മുഹമ്മ(ആലപ്പുഴ): ലക്ഷക്കണക്കിന് തീരദേശ വാസികളുടെ ജീവിതം ദുസഹമാക്കി വേമ്പനാട്ടുകായലില്‍ മാലിന്യങ്ങള്‍ പെരുകി. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടച്ചതോടെ വേമ്പനാട്ടുകായലില്‍ പോളചീഞ്ഞഴുകി ദുര്‍ഗന്ധം വ്യാപിക്കുകയാണ്.വിനോദസഞ്ചാര മേഖലയ്ക്കും ഇത് തിരച്ചടിയായി. തണ്ണീര്‍മുക്കം മുതല്‍ പുന്നമട വരയെുള്ള കായല്‍തീര മേഖലയിലാണ് പായല്‍ ചീഞ്ഞ് അടിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത്.
വിനോദ സഞ്ചാരികളെയും ഇത് ബാധിച്ചു. കായലിലൂടെ മൂക്കു പൊത്താതെ സഞ്ചരിക്കാന്‍ കഴിയുന്നില്ല. വിദേശ സഞ്ചാരികള്‍ ഇതെ കുറിച്ച് പരാതികള്‍ പറഞ്ഞു തുടങ്ങി. കുട്ടനാടന്‍ പാടശേഖരങ്ങളില്‍ നിന്നും തള്ളിവിട്ട പോളകളാണ് തീരങ്ങളില്‍ അടിഞ്ഞ് ഓരുവെള്ളം കയറി ചീയുന്നത്.
ഇതിന് പുറമെ ഹൗസ്ബോട്ടുകളില്‍ നിന്നും പുറംതള്ളുന്ന കുപ്പികളും പ്ലാസ്റ്റിക്കിലാക്കിയ ആഹാരപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അടിഞ്ഞ് കൂടി കായലിനെ ദുര്‍ഗന്ധപൂരിതമാക്കുന്നത്. കായലില്‍ പണിയെടുക്കുന്നവര്‍ക്ക് ത്വക്ക് സംബന്ധമായ അസുഖമുണ്ടാകുന്നതും പതിവായി.
ഇത് മൂലം മത്സ്യ ബന്ധനത്തിന് പോകാന്‍ പറ്റാത്ത അവസ്ഥയാണ്.
കൊതുകിന്റെ ശല്യവും രൂക്ഷമാണ്. വേനല്‍ ശക്തിപ്രാപിച്ചതോടെ ഇടത്തോടുകളും കിണറുകളും വറ്റി. കുടിവള്ള ക്ഷാമം രൂക്ഷമായി. പ്രാഥമിക ആവശ്യങ്ങള്‍ക്ക് കായലിനെ ആശ്രയിക്കുന്നവരായിരുന്നു തീരദേശ വാസികളിലേറെയും.
പായലും മറ്റു മാലിന്യങ്ങളും അടിഞ്ഞതിനാല്‍ മത്സ്യ തൊഴിലാളികള്‍ക്ക് വലവിരിക്കുന്നതിനോ കക്കാ വാരുന്നതിനോ പറ്റാത്ത സാഹചര്യമാണുള്ളത്. ലക്ഷങ്ങള്‍ മുടക്കി ചീനവലയിട്ടവര്ക്ക് പായല്‍ തിങ്ങി വലയില്‍ അടിയുന്നതിനാല്‍ കണ്ണികള്‍ കീറി വല നശിക്കുന്നു. വൈദ്യുതിയ്ക്ക് മുടക്കുന്ന ചിലവ് പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. കുട്ടനാടന്‍ മേഖലയിലെ കൃഷിയെ സംരക്ഷിക്കാന്‍ ഷട്ടറുകള്‍ അടക്കുന്നുണ്ടെങ്കിലും ഫലത്തില്‍ പ്രയോജനമില്ലാത്ത സ്ഥിതിയാണ്.
ഷട്ടറിനടിയില്‍ കല്ലുവെച്ച് മത്സ്യം പിടിക്കുന്നതിനാല്‍ ഓരുവള്ളം ക്രമാതീതമായി കയറി തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലെ നെല്‍കൃഷി കരിഞ്ഞുണങ്ങുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ഷട്ടറുകള്‍ ഒരു വര്‍ഷക്കാലം തുറന്നിട്ട് മാലിന്യങ്ങള്‍ നശിക്കാന്‍ അവസരമുണ്ടാക്കുകയകയും കാര്‍ഷിക കലണ്ടര്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: