കൊല്‍ക്കത്ത: കേദാര്‍ യാദവിന്റെ പോരാട്ടം വിഫലമായി. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് അഞ്ചു റണ്‍സിന്റെ ആശ്വാസ ജയം. ബെന്‍ സ്റ്റോക്സിന്റെ ഓള്‍റൗണ്ട് പ്രകടനം (56 നോട്ടൗട്ട്, മൂന്നു വിക്കറ്റ്) ഇംഗ്ലണ്ടിനു തുണയായി. സ്കോര്‍: ഇംഗ്ലണ്ട് 321/8 (50), ഇന്ത്യ – 316/9 (49.5). ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.
അവസാന ഓവറിലെ അഞ്ചാം പന്തില്‍ കേദാര്‍, ജേക്ക് ബാളിന്റെ പന്തില്‍ ബില്ലിങ്സിന് ക്യാച്ച് നല്കി മടങ്ങുന്നതു വരെ കളി ഇന്ത്യയുടെ കൈയിലായിരുന്നു. 75 പന്തില്‍ 12 ഫോറും ഒരു സിക്സറും പറത്തി കേദാര്‍. 173 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ കേദാറും ഹാര്‍ദിക് പാണ്ഡ്യയുമാണ് (56) തിരികെയെത്തിച്ചത്. ആറാം വിക്കറ്റില്‍ 103 റണ്‍സ് ചേര്‍ത്തു സഖ്യം. വിരാട് (55), യുവരാജ് (45), എം.എസ്. ധോണി (25) എന്നിവരും സംഭാവന നല്കി. ഇംഗ്ലണ്ടിനായി സ്റ്റോക്സ് മൂന്നും, വോക്സ്, ബാള്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയി (65), ജോണി ബെയര്‍സ്റ്റൗ (56), 39 പന്തില്‍ നാലു ഫോറും രണ്ടു സിക്സറും ഉള്‍പ്പെടെ പുറത്താകാതെ 57 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സ് എന്നിവരുടെ മികവിലാണ് മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ഏഴാം വിക്കറ്റില്‍ സ്റ്റോക്സും, ക്രിസ് വോക്സും (34) നടത്തിയ പ്രകടനമാണ് സ്കോര്‍ 321ലെത്തിച്ചത്. 19 പന്തില്‍ നാലു ഫോറും ഒരു സിക്സറും നേടി വോക്സ്. മൂന്നു വിക്കറ്റെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജ രണ്ടും, ജസ്പ്രീത് ബുംറ ഒന്നും വിക്കറ്റെടുത്തു.
വിരാടിന് റെക്കോഡ്
കൊല്‍ക്കത്ത: നായകനായി ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് തികച്ചതിന്റെ റെക്കോഡ് ഇനി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക്. 17 ഇന്നിങ്സില്‍ നിന്നാണ് വിരാട് 1,000 തികച്ചത്. ഇംഗ്ലണ്ടിനെതിരെ ഇന്നലെ 55 റണ്‍സെടുത്ത് വിരാട് മടങ്ങി. ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് എ.ബി. ഡിവില്ലേഴ്സിനെയാണ് മറികടന്നത്. ഡിവില്ലേഴ്സ് 18 ഇന്നിങ്സില്‍ നിന്നാണ് നേട്ടം സ്വന്തമാക്കിയത്.
മുഴുവന്‍ സമയ ഏകദിന നായകനായി ഈ പരമ്പരയിലാണ് വിരാട് ചുമതലയേറ്റതെങ്കിലും, നേരത്തെ, ധോണിയുടെ അഭാവത്തില്‍ 14 ല്‍ ടീമിനെ നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: