ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്തി ഇലയിട്ട് ഊണില്ലെന്ന് പറഞ്ഞ അവസ്ഥയിലാണ് ഷീലാ ദീക്ഷിത്. ദല്‍ഹിയില്‍ നന്നായി തോറ്റതിന് ശേഷം കുറച്ചുകാലം കേരളത്തില്‍ ഗവര്‍ണറായിരുന്നു ഷീല. കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടപ്പോള്‍ രാജിവച്ച അവര്‍ രണ്ടര വര്‍ഷത്തോളമായി ദല്‍ഹിയില്‍ അഴിമതി കേസുകളുമായി കഴിഞ്ഞുകൂടുകയായിരുന്നു. അപ്പോഴാണ് രാഹുല്‍ പിടിച്ച് ഉത്തര്‍ പ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്. മുഖ്യമന്ത്രിയാകില്ലെന്ന് അറിയാമായിരുന്നിട്ടും എഴുപത്തെട്ടാം വയസ്സില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് യുപിയിലേക്ക് വണ്ടികയറി. ഇപ്പോള്‍ അതേ പാര്‍ട്ടി പറയുന്നു തിരിച്ച് ദല്‍ഹിയിലോട്ട് വിടാന്‍. സമാജ്വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയപ്പോള്‍ ത്രിശങ്കുവിലായത് ഷീലയാണ്. ഇനി കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അഖിലേഷാണ്.
അഖിലേഷിന് വേണ്ടി വഴിമാറാന്‍ തയ്യാറാണെന്ന് പരസ്യമായി പറയുമ്പോഴും പാര്‍ട്ടി നന്ദികേട് കാട്ടിയെന്ന വികാരം അവര്‍ക്കുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലയെ തീരുമാനിച്ചതിന് ശേഷവും സഖ്യചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. എന്നാല്‍ അവരെ ഒഴിവാക്കിയായിരുന്നു ഇതെല്ലാം. ഗുലാം നബി ആസാദ് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോഴാണ് അന്തിമ തീരുമാനം ഷീലയും അറിഞ്ഞത്. തന്നോട് ആലോചിക്കാതെയാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് അവര്‍ തുറന്നടിച്ചു. വിളിച്ചുവരുത്തി അപമാനിച്ചുവെന്ന അഭിപ്രായം ചില മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്.
ഇന്ദിരയുടെ അടിയന്തരാവസ്ഥക്കാലത്തെ അനുഭവമോര്ത്താല് ഒരുപക്ഷെ ഇത് പെട്ടെന്ന് മറക്കാന്‍ ഷീലക്ക് കഴിയും. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്റെ മകന് വിനോദ് ദീക്ഷിതിന്റെ ഭാര്യയാണ് ഷീല. ഭരണകാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയ ഷീലയെ ഒഴിവാക്കാന്‍ ഐഎഎസ്സുകാരനായിരുന്ന വിനോദിനെ ഇന്ദിര ദല്‍ഹിയില്‍ നിന്നും പറത്തി. എന്നാല്‍ ഷീല ദല്‍ഹി വിട്ടില്ല. ഒടുവില്‍ കലിപൂണ്ട ഇന്ദിര ഉമാശങ്കറിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കി.
യുപിയില്‍ ആദ്യം പ്രചാരണം ആരംഭിച്ചത് കോണ്‍ഗ്രസ്സാണ്. 27 സാല്, യുപി ബഹല്‍ (27 വര്‍ഷമായി യുപി കഷ്ടത്തിലാണ്) എന്നായിരുന്നു മുദ്രാവാക്യം. 27 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെട്ടിട്ട്. അഞ്ച് വര്‍ഷത്തെ അഖിലേഷ് ഭരണത്തിനുള്ള കുറ്റപത്രം കൂടിയായിരുന്നു ഈ മുദ്രാവാക്യം. ഇനി അതേ അഖിലേഷുമായി വേദി പങ്കിട്ട് ഭരണ നേട്ടങ്ങള്‍ രാഹുല്‍ വിശദീകരിക്കും. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നാണ് ഇതിന് ഗുലാം നബി ആസാദ് നല്കുന്ന ന്യായീകരണം. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്നറിയപ്പെടുന്ന പ്രശാന്ത് കിഷോറിനെ വിലക്കുവാങ്ങിയ ശേഷമാണ് പ്രചാരണത്തിലെ പാളിച്ച. പ്രശാന്തിന്റെ തന്ത്രങ്ങളില്‍ അത്ര സംതൃപ്തരല്ല സംസ്ഥാന നേതൃത്വം. തങ്ങളോട് ആലോചിക്കാതെ തീരുമാനമെടുക്കുന്നതാണ് നേതാക്കളെ പ്രകോപിപ്പിക്കുന്നത്. കിഷോറിപ്പോള്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിന് ക്ലാസ്സെടുക്കുന്നു.
രാഹുലിനെ മുന്‍നിര്‍ത്തി ഏറ്റുവാങ്ങിയ 2014ലെ കനത്ത തോല്‍വിക്ക് ശേഷം ആരുമായും കൂട്ടുകൂടാമെന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്. കൊലയാളിപ്പാര്‍ട്ടിയായ സിപിഎമ്മുമായി ബംഗാളില്‍ സഖ്യമുണ്ടാക്കാമെങ്കില്‍ ഗുണ്ടാ പാര്‍ട്ടിയായ എസ്പിയുമായി യുപിയില്‍ കൈകോര്‍ക്കുന്നതിലും തെറ്റില്ല. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മാത്രമല്ല കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും രാഹുലിനെ നേതാവായി അവതരിപ്പിക്കാന്‍ എന്തെങ്കിലും അവശേഷിപ്പിക്കാനാകുമോ എന്നാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു കോണ്‍ഗ്രസ്. നിതീഷ് മുഖ്യമന്ത്രിയും ലാലുവിന്റെ രണ്ട് ആണ്മക്കള് മന്ത്രിമാരുമായെങ്കിലും കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് നേട്ടമൊന്നും ലഭിച്ചില്ല. എന്നാല്‍ ഞങ്ങള്‍ ബിജെപിയെ തോല്‍പ്പിച്ചുവെന്ന് പൊതുയോഗത്തില്‍ രാഹുലിന് മേനി പറയാം. 2019ലെ ലോക്സാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ അഖിലേഷ് പിന്തുണക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം.
നാല് പതിറ്റാണ്ടാണ് ഹിന്ദി ഹൃദയഭൂമിയെ കോണ്‍ഗ്രസ് അടക്കി ഭരിച്ചത്. 1988-89ല്‍ എന്‍.ഡി. തിവാരിയായിരുന്നു അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രി. ആ തിവാരിയിപ്പോള് ബിജെപിയിലുമെത്തി. ക്രിമിനല്‍ രാഷ്ട്രീയത്തിലേക്ക് ഉത്തര്‍ പ്രദേശിനെ നയിച്ചതില്‍ പാര്‍ട്ടിക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഗൊരഖ്പൂരിലെ കുപ്രിസദ്ധമായ മാഫിയാ സംഘങ്ങള്‍ രാഷ്ട്രീയത്തെ നിയന്ത്രിച്ചത് കോണ്‍ഗ്രസ് ഭരണകാലത്താണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിലനില്ക്കാന് ഭൂതകാലത്തിലെ ത്രസിപ്പിക്കുന്ന ഓര്‍മ്മകള്‍ മതിയാകില്ല കോണ്‍ഗ്രസ്സിന്. അധികാരത്തിലില്ലാത്ത നാളുകളില്‍ മടങ്ങിവരവിന്റെ യാതൊരു സൂചനയും പാര്‍ട്ടി പ്രകടിപ്പിക്കുന്നില്ല. ഊന്നുവടിയില്ലാതെ നില്‍ക്കാനാകാത്ത ദയനീയാവസ്ഥയിലാണ് അഖിലേഷിന്റെ നേതൃത്വം അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറായത്.
ഉയര്‍ത്തിക്കാണിക്കാന്‍ സാധിക്കുന്ന നേതാക്കളില്ലെങ്കിലും പാര്‍ട്ടിയില്‍ തമ്മിലടിക്ക് കുറവില്ല. ഗ്രൂപ്പുപോര് ശ്വാസം മുട്ടിക്കുന്നു. ബ്രാഹ്മണ മുഖമെന്നതിന് പുറമെ ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി കെട്ടിയിറക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചതും ഇതിനാലായിരുന്നു. പ്രമോദ് തിവാരി, രാജേഷ് പതി ത്രിപാഠി, രാജേഷ് മിശ്ര എന്നീ സംസ്ഥാന നേതാക്കള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ അവകാശവാദമുന്നയിച്ചിരുന്നു. ആരെ തെരഞ്ഞെടുത്താലും മറ്റുള്ളവര്‍ കാലുവാരുമെന്ന അവസ്ഥ. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി സിനിമാ താരം രാജ് ബബ്ബാറിനെ നിയമിച്ചതിന് പിന്നിലും ഗ്രൂപ്പ് പോരാണ്. അഴിമതി ആരോപണം ഏറെ നേരിട്ട ഷീലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. അഞ്ച് വര്‍ഷം സംസ്ഥാന അധ്യക്ഷയായിരുന്ന റീത്ത ബഹുഗുണ ജോഷി ബിജെപിയില്‍ ചേര്‍ന്നതും കനത്ത തിരിച്ചടിയായി. ആകെയുണ്ടായിരുന്ന 28ല്‍ ഏഴ് എംഎല്‍എമാര്‍ നേരത്തെ ബിജെപിയിലും ബിഎസ്പിയിലുമെത്തി.
രാഹുലില്‍ വിശ്വാസമില്ലാത്ത കോണ്‍ഗ്രസ്സിനെയാണ് യുപിയില്‍ കാണുന്നത്. രാഹുലിനെക്കാള്‍ പാര്‍ട്ടി അഖിലേഷില്‍ വിശ്വസിക്കുന്നു. പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസ്സിനെ രക്ഷിക്കൂ എന്ന നിലവിളി ശബ്ദം പാര്‍ട്ടി ആസ്ഥാനത്ത് നിന്നും ഉയരുന്നതിന് കാരണവും രാഹുലിലുള്ള അവിശ്വാസമാണ്. മൂന്ന് മാസത്തോളമായി പ്രചാരണത്തിന് നേതൃത്വം നല്കുന്ന രാഹുലിനെ മാറ്റി പ്രിയങ്കയെ ഇറക്കണമെന്ന് സംസ്ഥാന നേതൃത്വം തുറന്നടിച്ചു. രാഹുലിനേക്കാള്‍ പ്രിയങ്കയ്ക്ക് ജനങ്ങളുമായി ഇടപഴകാനും സംവദിക്കാനും സാധിക്കുമെന്ന് ഇവര്‍ പറയുന്നു. കുറഞ്ഞപക്ഷം അബദ്ധങ്ങളെങ്കിലും ഒഴിവാക്കാം. രാഹുലിന്റെ പ്രചാരണത്തിന് സാക്ഷിയാകേണ്ടി വന്ന നേതാക്കളെ കുറ്റപ്പെടുത്താനും കഴിയില്ല.
കര്‍ഷകരുമായുള്ള ഖാട്ട് പേ ചര്‍ച്ച (കട്ടില് ചര്‍ച്ച) യോടെയാണ് രാഹുല്‍ പ്രചാരണം തുടങ്ങിയത്. പരിപാടി കഴിഞ്ഞാല്‍ കട്ടിലുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ആളെക്കൂട്ടാന്‍ ശ്രമിച്ചു. രാഹുല്‍ പ്രസംഗിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തകര്‍ കട്ടിലുമായി സ്ഥലം വിട്ടു. കട്ടിലുകള്‍ക്കായി പ്രവര്‍ത്തകര്‍ നേതാക്കളുടെ കണ്മുന്നില് തമ്മില്‍ത്തല്ലി. രാഹുലിനെ കേള്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാവുന്നില്ല. ആകര്‍ഷകമല്ലാത്ത പ്രസംഗ ശൈലിയും പരാജയപ്പെട്ട നേതാവിന്റെ ശരീരഭാഷയും പ്രവര്‍ത്തകരെ നിരാശരാക്കുന്നു. നരേന്ദ്ര മോദിയുമായുള്ള താരതമ്യം നിരാശയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. പല പരിപാടികളും ആളില്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു. രാഹുലിനെതിരെ ചെരിപ്പേറുമുണ്ടായതും നാണക്കേടായി. മിന്നലാക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസംഗം വലിയ പ്രതിഷേധം വിളിച്ചുവരുത്തി. സഹാറ ഡയറിയുമായി ബന്ധപ്പെട്ട് മോദിക്കെതിരെ രാഹുല്‍ ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ചത് ഷീലാ ദീക്ഷിതായിരുന്നു. രാഹുല്‍ പറയുന്ന ഡയറിയില്‍ ഷീലയുടെ പേരുമുണ്ട്.
വിഷയത്തിന് രാഹുല്‍ അനാവശ്യ പ്രചാരണം നല്‍കുകയും വിശ്വാസയോഗ്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയും ചെയ്തതോടെ മോദിയുടെ പ്രതിഛായ വര്‍ദ്ധിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അവധിയെടുത്ത് ആഘോഷത്തിന് മുങ്ങുന്ന രാഹുലിന് നല്കാന് പ്രശാന്ത് കിഷോറിന്റെ ആവനാഴിയില്‍ അസ്ത്രങ്ങളില്ലാതെയായി. ഉപാധ്യക്ഷനെ പാതിവഴിയിലുപേക്ഷിച്ച് പ്രിയങ്കയെ പ്രചാരണത്തിന് ഇറക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. രാഹുലിനെ അധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഏകകണ്ഠമായി തീരുമാനിച്ചതിന് പിന്നാലെയാണ് ഇതെന്നതും ശ്രദ്ധേയം. എസ്പിയുമായി സഖ്യമുണ്ടാക്കിയതിന്റെ ക്രെഡിറ്റും പാര്‍ട്ടി പ്രിയങ്കക്കാണ് നല്‍കുന്നത്. സീറ്റ് വിഭജനത്തില്‍ അഖിലേഷിന് മുന്നില്‍ കീഴടങ്ങേണ്ടി വന്നതിലെ നിരാശയും പാര്‍ട്ടിയില്‍ പ്രകടമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിന്റെ അമേത്തിയും സോണിയയുടെ റായ്ബറേലിയും മാത്രമാണ് നിലനിര്‍ത്താനായത്. 1977ല്‍ ജനതാ പാര്‍ട്ടിയോടല്ലാതെ രണ്ട് മണ്ഡലങ്ങളും ഇതുവരെ കോണ്‍ഗ്രസ്സിനെ കൈവിട്ടിട്ടില്ല. നാല് തവണ രാജീവ് ജയിച്ച അമേത്തിയില്‍ 2009ല്‍ 3.70 ലക്ഷം വോട്ടിനാണ് രാഹുല്‍ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ കഴിഞ്ഞ തവണ എതിരാളിയായി സ്മൃതി ഇറാനിയെത്തിയതോടെ രാഹുലിന്റെ ഭൂരിപക്ഷം 1.07 ലക്ഷമായി കുറഞ്ഞു. 2009ല്‍ രണ്ടാമതെത്തിയ ബിഎസ്പിക്ക് 14.5 ശതമാനം വോട്ടാണ് ലഭിച്ചതെങ്കില്‍ സ്മൃതി 34.38 ശതമാനം വോട്ട് നേടി. ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ പോലും വിവിഐപിയായ എംപിയെ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൊഴിലാളി സ്ത്രീകള്‍ രാഹുലിന്റെ വാഹനം തടഞ്ഞുനിര്‍ത്തി പ്രതിഷേധിച്ചിരുന്നു. കേന്ദ്രമന്ത്രിയായ സ്മൃതി മണ്ഡലത്തില്‍ സജീവവുമാണ്. ചരിത്രത്തിലെ വലിയ തോല്‍വികള്‍ പാര്‍ട്ടിയെ തുറിച്ചു നോക്കുന്നു.
(ദളിത് രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പായി വിശേഷിപ്പിക്കപ്പെട്ട മായാവതി ഇന്നെവിടെ? തുടര്‍ച്ചയായ തോല്‍വികളില്‍ പ്രതീക്ഷ നഷ്ടപ്പെട്ട ബിഎസ്പിയെക്കുറിച്ച് നാളെ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: