ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ ഹിരാഖണ്ഡ് എക്സ്പ്രസ് പാളംതെറ്റി 39 പേര് മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പലരുടേയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. ഛത്തീസ്ഗഢിലെ ജഗ്ദല്‍പൂരില്‍ നിന്നും ഒഡീഷയിലെ ഭുവനേശ്വറിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ കുനേരു റെയില്‍വേ സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് പാളം തെറ്റിയത്. അട്ടിമറിയാണെന്നും സംശയമുണ്ട്. ദുരന്തത്തെപ്പറ്റി വിശദമായ അന്വേഷണത്തിന് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
ട്രെയിനിന്റെ 22 കോച്ചുകളില്‍, എഞ്ചിന് ഉള്‍പ്പടെ ഒന്‍പത് കോച്ചുകളും പാളംതെറ്റി. എന്ജിന്, ലഗേജ് വാന്‍, രണ്ടു വീതം ജനറല്‍- സ്ലീപ്പര്‍ കോച്ചുകള്‍, ഒരു എസി ത്രീടയര്‍ കോച്ച്, രണ്ട് എസി ടു ടയര്‍ കോച്ച് എന്നിവയാണ് പാളം തെറ്റിയത്. റായ്ഗഢ് സര്‍ക്കാര്‍ ആശുപത്രിയിലും പാര്‍വതി പുരം ആശുപത്രിയിലുമാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരില്‍ കൂടതലും ഒഡീഷക്കാരാണെന്നാണ് സംശയം.
റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, റെയില്‍വേ ബോര്‍ഡ് ചെയര്മാന് എ.കെ. മിത്തല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും, നിസാര പരിക്കുള്ളവര്‍ക്ക് 25,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് സുരേഷ് പ്രഭു പ്രഖ്യാപിച്ചിട്ടുണ്ട്.ആന്ധ്രസര്‍ക്കാര്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.
അപകടത്തെ തുടര്‍ന്ന് ജഗ്ദല്‍പൂര്‍- ഭുവനേശ്വര്‍ പാതയിലെ ട്രെയിനുകള്‍ പാളം തിരിച്ചുവിട്ടു. റെയില്‍വേ മന്ത്രാലയം അപകടമുണ്ടായ സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്.
അതേസമയം, ട്രെയിന്‍ പാളം തെറ്റിയ സംഭവം അട്ടിമറിയാണെന്ന് സംശയം ഉയരുന്നുണ്ട്.
റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഈ സാധ്യത തള്ളാനുമാകില്ല. മാവോ ഭീകരരുടെ സാന്നിധ്യമുള്ള പ്രദേശത്താണ് അപകടം . അപകടത്തിനു മുമ്പ് ചരക്കു തീവണ്ടി ഈ പാതയിലൂടെ കടന്നു പോയിരുന്നതാണ്. അതിനായി റെയില്പാളത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയതുമാണെന്ന് റെയില്‍വേ ഈസ്റ്റ് കോസ്റ്റ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ജെ. പി. മിശ്ര അറിയിച്ചു.
ആ ദുരന്തം അട്ടിമറിയായിരുന്നു
ന്യൂദല്‍ഹി: നവംബര്‍ 20ന് ഇന്‍ഡോര്‍ പാട്നാ എക്സ്പ്രസ് കാണ്‍പൂരില്‍ പാളം തെറ്റി 149 പേരാണ് മരിച്ചത്. അനവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പാളത്തിന്റെ തകരാറാണ് കാരണമെന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ അട്ടിമറിയാണെന്ന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് വ്യക്തമായത്.
പാക്ക് ചാര സംഘടനയായ ഐഎസ്ഐയുടേയും ദാവൂദ് ഇബ്രാഹിമിന്റെയും നിര്‍ദ്ദേശ പ്രകാരം അവരുമായി അടുത്ത ബന്ധുള്ള ഷംസൂല്‍ ഹുദയാണ് അട്ടിമറി ആസൂത്രണം ചെയ്തത്. മറ്റൊരു ട്രെയിന്‍ അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ മോട്ടിലാല്‍ പാസ്വാനും രണ്ടു കൂട്ടാളികളുമാണ് കാണ്‍പൂര്‍ അപകടം അട്ടിമറിയാണെന്നും തങ്ങള്‍ പാളത്തിലെ ഫിഷ് പ്ലേറ്റ് നീക്കിയാണ് ട്രെയിന്‍ മറിച്ചതെന്നും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.
റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്‍പായി തങ്ങള്‍ ആക്രമണം നടത്തുമെന്ന് ഭീകരസംഘടനകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാല്‍ ഇന്നലത്തെ അപകടവും അട്ടിമറിയാകാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: