ക്കുന്നവരേയും ഉന്മൂലനം ചെയ്യാനും അടിച്ചൊതുക്കാനും തങ്ങള്‍ക്കവകാശമുണ്ടെന്ന ധാരണയിലാണ് സിപിഎം പെരുമാറുന്നത്. ഇതാണ് യഥാര്‍ത്ഥ ഫാസിസം. ഇത് മാറാത്തിടത്തോളം നാട്ടില്‍ ശാന്തി കൈവരുമോ?
കണ്ണൂര്‍ എന്നും തങ്ങളുടെ തകര്‍ക്കപ്പെടാത്ത കോട്ടയായിരിക്കണമെന്ന് സിപിഎം നേതൃത്വം കരുതുന്നു. അതിന് വിരുദ്ധമായി നില്ക്കുന്ന ഏത് പ്രവര്‍ത്തനവും അവര്‍ സഹിക്കില്ല, ക്ഷമിക്കില്ല. അതിന് കാരണമുണ്ട്. മനഃശാസ്ത്രപരമായ ഒരുതരം വൈകൃതമാണെങ്കിലും ശ്രദ്ധിക്കാതിരുന്നുകൂടാ. ഭാരതത്തില്‍ മുഴുവനായെടുത്താല്‍ കണ്ണൂര്‍ ജില്ലയിലാണത്രെ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ പാര്‍ട്ടി യൂണിറ്റ്. (മറ്റൊന്ന് ബംഗാളിലെ മിഡ്നാപ്പൂരായിരുന്നു. അവിടെ പാര്‍ട്ടിയുടെ പൊടിപോലുമില്ലാ ഇപ്പോള്‍ കണ്ടുപിടിക്കാന്‍). കണ്ണൂരില്‍ ദേശീയശക്തികള്‍ കരുത്താര്‍ജിക്കുന്നത് കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ക്ക് കുറച്ചിലാണെന്ന് അവര്‍ ധരിക്കുന്നു. അതിനിടവരുത്താതിരിക്കാനുള്ള പോംവഴിയാണത്രെ മനുഷ്യക്കുരുതി.
കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആള്‍ബലവും സമ്പത്തും സംഘടനാശക്തിയും അവര്‍ക്കുണ്ട്. ഒരുപാട് പീഡനങ്ങള്‍ മുന്‍കാലങ്ങളില്‍ അവര്‍ അനുഭവിച്ചിട്ടുണ്ടുപോലും. അധികാരികളില്‍നിന്നും ശത്രുക്കളില്‍നിന്നും അളവില്ലാത്ത ദ്രോഹം അവര്ക്കുണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു. സാധാരണക്കാരന്റെ പ്രശ്നമുയര്‍ത്തിയാണ് അവരീ നാട്ടില്‍ അംഗീകാരം നേടിയത്. സാഹോദര്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും പറയാന്‍ അവര്‍ക്ക് ആയിരം നാക്കാണ്. എന്നാല്‍ എന്താണ് നാം ഇവരില്‍നിന്ന് അനുഭവിക്കുന്നത്? എന്തൊക്കെയാണിവര്‍ ചെയ്തുകൂട്ടുന്നത്? എത്രപേരെ ഇവര്‍ ജീവച്ഛവങ്ങളാക്കി? എത്രപേരെ കുരുതികൊടുത്തു? എത്ര കൂടുംബങ്ങളെ അനാഥമാക്കി? കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍ ഇവരുടെ തെമ്മാടിത്തം രുചിച്ചറിയാത്തവരുണ്ടോ? ചുവപ്പു പ്രത്യയശാസ്ത്രം മാനവികതയ്ക്ക് എതിരാണെന്നല്ലേ ഇതെല്ലാം കാണിക്കുന്നത്. കമ്മ്യൂണിസത്തില്‍ അക്രമത്തിന്റെ ബീജമുണ്ടെന്ന് ഒരു മുന്‍ കമ്മ്യൂണിസ്റ്റ് ബുദ്ധിജീവി പറഞ്ഞത് എത്രയോ ശരി! ചുവപ്പുകൊടി പിടിക്കാത്തവന് മനുഷ്യനല്ലാതാവുമോ? സിപിഎം കാരല്ലാത്തവരെല്ലാം നികൃഷ്ടജീവികളായി നിരന്തരം കാട്ടാളത്തിന് ഇരയാവാന്‍ വിധിക്കപ്പെട്ടവരാണോ? എങ്കില്‍ നാം പരിഷ്കൃതരെന്നും സംസ്ക്കാര സമ്പന്നരെന്നും തെളിയുന്നതിന് എന്ത് സാധൂകരണം?
മുഖ്യമന്ത്രിയായി പിണറായി വിജയന് അധികാരമേറ്റിട്ട് എട്ടുമാസമേ ആയുള്ളൂ. അദ്ദേഹത്തിന്റെ മണ്ഡലത്തിലാണ് നാലുപേരെ കൊന്നത്. അദ്ദേഹത്തിന്റെ ജില്ലയിലാണ് എട്ടുപേരെ അണികള്‍ വധിച്ചത്. മുഖ്യമന്ത്രി ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടെ? സംഘര്‍ഷവും കൊലപാതകവും പാര്‍ട്ടി പരിപാടിയല്ലെങ്കില്‍ അതിനെ തള്ളിപ്പറയേണ്ടതല്ലെ. ഇതിന് കൂട്ടാക്കാത്തവരെ കല്‍തുറുങ്കിലടക്കാന്‍ തയ്യാറാവേണ്ടതല്ലെ?
പാലക്കാട് പുതുശേരി പഞ്ചായത്തിലെ ഒരു കുടുംബത്തെ ചുട്ടുകൊല്ലാനാണ് പാര്‍ട്ടി തീരുമാനിച്ചത്. കുടുംബത്തിലെ രണ്ടുപേര്‍ വെന്തുമരിച്ചു. ഒരാള്‍ പൊള്ളലേറ്റ് ജീവന്മരണ പോരാട്ടത്തിലാണ്. മുഖ്യമന്ത്രിയോ ബുദ്ധിജീവികളോ മനുഷ്യാവകാശക്കരോ അപലപിച്ചില്ല. ചാനലുകളിലെ അന്തി ചര്‍ച്ചയില്ല. അന്യസംസ്ഥാനത്ത് മാനസിക വൈകൃതം ബാധിച്ച ആരെങ്കിലും ആത്മഹത്യ ചെയ്താലും ഇവിടെ ചര്‍ച്ചയാണ്. കൂട്ടായ്മയാണ്. അയല്പക്കത്തെ അരുംകൊല കണ്ടഭാവം നടിക്കുന്നില്ല.
നാലരപതിറ്റാണ്ട് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ പാലക്കാട്ട് നടന്നതുപോലെ മനുഷ്യരെ ചുട്ടുകൊന്ന പാര്‍ട്ടിയാണ് സിപിഎം. ചാവശേരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചപ്പോള്‍ നാലുപേരാണ് വെന്തു മരിച്ചത്. തലമുറ മാറിയിട്ടും പാര്‍ട്ടിയുടെ പൈശാചിതത്ത്വത്തിന് ഒരുമാറ്റവുമില്ല. ഓരോ സംഭവം നടക്കുമ്പോഴും ഗീബല്‍സാണ് തങ്ങളുടെ മുന്ഗാമിയെന്നവര് തിരിച്ചറിയുന്നു. നുണ, പിന്നെ പെരും നുണ, നൂറുവട്ടം പറഞ്ഞാല്‍ അത് സത്യമാകുമെന്ന തത്വശാസ്ത്രം പൊളിയുന്നു. അണ്ടല്ലൂരിലെ സന്തോഷിന്റെ ഘാതകര്‍ പിടിയിലായല്ലൊ. ഇതല്ലെ യഥാര്‍ത്ഥത്തില്‍ വരമ്പത്ത് കൂലി?
പ്രതികരിക്കാൻ ഇവിടെ എഴുതുക: