അഴീക്കോട്: അഴീക്കോട് നിയോജകമണ്ഡലത്തില്‍ സിപിഎം പോലീസിനെ കുട്ടുപിടിച്ച് നടത്തുന്ന ഏകപക്ഷീയമായ അക്രമത്തിനും ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ ചേര്‍ക്കുന്നതിനെതിരെയും വളപട്ടണം പോലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം ബിജെപി ബഹിഷ്കരിച്ചു.
നിരവധി തവണ സിപിഎം നടത്തിയ അക്രമത്തില്‍ സാരമായി പരിക്കേറ്റ കേസുകളില്‍ പോലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ച് പ്രതികളെ അക്രമണത്തിന് പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം തുടരുന്നുതുകൊണ്ടാണ് ബിജെപി യോഗം ബഹിഷ്കരിച്ചത്.
ആറ് മാസം മുമ്പ് പൂതപ്പാറക്കടുത്ത് സൗരവ് എന്ന ബിജെപി പ്രവര്‍ത്തകനെ മാരകായുധങ്ങളുമായി അക്രമിച്ച് കര്ണ്ണപുടംപൊട്ടി കേള്‍വി നഷ്ടപ്പെടുമെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുപോലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യം നല്കി. ആര്‍എസ്എസ് വളപട്ടണം ശാഖാ കാര്യവാഹ് ബിനോയ് ബന്ട്രിക്കിന്റെ രണ്ട് കാലുകളും അടിച്ചുതകര്‍ത്ത കേസിലും ആര്‍എസ്എസ് ജില്ലാ കേമ്പ് നടന്ന സ്കൂള്‍ തകര്‍ത്ത കേസിലും ഇന്നുവരെ പ്രതികളെ അറസ്റ്റ് ചെയ്യാനോ കേസില്‍ മേല്‍ നടപടികള്‍ സ്വീകരിക്കാനോ പോലീസിന് സാധിച്ചിട്ടില്ല.
ഏറ്റവും അവസാനം വിജിത്ത് എന്ന ബിജെപി പ്രവര്‍ത്തകനെ വീടിന്റെ സമീപത്തു നില്ക്കുന്ന സമയത്ത് സിപിഎം ക്രിമിനലുകള്‍ ഇരുമ്പുദണ്ഡുപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. ഈ കേസിലും പോലീസ് നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യം നല്കി. വളപട്ടണം പോലീസ് സ്റ്റേഷനിലുള്ള പല ഉദ്യോഗസ്ഥന്മാരും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ കള്ളക്കേസില്‍ കുടുക്കി സംഘടനാ പ്രവര്‍ത്തനത്തെ തടസ്സപ്പടുത്താനാണ് നീക്കമെങ്കില്‍ ഈ ഉദ്യോഗസ്ഥന്മാരെ സമൂഹ മധ്യത്തില്‍ തുറന്നുകാട്ടിക്കൊണ്ട് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് പാര്‍ട്ടി നേതൃത്വം കൊടുക്കുമെന്ന് ബിജെപി അഴീക്കോട് നിയോജകമണ്ഡലം കമ്മറ്റി അറിയിച്ചു.
യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എന്‍.മുകുന്ദന്, ഒ.കെ.സന്തോഷ് കുമാര്‍, എ.അജിത്ത്, പള്ളിപ്രം പ്രകാശന്, എം.അര്ജ്ജുന്, സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: