തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജിലെ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവയ്ക്കുക എന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മുട്ടാപ്പോക്കുനയമാണെന്നും അതിന് തയ്യാറല്ലെന്നും പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍. വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. അക്കാദമിയുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും ലക്ഷ്മി നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. സിന്‍ഡിക്കേറ്റംഗം ജ്യോതിഷ്കുമാര്‍ ചാമക്കാലയും ഷാജഹാനും കുട്ടികളെ ചട്ടുകമായി ഉപയോഗിക്കുകയാണ്. തന്നോട് വ്യക്തവിരോധമുള്ളവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. കോളേജില്‍ ക്യാമറവച്ചത് പരീക്ഷാ ഹാളില്‍ ക്യാമറ നിര്‍ബന്ധമാക്കണമെന്ന് സര്‍വ്വകലാശാല അറിയിച്ചതുകൊണ്ടാണ്. ഹോസ്റ്റലില്‍ സ്റ്റോര്‍ റൂമിലും അടുക്കളയിലും മോഷണം നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ക്യാമറവച്ചത്. ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ പാലിക്കാത്തവര്‍ക്ക് പുറത്ത് ഹോസ്റ്റലുകളില്‍ താമസിക്കാം. മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഔട്ടിംഗ് അനുവദിച്ചിരുന്നത് അവര്‍ ദുരുപയോഗം ചെയ്തതുകൊണ്ട് നിര്‍ത്തലാക്കി. ജാതി പറഞ്ഞുവെന്ന ആക്ഷേപം തെറ്റാണ്.
അറ്റന്‍ഡന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഈ അക്കാദമിക് ഇയറില്‍ മൂന്നുപേരാണ് ഇയര്‍ഔട്ടായത്. രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് താന്‍ സ്പെഷ്യല്‍ അറ്റന്‍ഡന്‍സ് നല്‍കാറുണ്ട്. അവധി ദിവസങ്ങളിലാണ് കുക്കറിഷോയ്ക്ക് പോകുന്നത്. മകന്റെ കാമുകിയുടെ ഭരണം എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഇന്റേര്‍ണല്‍ മാര്‍ക്ക് സംബന്ധിച്ച വിവാദത്തിന് താന്‍ അപ്പലേറ്റ് അതോറിട്ടി എന്ന നിലയിലാണ് മാര്‍ക്ക് കൂട്ടുന്നത്. അദ്ധ്യാപകരാണ് മാര്‍ക്ക് നിശ്ചയിക്കുന്നത്- ലക്ഷ്മി നായര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് ക്ലാസ്സില്‍ റഗുലറായി വരാതിരുന്നിട്ടും ഉയര്‍ന്ന് മാര്‍ക്ക് ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് അത് കേരളസര്‍വ്വകലാശാല അന്വേഷിക്കട്ടെ എന്നായിരുന്നു മറുപടി. പുന്നന്‍ റോഡിലെ സ്ഥലം ഫ്ളാറ്റ് നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തില്‍ നിന്നു പ്രിന്‍സിപ്പാള്‍ ഒഴിഞ്ഞുമാറി. ലോ അക്കാദമിയാണ് സ്ഥലം വാങ്ങിയതെന്നും കുറച്ചുഭാഗം വാണിജ്യാവശ്യത്തിന് മാറ്റിവച്ചുവെന്നേയുള്ളൂവെന്നുമായിരുന്നു മറുപടി. ട്രസ്റ്റ് ഭൂമി വാണിജ്യാവശ്യത്തിന് മാറ്റുന്നതെങ്ങനെയെന്ന ചോദ്യത്തിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ താമസ സൗകര്യമൊരുക്കി ആ വരുമാനം അക്കാദമിയിലേക്ക് വകവയ്ക്കുകയാണെന്നും ലക്ഷ്മിനായര്‍ പറഞ്ഞു. സ്വകാര്യ കോളേജായ അക്കാദമിയിലെ അധ്യാപകര്‍ക്ക് അംഗീകാരം മുന്‍കാലങ്ങളില്‍ ലഭിച്ചതാണ്. അക്കാദമിയോട് ചേര്‍ന്ന് ഹോസ്റ്റല്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് താന്‍ വാടക നല്‍കിയാണ് ഹോസ്റ്റല്‍ നടത്തുന്നതെന്നായിരുന്നു. കോളേജിന്റെ അഫിലിയേഷന് രേഖകള്‍ സര്‍വ്വകലാശാലയിലുണ്ടോ എന്ന് ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കിയില്ല.
വിദ്യാര്‍ത്ഥികളുടെ സമരം അക്രമാസക്തമായതിനാലാണ് കോളേജ് അടഞ്ഞുകിടന്നത്. വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ക്ക് കോളേജിന്റെയും പ്രിന്‍സിപ്പാളിന്റെയും സല്‍പ്പേരു കളങ്കപ്പെടുത്തുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. സര്‍വ്വകലാശാല സമിതിയുടെ തെളിവെടുപ്പ് നടന്നശേഷം കലാലയം തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കും. വിദ്യാര്‍ത്ഥികളുടെ പ്രതിനിധികള്‍ മാന്യമായ സമീപനവുമായി വന്ന് ചര്‍ച്ച നടത്താം. മാനേജുമെന്റും എല്ലാ അദ്ധ്യാപകരും തന്നെ പിന്തുണയ്ക്കുന്നെന്നും ലക്ഷ്മിനായര്‍ അവകാശപ്പെട്ടു.
എല്ലാ വിദ്യാര്‍ത്ഥിസംഘടനകളുടെയും സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് പ്രിന്‍സിപ്പാള്‍ പ്രതികരിക്കാന്‍ തയ്യാറായത്. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടുകയും സര്‍വ്വകലാശാല അന്വേഷണത്തിന് ഉപസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി ഇന്നും നാളെയും കലാലയത്തില്‍ തെളിവെടുപ്പ് നടത്തും.
പ്രിന്‍സിപ്പാളിന്റെ പത്രസമ്മേളനവേദിയിലും പുറത്തും എബിവിപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പത്രസമ്മേളനം തുടങ്ങിയപ്പോള്‍ എബിവിപി നിര്‍വ്വാഹക സമിതിയംഗങ്ങളായ അശ്വിന്, ശരത്ത് എന്നിവരുടെ നേതൃത്വത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ ലക്ഷ്മി നായരെ കരിങ്കൊടി കാണിക്കുകയും പത്ര സമ്മേളന ഹാളില്‍ കുത്തിയിരിക്കുകയും ചെയ്തു. പത്രസമ്മേളനം നടന്ന ഹോട്ടല്‍ പങ്കജിനു പുറത്തും എബിവിപി പ്രവര്‍ത്തകര്‍ കാത്തു നിന്നിരുന്നു. പ്രതിഷേധം ഭയന്ന് പത്രസമ്മേളനം കഴിഞ്ഞ് പ്രിന്‍സിപ്പാള്‍ പുറകിലെ ഗേറ്റിലൂടെ പുറത്തുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: