ന്യൂദല്‍ഹി: വിദ്യാഭ്യാസ വായ്പാ പദ്ധതിയുടെ പരസ്യത്തിന് മുപ്പത് ലക്ഷം രൂപ ചെലവഴിച്ച ദല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വായ്പയായി നല്‍കിയത് 3.15 ലക്ഷം മാത്രം. മുഖ്യമന്ത്രി കെജ്രിവാളിന്റെ കെടുകാര്യസ്ഥത മുന്‍ ആപ്പ് നേതാവ് കൂടിയായ യോഗേന്ദ്ര യാദവാണ് തെളിവ് സഹിതം പുറത്ത്വിട്ടത്.
മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് വായ്പ നല്‍കിയതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഹയര്‍ എജ്യൂക്കേഷന്‍ ആന്റ് സ്കില്‍ ഗാരന്റി സ്കീം പദ്ധതിയാണ് ദയനീയമായി പരാജയപ്പെട്ടത്.
വായ്പ ലഭിക്കുന്നതിന് 405 പേരാണ് അപേക്ഷ നല്‍കിയത്. കഴിഞ്ഞ ഡിസംബര്‍ വരെ 97 പേര്‍ക്ക് വായ്പ നല്കി. എന്നാല്‍ പദ്ധതി പ്രകാരം വായ്പ നല്‍കിയത് മൂന്ന് പേര്‍ക്ക് മാത്രമാണ്. മറ്റുള്ളവര്‍ക്ക് കേന്ദ്ര പദ്ധതി പ്രകാരമായിരുന്നു വായ്പ അനുവദിച്ചത്. അതേ സമയം 30 ലക്ഷം രൂപ പരസ്യത്തിന് ചെലവഴിച്ചതായി യോഗേന്ദ്ര യാദവ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ 500 പുതിയ സ്കൂളുകള്‍ നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാല് സ്കൂളുകളാണ് നിര്‍മ്മിച്ചത്. 20 കോളേജുകള്‍ തുടങ്ങുമെന്ന് വാഗ്ദാനം നല്കിയപ്പോള് ഒരു കോളേജ് അടച്ചു പൂട്ടുകയാണുണ്ടായത്. 2015ല്‍ ആദ്യ ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം ഇരട്ടിയാക്കിയതായി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. ഇതും തെറ്റാണെന്ന് രേഖകള്‍ സഹിതം യോഗേന്ദ്ര യാദവ് വ്യക്തമാക്കി.
44 ശതമാനം അധ്യാപകര്‍ സ്കൂളുകളില്‍ കുറവുണ്ട്. താല്‍ക്കാലിക ജീവനക്കാരെ ആശ്രയിച്ചാണ് ഇത് മറികടക്കുന്നത്. അവകാശങ്ങള്‍ ചോദിക്കുന്ന അധ്യാപകരെ വേട്ടയാടുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ മൂന്ന് പേര്‍ക്കെങ്കിലും കിട്ടിയല്ലോയെന്നായിരുന്നു ആപ്പ് നേതാവ് ദിലീപ് പാണ്ഡെയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: