മട്ടന്നൂര്‍: ന്റെ മോന് പോയത് ഈ രാജ്യത്തിന് വേണ്ടിയാ….പ്പൊ നോക്കാനാരുമില്ല… വയ്യാത്തകാലത്ത് ന്റെ മോനുണ്ടാകൂലായിരുന്നോ…
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഈ അമ്മയുടെ വിലാപം കേള്‍ക്കുന്നുണ്ടോ. രാജ്യത്തിന് വേണ്ടി ഭീകരരുടെ വെടിയുണ്ടകളേറ്റ് മരിച്ച ധീരനായ വീരസൈനികന്റെ അമ്മ തന്റെ ഇപ്പോഴത്തെ ദുരിതജീവിതത്തെക്കുറിച്ച് ധീരരായ സൈനികരുടെ ബന്ധുക്കളോട് വിലപിച്ചതാണ്. കേള്‍ക്കണം മുഖ്യമന്ത്രി അവിടുന്ന്….
മട്ടന്നൂര്‍ കൊടോളിപ്രം ചക്കാലക്കണ്ടി വീട്ടിലെ വീരമൃത്യു വരിച്ച ധീരജവാന് രതീഷിന്റെ അമ്മ ഓമനയുടെ വിലാപം ഇടത് സര്‍ക്കാരിനു മുന്നില്‍ വലിയ ചോദ്യമായിത്തീരുകയാണ്.
ആരു വിളിച്ചാലും തലയുയര്‍ത്തി നോക്കാതിരുന്ന ആ അമ്മയുടെ ഉള്ളിലൊതുക്കിയ ദു:ഖം അതിര്‍ത്തിയില്‍ ഇപ്പോഴും ശത്രുവിനെതിരെ ജാഗരൂകരായ രണ്ടു സൈനികരുടെ ബന്ധുക്കളോട് വേദനയായി പുറത്തു വന്നുപോയതാണ്. ഏയര്‍മാര്‍ഷല്‍ പരേതനായ പത്മനാഭന് നമ്പ്യാരുടെ ഭാര്യയും കാടാച്ചിറയിലെ ഏയര്‍മാര്‍ഷല്‍ ആയില്ല്യത്ത് രഘുനാഥന് നമ്പ്യാരുടെ അമ്മയുമായ രാധാനമ്പ്യാര്ക്കും സഹോദരി വിധവാക്ഷേമ അസോസിയേഷന് സംസ്ഥാന പ്രസിഡന്റും ഏയര്‍മാര്‍ഷല്‍ സുനില്‍കുമാര്‍ പ്രഭാകരന് നമ്പ്യാരുടെ ഭാര്യമാതാവുമായ ഹേമലതാ നമ്പ്യാരുടേയും മുന്നിലാണ് അവര്‍ തന്റെ ദു:ഖം പ്രകടിപ്പിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 17നാണ് ശ്രീനഗര്‍ ജമ്മുദേശീയ പാതയിലെ പാംപോറിലെ കഡ്ലബലില്‍ വെച്ച് തീവ്രാദികളുടെ ആക്രമണത്തില്‍ മലയാളിയായ ജവാന് മട്ടന്നൂരിനടുത്ത് കൊടോളിപ്രം ചക്കേലക്കണ്ടി വീട്ടില്‍ രതീഷ്(35) വീരമൃത്യു വരിച്ചത്.
സംഭവം കഴിഞ്ഞ് പതിനാലാം ദിവസം മുഖ്യമന്ത്രി ഈ വീട്ടില്‍ പോയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീട് സന്ദര്‍ശിച്ചതാണ് ഇതിന്ന് കാരണമായത്. സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തെങ്കിലും നാളിതുവരെ ഈ അമ്മക്ക് ആശ്വാസധനമായി ഒരു നയാപൈസ പോലും ലഭിച്ചിട്ടില്ല.
രാഷ്ട്രീയ പേക്കൂത്ത് നടത്തി സ്വയം കൃതനാര്‍ത്ഥം മരണമടയുന്ന മാര്‍ക്സിസ്റ്റ് ക്രിമിനലുകള്ക്കുള്പ്പെടെ ഔദാര്യം പ്രഖ്യാപിക്കാന്‍ മത്സരിക്കുന്ന ഇടത് സര്‍ക്കാര്‍ വീരമൃത്യുവരിച്ച ഒരു ജവാന്റെ അമ്മക്ക് ആഹാരത്തിനുള്ള അരിപോലും നല്‍കിയില്ലെന്നത് ലജ്ജാകരമാണ്. മകന്റെ സംസ്കാരച്ചടങ്ങിന് സേനയുടെ ഏരിയാകമാന്ഡന്റ് ലഫ.ജനറല്‍ വി.കെ. ആനന്ദിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ കൈമാറിയ തുകയൊന്നും ഈ അമ്മ കണ്ടിട്ടില്ല. സമീപത്തുള്ള സഹോദരപുത്രനും കുടുംബവുമാണ് ഇവര്‍ക്ക് ഇപ്പോള്‍ ആശ്രയം. മകന് പട്ടാളക്കാരനായതിനാല്‍ മൂന്നുവര്‍ഷം മുമ്പ് ലഭിക്കുമായിരുന്ന വിധവാ പെന്ഷന് ഇവര്‍ക്ക് തടയുകയായിരുന്നു. ഇതെങ്കിലും ഉണ്ടായിരുന്നെങ്കില്‍’ ഇവര്‍ക്ക് പട്ടിണികൂടാതെ കഴിയുമായിരുന്നു. രതീഷിന്റെ ഭാര്യ ജ്യോതിയും മകന് കാശിനാഥനും(എട്ടുമാസം) കുറ്റിയാട്ടൂരിലെ വീട്ടിലാണ് താമസം. ഈ മാസം 27നാണ് രതീഷിന്റെ 40-ാം ചരമദിനം.
നാലാം വയസില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ട മകനെ കൂലിവേലയെടുത്താണ് ഈ അമ്മ വളര്‍ത്തിയത്. പട്ടാളത്തില്‍ ചേരണമെന്ന മകന്റെ ആഗ്രഹത്തിന് അവര്‍ എതിരു നിന്നുമില്ല. പതിനേഴുവര്ഷത്തെ സേവനത്തിന് ശേഷം, കോയമ്പത്തൂരിലേക്ക് സ്ഥലം മാറാനിരിക്കെയാണ് ഭീകരവാദികളുടെ ആക്രമണത്തില്‍ രതീഷിനെ ഇവര്‍ക്ക് നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: