തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട് നിര്‍മാണരീതി മാറ്റാന്‍ ആലോചന. കരിങ്കല്ലിന് പകരം ഇരുമ്പോ സ്റ്റീലോ ഉപയോഗിക്കാനാണ് ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കരിങ്കല്ല് ഇറക്കുന്നത് നിര്‍ത്താന്‍ അദാനി ഗ്രൂപ്പ് കരാറുകാരോട് ആവശ്യപ്പെട്ടു.
തുറമുഖത്ത് മൂന്ന് കിലോമീറ്റര്‍ ദൂരത്തിലാണ് പുലിമുട്ട് നിര്‍മിക്കേണ്ടത്. ഇപ്പോള്‍ ഏകദേശം അറുനൂറ് മീറ്ററോളം നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. ബാക്കിയുള്ള ഭാഗം സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മിക്കാനാണ് അദാനി ഗ്രൂപ്പിന്റെ ആലോചന. ഇതിന് നിയമപരമായ തടസങ്ങളൊന്നും ഇല്ല. കരിങ്കല്ല് കിട്ടുന്നതിനുള്ള ബുദ്ധിമുട്ടാണ് കമ്പനിയെ ഇങ്ങനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സര്‍ക്കാരുമായും വിഴിഞ്ഞ തുറമുഖ നിര്‍മാണം കമ്പനി ലിമിറ്റഡുമായി അദാനി ഗ്രൂപ്പ് നടത്തിക്കഴിഞ്ഞു.
മൂന്ന് രീതിയിലുള്ള നിര്‍മാണവുമായി അദാനി ഗ്രൂപ്പിന് മുന്നോട്ട് പോകാമെന്ന് കരാറില്‍ തന്നെ പറയുന്നുണ്ട്. ഒന്നുകില്‍ കരിങ്കല്ല് ഉപയോഗിച്ച് നിര്‍മിക്കുക അല്ലെങ്കില്‍ സ്റ്റീലോ ഇരുമ്പോ ഉപയോഗിച്ച് പുലിമുട്ട് നിര്‍മിക്കുക, ഇത് എല്ലാം കൂടി ചേര്‍ത്ത് വേണമെങ്കിലും പുലിമുട്ട് നിര്‍മിക്കാം എന്നാണ് കരാറില്‍ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കരിങ്കല്ല് ഇറക്കുന്നതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാറുകാരും തമ്മില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
കരിങ്കല്ല് കയറ്റി വന്ന ലോറി ഇടിച്ച് പ്രദേശത്ത് ഒരാള്‍ മരിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടും പണികള്‍ കുറച്ച് ദിവസം തടസപ്പെട്ടിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ബദല്‍ മാര്‍ഗങ്ങളിലേക്ക് പോകാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: