ഒടുവില്‍ തിരശ്ശീലയ്ക്കുപിന്നില്‍ നിന്ന് ഉമ്മന്‍ചാണ്ടി പുറത്തുവരുന്നു. കളിപ്പിച്ചുമാത്രം ശീലമുള്ള കോണ്‍ഗ്രസിലെ എക്കാലത്തെയും വലിയ കുത്തിത്തിരിപ്പുകാരന്റെ നിലനില്പിനായുള്ള പോരാട്ടത്തില്‍ ചാവേറാകാന്‍ ഒരുങ്ങിയിറങ്ങിയത് പണ്ടേക്കുപണ്ടേ വാ പോയ കോടാലിയെന്ന് അച്ഛനും പെങ്ങളും പാര്‍ട്ടിക്കാരും വരെ എഴുതിത്തള്ളിയ രാമനിലയം ഫെയിം കെ. മുരളീധരന്. ജയിപ്പിക്കില്ലെന്ന് പാര്‍ട്ടി ശപഥം ചെയ്ത് പോരുകോഴിയായി തലശ്ശേരിയിലും കുണ്ടറയിലും ടിക്കറ്റ് നല്കി ഇറക്കിയ രാജ് മോഹന്‍ ഉണ്ണിത്താനായിരുന്നു ചാണ്ടിയുടെ ചാവേറിനെ വെട്ടാന്‍ ആദ്യം കളത്തിലിറങ്ങിയത്.
പാര്‍ട്ടി ഏല്പിച്ച വക്താവ് സ്ഥാനം വലിച്ചെറിഞ്ഞുകൊണ്ട് ഉണ്ണിത്താന് വിളിച്ചുപറഞ്ഞ അസഭ്യങ്ങള്‍ക്ക് മുറിപ്പത്തലുമായാണ് മുരളി കളം നിറഞ്ഞത്. കോണ്ഗ്രസുകാരന് വായ തുറന്നാല്‍ പിന്നെ മഞ്ചേരിയും രാമനിലയവും സോണിയാപുത്രന്റെ ന്യൂഇയര്‍പാര്‍ട്ടിയുമൊക്കെയായി ആകെ മൊത്തം നീലമയമാണ്. പാര്‍ട്ടി പ്രവര്‍ത്തനമെന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കരിക്കുകുടിയും സോളാര്‍ എനര്‍ജിയുമാണെന്ന് കാട്ടിക്കൊടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കണക്കെടുപ്പുകാലത്താണ് ഈ തെരുവുപോര്.
മുരളിയുടെയും ഉണ്ണിത്താന്റെയും അങ്കം കുറിക്കലിനുശേഷം പിന്നെ ചാണ്ടിയുടെ അജ്ഞാതവാസമായിരുന്നു ചര്‍ച്ചാവിഷയം. കെപിസിസിയുടെ കാര്യസമിതി മുതല്‍ ഹൈക്കമാന്‍ഡിന്റെ കൈകാര്യസമിതി വരെയുള്ളവ ബഹിഷ്കരിച്ചാണ് ഉമ്മന്‍ചാണ്ടി തന്റെ പ്രതിഷേധം അറിയിച്ചത്.
ടി. സിദ്ദിഖ് മുതല്‍ ബിന്ദുകൃഷ്ണ വരെയുള്ള പുതുമുഖങ്ങളെ ഡിസിസികള്‍ ഭരിക്കാന്‍ ഏല്പിച്ചപ്പോള് ഉമ്മച്ചന്റെ മൊബൈല്‍ഫോണ്‍ ചുമട്ടുകാര്‍ക്കും കിടക്കവിരിക്കാര്‍ക്കും ഇടം കിട്ടിയില്ലെന്നതാണ് കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്ന പുതിയ ആഭ്യന്തര പ്രശ്നം. അഞ്ചാണ്ട് ജനങ്ങള്‍ വിശ്വസിച്ചേല്പിച്ച ഭരണത്തിന്റെ താക്കോല്‍ സോളാര്‍കമ്പനിക്കാരിയുടെ പാവാടച്ചരടില്‍ ഞാത്തിയിടാന്‍ നല്‍കിയിട്ട് ജനസമ്പര്‍ക്കം വഴി യുഎന്‍ കറങ്ങിയതിന്റെ വമ്പ് പറഞ്ഞതാണ് ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസും. രാഷ്ട്രീയം എന്നാല്‍ അശ്ലീലം എന്ന് മാറ്റി വായിക്കാന്‍ കേരളത്തിലെ പുതുതലമുറയെ പഠിപ്പിച്ച അഞ്ച് വര്‍ഷമാണ് ചാണ്ടിയുടെ അരിയിട്ടുവാഴ്ചക്കാലത്ത് കേരളം കണ്ടത്. മുഖ്യമന്ത്രിക്കസേരയിലും പരിസരത്തും തലയ്ക്ക് വെളിവില്ലാത്തവന് മുതല്‍ പിടിച്ചുപറിക്കാരനും പണം തട്ടിപ്പുകാരനും ഗുണ്ടയും കൂട്ടിക്കൊടുപ്പുകാരനും വരെ കറങ്ങി നടന്ന കാലം. അത്രമേല്‍ സുതാര്യമായിരുന്നു ചാണ്ടിയുടെ കാലത്തെ കേരള ഭരണം. രാജ്യത്ത് എല്ലായിടത്തും ഭരിക്കാന്‍ കിട്ടിയ അവസരം മുതലാക്കി അടുക്കളയും അലമാരയും പാവപ്പെട്ടവന്റെ പണം കൊള്ളയടിച്ച് നിറച്ച ഭരണകാലത്തിന്റെ വിളവെടുപ്പാണിപ്പോള്‍. ആ വിളവെടുപ്പുകാലത്ത് ഉമ്മന്‍ചാണ്ടി സരിതയ്ക്കു മുന്നില്‍ പ്രതിക്കൂട്ടില്‍ നില്പാണ്. ഗീതയും ഖുറാനും ബൈബിളും തൊട്ട് സത്യം മാത്രമേ പറയൂ എന്ന് മുട്ടിപ്പായി ആണയിട്ട്…
അമ്മാതിരി എത്ര സത്യമിട്ടുണ്ടാകണം പുതുപ്പള്ളിക്കാരന്‍. ഭരണം പോയി. നിയമസഭയുടെ മൂലയ്ക്കൊതുങ്ങാനുള്ള ആളുകള്‍ മാത്രമായി പാര്‍ട്ടി മാറി. പ്രതിപക്ഷ നേതാവാകാന്‍ താനില്ലെന്ന് ത്യാഗിയായി. നേതാവാകാന്‍ ഒരുമ്പെട്ടെങ്കില്‍ അന്നേ പാര്‍ട്ടിയിലെ കലാപത്തില്‍ തനിക്ക് പുറന്തള്ളപ്പെടുമായിരുന്നു എന്ന് തിരിച്ചറിയാന്‍ കഴിവുള്ള ചാണ്ടി ത്യാഗിയായതില്‍ അത്ഭുതമില്ല. പിന്നെ തക്കം നോക്കി കാത്തിരിപ്പായിരുന്നു ഇത്ര കാലം.
കേന്ദ്രത്തില്‍ പാര്‍ട്ടിയെ കുളിപ്പിച്ചുകിടത്തുന്ന രാഹുലലീലകള്‍ക്ക് പിന്നാലെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്നവരൊക്കെ എന്ന് ചാണ്ടി തിരിച്ചറിഞ്ഞു. റിക്രൂട്ട്മെന്റും ശാരീരികക്ഷമതയും ഐക്യു പരീക്ഷയും നടത്തി തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കിയ രാഹുല്‍ വിദ്യയാണ് ഡിസിസി പ്രസിഡന്റിന്റെ കാര്യത്തിലും എന്ന് മനസ്സിലായപ്പോഴാണ് ഉമ്മന്‍ചാണ്ടി സംഘടനാതെരഞ്ഞെടുപ്പിന്റെ വാളെടുത്ത് വീശുന്നത്. അത് ഇങ്ങ് കേരളത്തില്‍ മാത്രമല്ല ദല്‍ഹിയിലും വേണമെന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ ലക്ഷ്യം പണ്ട് താന്‍ പതിച്ചുകൊടുത്ത് പറഞ്ഞയച്ച ആന്റണിയുടെ കസേരയാണെന്ന് വ്യക്തം.
ആന്‍ണിയെ കേന്ദ്രത്തില്‍ നിന്ന് കേരളത്തിലേക്കും സാക്ഷാല്‍ കരുണാകരനെ കേരളത്തില്‍ നിന്ന് കേന്ദ്രത്തിലേക്കും പറിച്ചുനട്ട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിന്റെ കടിഞ്ഞാണ്‍ കയ്യിലേന്തി നിന്ന അതേ ഉമ്മന്‍ചാണ്ടിയാണ് തോല്‍വിയുടെ നടുക്കയത്തില്‍ നിലയില്ലാതെ വലയുന്ന പാര്‍ട്ടിയുടെ അവശേഷിക്കുന്ന കച്ചിത്തുരുമ്പിനും തീ പിടിപ്പിക്കാന്‍ നോക്കുന്നത്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കി. പിന്നാലെ പ്രതിപക്ഷം കേരളത്തില്‍ എന്ത് പിണ്ണാക്കാണെടുക്കുന്നതെന്ന് സ്വന്തം ചാവേറിനെക്കൊണ്ട് ചെളി വാരിയെറിപ്പിച്ച്, ഞാനൊന്നും അറിഞ്ഞില്ലെന്ന മട്ടില്‍ പുതുപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയ ഉമ്മന്‍ചാണ്ടിയെ ഇപ്പോള്‍ ഭയക്കുന്നത് സോണിയയുടെ അടുക്കള വിചാരിപ്പുകാരന്‍ കൂടിയായ ആന്റണിയാണ്. കേരളത്തിലെ കോണ്‍ഗ്രസില്‍ തല്ലുകൂടി കാലം കഴിക്കുന്നതിനേക്കാള്‍ നല്ലത് ആളും പേരുമില്ലാത്ത സോണിയാ കോണ്‍ഗ്രസില്‍ കേരളത്തിന്റെ ആളായി നില്ക്കുന്നതാണെന്ന ഉമ്മന്‍ ബുദ്ധിയാണ് ഇപ്പോഴത്തെ പടലപ്പിണക്കങ്ങള്‍ക്ക് പിന്നിലെന്ന് കരുതുന്നവര്‍ കുറവല്ല.
ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ കുബുദ്ധികള്‍ക്ക് ഇരയായവരും ആശ്രിതരായവരും ഏറെയുണ്ട് കേരളത്തില്‍. ചീകിയൊതുക്കാത്ത മുടിയും കീറിത്തുന്നിയ ഖദറും അല്പം കൂനിയുള്ള നടപ്പും കേട്ടിട്ടും കേട്ടില്ലെന്ന മട്ടിലുള്ള നില്പുമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പിന്നാമ്പുറം ഭരിച്ചുനടന്ന കാലം മുതല്‍ ചാണ്ടി ലക്ഷ്യമിട്ടതൊക്കെ സാധിച്ചെടുക്കാന്‍ കഠിനപ്രയത്നം നടത്തിയിട്ടുണ്ട്. വെട്ടിനിരത്തലുമായി സിപിഎമ്മിലെ കഴിവുള്ള നേതാക്കളെയൊക്കെ മൂലയ്ക്കിരുത്തിയ വിഎസിന്റെ കോണ്‍ഗ്രസ് പതിപ്പായിരുന്നു ചാണ്ടി.
കുതന്ത്രങ്ങളുടെ ചാണക്യന് എന്ന് അറിയപ്പെട്ടിരുന്ന കെ. കരുണാകരനെ കോണ്‍ഗ്രസില്‍ ഒന്നുമല്ലാതാക്കിയ ബുദ്ധികേന്ദ്രം ഉമ്മന്‍ചാണ്ടിയായിരുന്നു. എല്ലാം മകനുവേണ്ടിയെന്ന് പ്രഖ്യാപിച്ച് പുതിയ പാര്‍ട്ടിയും കൊടിയുമായി കരുണാകരന് മറൈന്‍ഡ്രൈവില്‍ നിറയുമ്പോള്‍ ആ വേദിയിലിരിക്കേണ്ട മുരളിയെ വിളിച്ചു വരുത്തി മന്ത്രിയാക്കിയാണ് ചാണ്ടി തിരിച്ചടിച്ചത്. കറണ്ട് മന്ത്രിയാക്കിയ മുരളിയെ ആറു മാസം തികയും മുമ്പ് വടക്കാഞ്ചേരിയില്‍ മത്സരിപ്പിച്ച് ഷോക്കടിപ്പിച്ചതും ചാണ്ടിയാണ്. പാര്‍ട്ടിക്കു പുറത്തായ കരുണാകരന് കരഞ്ഞും വിളിച്ചും പിന്നെ പാര്‍ട്ടിക്കുള്ളിലേക്കുവന്നപ്പോഴും മുരളീധരന് മൂന്ന് രൂപ മെമ്പര്‍ഷിപ്പിന് യാചിച്ച് പുറത്തുതന്നെ നില്ക്കേണ്ടിവന്നു.
ഒടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കരുണാകരന്റെ അന്ത്യാഭിലാഷം സാധിക്കാനെന്ന വണ്ണം മുരളിക്ക് അംഗത്വം നല്കി. പിന്നെ വട്ടിയൂര്‍ക്കാവില്‍ നിന്ന് ജയിക്കാന്‍ അവസരം നല്കി. ഒരു നീണ്ട കാലം കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പറഞ്ഞും പാടിയും നടന്ന അതേ മുരളീധരന് ഇപ്പോള്‍ ചാണ്ടിക്കുവേണ്ടി വാളെടുക്കുന്നു.
നാഴികയ്ക്ക് നാല്പത് വട്ടം ഹൈക്കമാന്‍ഡിനെ കാണാന്‍ ദല്‍ഹിക്ക് പറന്നിരുന്ന ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നത് ആരെങ്കിലും വിളിച്ചാല്‍ ദല്‍ഹിയില്‍ വരാന്‍ വേറെ ആളെ നോക്കണമെന്നാണ്. ലുങ്കി മുറുക്കിക്കെട്ടി മീശ ചുരുട്ടി ഹൈക്കമാന്‍ഡ് വരച്ചൊല്ലാന്‍ പറഞ്ഞാല്‍ യജ്മാ എന്ന് വിളിച്ച് കുനിഞ്ഞ് നില്ക്കുന്ന അന്ത മാതിരി ആന്റണിയല്ല താന്‍ എന്നര്‍ത്ഥം. ലണ്ടനിലെ ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് നാട്ടിലെത്തിയ രാഹുല്‍ വിളിച്ചു. ചാണ്ടി ദല്‍ഹിക്കുപോയി. ചര്‍ച്ച കഴിഞ്ഞു. എല്ലാം തൃപ്തികരമെന്ന് പത്രക്കാരോടു മൊഴിഞ്ഞു. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് നേതാക്കള്‍ മനസ്സിലാക്കണമെന്ന ആന്റണിയുടെ പ്രസ്താവന ആത്മഗതമാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: