ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ സഖ്യത്തിനുള്ള കോണ്‍ഗ്രസ്സിന്റെയും സമാജ്വാദി പാര്‍ട്ടിയുടെയും നീക്കം പൊളിയുന്നു. സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്സിനെ കടത്തിവെട്ടിയ അഖിലേഷ് യാദവ് ചര്‍ച്ചക്കുള്ള ക്ഷണവും നിരസിച്ചു. പ്രിയങ്കയുടെ പ്രത്യേക ദൂതന് ഇന്നലെ ലക്നൗവിലെത്തിയെങ്കിലും അഖിലേഷ് കാണാന്‍ കൂട്ടാക്കിയില്ല. മറ്റ് എസ്പി നേതാക്കളുമായി കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയില്‍ അന്തിമ തീരുമാനത്തിലെത്താനും സാധിച്ചില്ല.
99 സീറ്റ് നല്‍കാമെന്നാണ് എസ്പിയുടെ നിലപാട്. കോണ്‍ഗ്രസ് 120 സീറ്റ് ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം 85 സീറ്റുകളായിരുന്നു എസ്പിയുടെ വാഗ്ദാനം. സഖ്യം തകര്‍ച്ചയുടെ വക്കിലാണെന്ന് എസ്പി നേതാവ് നരേഷ് അഗര്‍വാള്‍ പറഞ്ഞു. കോണ്‍ഗ്രസ് ആധിപത്യത്തിന് ശ്രമിക്കുന്നു. ഞങ്ങള്‍ പരമാവധി ശ്രമിച്ചു. അദ്ദഹം വ്യക്തമാക്കി. എന്നാല്‍ ചര്‍ച്ചകള്‍ തുടരുന്നതായാണ് കോണ്‍ഗ്രസ് വിശദീകരിക്കുന്നത്. ഞായറാഴ്ച രാവിലെ തീരുമാനം അറിയുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
സീറ്റ് വിഭജനം പൂര്‍ത്തിയാകുന്നതിന് മുന്‍പ് അഖിലേഷ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ ഒന്‍പത് സിറ്റിംഗ് സീറ്റുകളില്‍ ഉള്‍പ്പെടെയാണ് എസ്പി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. കോണ്‍ഗ്രസിനൊപ്പം കൂടുന്നത് നഷ്ടക്കച്ചവടമാണെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് കാര്യമായ സ്വാധീനമില്ല.
ഏഴ് ശതമാനം വോട്ട് മാത്രമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. കൂടുതല്‍ സീറ്റ് നല്കിയാല് തോല്‍വി ഉറപ്പാകുമെന്ന് എസ്പി കരുതുന്നു. കോണ്‍ഗ്രസ് വോട്ടുകളില്‍ ഭൂരിഭാഗവും മുന്നോക്ക വിഭാഗങ്ങളുടേതാണ്. അവര്‍ സഖ്യമുണ്ടായാലും യാദവ-മുസ്ലിം പാര്‍ട്ടിയായ എസ്പിക്ക് വോട്ടുചെയ്യില്ല. എന്നാല്‍ സഖ്യത്തിനായി പരമാവധി വിട്ടുവീഴ്ച ചെയ്യാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
ഇതിനിടെ മുതിര്‍ന്ന എസ്പി നേതാവ് അംബികാ ചൗധരി ബിഎസ്പിയില് ചേര്‍ന്നു. മുലായത്തിന്റെ അടുത്ത അനുയായി ആയിരുന്ന അദ്ദേഹം അഖിലേഷ് പാര്‍ട്ടി പിടിച്ചതില്‍ പ്രതിഷേധിച്ചാണ് എസ്പി വിട്ടത്. എസ്പിയിലെ ഭിന്നത നാടകമായിരുന്നുവെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: