കണ്ണൂര്‍: ജനുവരി 16 മുതല്‍ 22 വരെ കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവം ഹരിതാഭമാക്കിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തിന് അഭിനന്ദനപ്രവാഹം. സംഘാടന മികവുകൊണ്ട് ഗ്രീന്‍ പ്രോട്ടോക്കോള്‍ ആശയം പൂര്‍ണ്ണമായും നടപ്പില്‍ വരുത്തിയതിനാല്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് കണ്ണൂരില്‍ നടന്ന കലോത്സവം. ഏഴ് ദിവസങ്ങളിലായി 20 വേദികളില്‍ 10 ലക്ഷം പേര് പങ്കെടുത്തിട്ടും മാലിന്യമില്ലാത്ത കലോത്സവമായി പരിപാടിയെ മാറ്റിയെടുക്കാന്‍ കഴിഞ്ഞു. വിവിധ സബ്കമ്മറ്റികളുടെയും ജില്ലാ ശുചിത്വ മിഷന്റെയും സഹകരണത്തോടുകൂടിയുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി പ്രവര്‍ത്തനം കലാമാമാങ്ക വേളയില്‍ കണ്ണൂരില്‍ എത്തിയ മുഴുവന്‍ ജനതയും പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ചിരുന്നു. കലോത്സവം പൂര്‍ത്തിയായ ഉടന്‍ കലോത്സവ നഗരി വൃത്തിയാക്കിയും കമ്മറ്റി മാതൃകയായി.
ഹരിത സന്ദേശം പ്രചരിപ്പിക്കുന്നതിനായി കലോത്സവത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മറ്റിയും ജില്ലാ ശുചിത്വമിഷനും നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. കലോത്സവം ഹരിതോത്സവമാക്കി വിജയിച്ചത് പോലെ ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, കണ്ണൂര്‍ കോര്പ്പറേഷന് എന്നിവയുടെ പിന്തുണയോടെ ജില്ലയെ പ്രകൃതി സൗഹൃദ ജില്ലയാക്കിമാറ്റാനുള്ള തീവ്ര ശ്രമത്തിനാണ് ഇനി നാട് കൈകോര്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: