തൃശൂര്‍: കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയവയിലേക്കും കോര്‍പ്പറേഷനുകളിലേയ്ക്കും ജൂനിയര്‍ അസി./കാഷ്യര്‍/അസി.ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേയ്ക്കുള്ള പിഎസ്സി പട്ടികയില്‍ നിന്ന് നിയമനം ഇെല്ലന്ന് ഉദ്യോഗാര്‍ത്ഥികള്‍. ഒഴിവുകള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ സ്ഥാപനമേധാവികള്‍ക്കുള്ള വിമുഖതയാണ് കാരണം.
2014 സപ്തംബറിലാണ് പട്ടിക നിലവില്‍ വന്നത്. ഇതുവരെ പൊതുവിഭാഗത്തില്‍ 1829 പേര്‍ക്കുമാത്രമാണ് അഡൈ്വസ് മെമ്മോ അയച്ചത്. കഴിഞ്ഞതവണ ഇതേ തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍നിന്ന് എല്ലാവര്ക്കും നിയമനം കിട്ടിയിരുന്നു. 489/2011 എന്ന റാങ്ക് പട്ടികയില്‍നിന്ന് നിയമനം നടത്തേണ്ട വിവിധ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകളുണ്ടന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. എന്നാല്‍ സ്ഥാപനങ്ങളുടെ തലപ്പത്തുള്ളവര്‍ക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനാണ് താല്പര്യം.
കെ.എസ്.ഇ.ബി, കെ.എം.എം.എല്‍, മലബാര്‍ സിമന്റ്സ്, കശുവണ്ടി വികസന കോര്പറേഷന്, കാംകോ, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ലാന്‍ഡ് ഡെവലപ്മെന്റ് കോര്പറേഷന്, കൈത്തറി വികസന കോര്പറേഷന് തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് നിയമനങ്ങള്‍ നടത്തേണ്ട റാങ്കുപട്ടികയാണ് ഇഴയുന്നത്.
പത്തുവര്‍ഷമായി താല്ക്കാലികാടിസ്ഥാനത്തില് ജോലി ചെയ്യുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കിയുള്ള കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവ് പുനപരിശോധിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇങ്ങനെ പരിശോധിക്കുമ്പോള്‍ ബോര്‍ഡുകളിലും കോര്‍പ്പറേഷനുകളിലും നടത്തിയ സ്ഥിരനിയമനങ്ങളും പരിശോധിച്ച് അനര്‍ഹരായവരെ ഒഴിവാക്കി റാങ്ക്പട്ടികയില്‍നിന്ന് നിയമനം നടത്താന്‍ തയാറാകണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം. പരമാവധി നിയമനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചിട്ടും പട്ടികയില്‍നിന്ന് ഉദ്യോഗാര്‍ഥികളെ മാറ്റിനിര്‍ത്തി താല്‍ക്കാലികക്കാരെ നിലനിര്‍ത്തുന്നത് അന്വേഷിക്കണമെന്ന് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: