തിരുവനന്തപുരം: കേരളം രാഷ്ട്രപതി ഭരിക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് തീരുമാനിക്കാമെന്ന് ബിജെപി ദേശീയ ജനറല്‍സെക്രട്ടറി പി. മുരളീധര്‍ റാവു. കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ എന്നത് പിണറായി വിജയന്റെ ഭരണത്തെയും പക്വതയെയും ആശ്രയിച്ചാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമത്തിന് ഇരയായ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധര്‍റാവു.
പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഭരണപരാജയമുള്ളിടത്ത് കേന്ദ്രസര്‍ക്കാരിന് ഇടപെടാനാകും. അതിന് ഭരണഘടനാസാധ്യത കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും. സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്ക്കുമ്പോള് ഭരണഘടനാസാധ്യതകള് പരിശോധിക്കപ്പെടുക സ്വാഭാവികമാണ്. സ്വന്തം കേസ് ദുര്‍ബലപ്പെടുത്താന്‍ പിണറായി വിജയന് സര്‍ക്കാര്‍ വേണ്ടത് ചെയ്യുന്നുണ്ട്. ഇതിനു മുമ്പൊരിക്കലും വ്യാപകമായി ദളിതരും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെട്ടിട്ടില്ല. സംസ്ഥാന തലസ്ഥാനത്തേക്ക് പോലും അക്രമം വ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭരണമികവും ആത്മാര്ഥതയുമാണ് ചോദ്യം ചെയ്യപ്പെടുക. പിണറായി, പാര്‍ട്ടി, പോലീസ് എന്നിവരുടെ ഒത്തുകളിയാണ് കേരളത്തില്‍. സഹിഷ്ണുത, സ്വാതന്ത്ര്യം എന്നിവയ്ക്ക് സിപിഎം ഒട്ടും പ്രാധാന്യം നല്‍കുന്നില്ല. കൊലയും ഭരണവും ജനാധിപത്യവും അക്രമവും ഒത്തുപോകില്ലെന്ന് പിണറായി വിജയന് മനസ്സിലാക്കണം. രാഷ്ട്രീയ എതിരാളികളാകുക എന്നത് കൊല്ലപ്പെടാനുള്ള കാരണമാകുമോയെന്നും മുരളീധര്‍റാവു ചോദിച്ചു.
ഒരുവശത്ത് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കുമ്പോള്‍ മറുവശത്ത് അണികള്‍ രാഷ്ട്രീയ എതിരാളികളെ കൊന്നു രസിക്കുന്നു. ദരിദ്രരും പാവപ്പെട്ടവരും ചെറ്റക്കുടിലുകളില്‍ കഴിയുന്നവരുമായ ദളിതരെയും സ്ത്രീകളെയുമാണ് സിപിഎം തെരഞ്ഞുപിടിച്ച് കൊല്ലുന്നത്. ക്രമസമാധാനം പാലിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു. ക്രമസമാധാനനില പൂര്‍ണമായി തകര്‍ന്ന സംസ്ഥാനത്ത് വികസനം സാധ്യമാകില്ല. സംസ്ഥാനത്ത് വികസനം എന്നത് മരീചികയായി. ഏകപക്ഷീയമായ അക്രമത്തെയും പ്രതിരോധത്തെയും താരതമ്യം ചെയ്യരുത്. സ്വയരക്ഷയ്ക്ക് പോലും അക്രമം പാടില്ലെന്ന നിര്‍ദ്ദേശമാണ് പ്രവര്‍ത്തകര്‍ക്ക് ബിജെപി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കരയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ അനില്‍കുമാര്‍, നേമത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകയറി അക്രമിച്ച് പരിക്കേല്‍പ്പിച്ച ഐഷാ ഷെറിന്, സിപിഎം അക്രമത്തില്‍ പരിക്കേറ്റ് കഴിയുന്ന ആര്‍എസ്എസ് നേതാവ് ജയപ്രകാശ് എന്നിവരുടെ വീടുകള്‍ മുരളീധര്‍റാവു സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്, സംഘടനാസെക്രട്ടറി എം. ഗണേശന്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ്കുര്യന്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: