തൃശൂര്‍: പാമ്പാടി നെഹ്റുകോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ വര്‍ദ്ധിക്കുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞതിന് വിരുദ്ധമായി ജിഷ്ണുവിന്റെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. പോലീസ് ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളിലാണ് വിഷ്ണുവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതുപോലുള്ള പാടുകള്‍ വ്യക്തമായിട്ടുള്ളത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ജിഷ്ണുവിന്റെ മരണം സംബന്ധിച്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നേരത്തെതന്നെ വിവാദത്തിലാണ്. ഇപ്പോള്‍ പുറത്തുവന്ന ചിത്രങ്ങളിലെ മുറിവുകള്‍ സംബന്ധിച്ച പരമാര്‍ശം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇല്ല. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ഒത്തുകളിയുടെ ‘ഭാഗമായുള്ളതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്ന വാദം പുതിയ ചിത്രങ്ങളോടെ കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ജിഷ്ണുവിന് മര്‍ദ്ദനമേറ്റതായി സൂചനകളുണ്ടായിരുന്നുവെങ്കിലും അത് സംബന്ധിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്ശങ്ങളുണ്ടായിരുന്നില്ല.
പിന്നീട് മൂക്കിലെ മുറിവ് പോലീസ് സ്ഥിരീകരിച്ചിരുന്നു. ശരീരത്തിന്റെ മറ്റു‘ാഗങ്ങളിലും മര്ദ്ദനമേറ്റരീതിയിലുള്ള പരിക്കുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ വിഷ്ണുവിന്റെ ബന്ധുക്കള്‍ തയ്യാറെടുക്കുകയാണ്.
മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി പോസ്റ്റുമോര്‍ട്ടം നടത്തിയത് നേരത്തെ വിവാദമായിരുന്നു.മൂക്കിന്റെ പാലത്തിലും വലതു‘ഭാഗത്തും ചെറിയമുറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ശരീരത്തിലെ മറ്റുമുറിവുകള്‍ മരണശേഷം സം‘വിച്ചതാണ് എന്ന നിഗമനമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.
പോലീസിന്റെ എഫ്ഐആറിലും മുറിവുകളെക്കുറിച്ച് സൂചിപ്പിക്കാതെ കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമത്തെത്തുടര്ന്നുള്ള ആത്മഹത്യയാണെന്ന് ഉറപ്പിച്ച് പറയുകയായിരുന്നു. ഇതിലെ ദുരൂഹത ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. മരണം നടന്ന് ആഴ്ചകള്‍ക്ക് ശേഷം പുറത്തുവന്ന മുറിവുകളുടെ ചിത്രം തങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണെന്നും വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുമാണ് കോടതിയെ സമീപിക്കുക എന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: