കാക്കനാട്: ഉദ്യോഗസ്ഥരിലും ജീവനക്കാരിലും മുറുമുറുപ്പും പ്രതിഷേധവും നിലനില്‍ക്കെ വീണ്ടും രാഷ്ട്രീയ പരിഗണനയില്‍ സ്ഥലം മാറ്റം. അഞ്ച് മാസത്തിനിടെ 180 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥ സംഘടന നേതാക്കള്‍ താക്കോല്‍ സ്ഥാനങ്ങളിലിരുന്ന് ഇഷ്ടക്കാരല്ലാത്തവരെ തുരത്തുന്നതായി പരക്കെ ആരോപണം ഉയര്‍ന്നിരിക്കെയാണ് 15 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തവിറക്കി.
ഭരണകക്ഷിയിലെ സിപിഎം അനുകൂല സംഘടനകളിലും സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കെ തിങ്കളാഴ്ച ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവില്‍ 15 ജീവനക്കാര്‍ക്കാര്‍ക്കാണ് ഇരിപ്പിടം തെറിച്ചത്. 4 റവന്യു ഇന്‍സ്പെക്ടര്‍മാരെയും 9 വില്ലേജ് ഓഫീസര്‍മാരെയും ഹെഡ്ക്ലര്ക്കിനെയുമാണ് ചൊവ്വാഴ്ച സ്ഥലം മാറ്റിയത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ജില്ലയിലെ ജീവനക്കാരെ സ്ഥലം മാറ്റാന്‍ തുടങ്ങിയത്. 66 വില്ലേജ് ഓഫീസുകളിലാണു അന്ന് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവിറങ്ങിയത്. ഡിസംബറില്‍ ജില്ലയില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ എല്‍ഡി ക്ലര്ക്കുവരെയുള്ള 101 ഉദ്യോഗസ്ഥരെ മാറ്റി. 28 വില്ലേജ് ഓഫീസര്‍മാര്‍, ഏഴ് റവന്യൂ ഇന്‍സ്പെക്ടര്‍, നാല് ഹെഡ് ക്ലാര്‍ക്ക്, 30 യുഡി ക്ലര്‍ക്ക്, 30എല്‍ഡി ക്ലര്‍ക്ക് എന്നിവരെയാണ് സ്ഥലം മാറ്റിയത്.പ്രതിപക്ഷ,ഭരണകക്ഷി യൂണിയനുകളില്‍ കൂട്ട സ്ഥലം മാറ്റം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടനയിലും ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധമുണ്ട്. മുന്‍ കളക്ടര്‍ രാജമാണിക്യവും സിപിഐ നേതാക്കളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതക്കും കൂട്ട സ്ഥലം മാറ്റം ഇടയാക്കിയിരുന്നു.
ജീവനക്കാരില്‍ പ്രതിഷേധം നിലനില്‍ക്കെ ഈ വര്‍ഷം ആദ്യം ജനുവരിയില്‍ ജില്ലയിലെ എട്ട് തഹസില്‍ദാര്‍മാരെ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശം പ്രകാരം ജില്ലാ കളക്ടര്‍ മാറ്റി. ആലുവ എന്‍എച്ച് ഡിവിഷന് 2 സ്പെഷ്യല്‍ തഹസില്ദാറായിരുന്നയാളെ കൊച്ചി താലൂക്കില്‍ റവന്യൂ റിക്കവറില്‍ സ്പെഷ്യല്‍ തഹസില്‍ദാറായും ആലുവ തഹസില്ദാറായിരുന്നയാളെ കളക്ടറേറ്റില്‍ ഇന്സ്പെഷന് ആന്‍ഡ് ഓഡിറ്റ് വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ടായും നിയമിക്കുകയായിരുന്നു.
ഡിസംബറില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ എല്‍ഡി ക്ലര്ക്കുവരെയുള്ള 101 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം തുടരുന്നത്. പ്രതിപക്ഷ യൂണിയന് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പകപോക്കല്‍ നടപടിയാണ് സ്ഥലം മാറ്റമെന്ന് ജീവനക്കാര്‍ക്കിടയില്‍ പരക്കെ ആക്ഷേപം വ്യാപകമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: