രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയാണ് കേരളാ പോലീസ്. ഈ വിശേഷത്തിന് എത്രയോ തവണ അര്‍ഹരായിട്ടുമുണ്ട് നമ്മുടെ പോലീസ്. എന്നാല്‍ ഇത്തവണ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പട്ടികയില്‍ കേരളത്തില്‍നിന്ന് ആരുമുണ്ടായില്ല. പോലീസിന്റെ മികവ് മങ്ങിയതുകൊണ്ടല്ല, മികവുള്ളവരുടെ പേര് ദല്‍ഹിക്ക് നല്‍കേണ്ട നേരം കേരളം മയങ്ങിപ്പോയി. കേന്ദ്രസര്‍ക്കാര്‍ ഓര്‍മ്മപ്പെടുത്തിയിട്ടും ലിസ്റ്റ് നല്കാന് കേരളത്തിനായില്ല.
ഇത് വാര്‍ത്തയായപ്പോഴാണ് ദല്‍ഹിക്ക് ഒരു മെയില്‍ അയച്ച് കേരളം കയ്യുംകെട്ടി നിന്നത്. പോയ ബസിന്റെ പിറകില്‍ കൈ കാണിക്കുന്ന പണി മാര്‍ക്സിസ്റ്റ് സര്‍ക്കാരിന് മാത്രം ചേര്‍ന്നതാണ്.
മെഡല്‍ കിട്ടേണ്ടവരുടെ പട്ടിക സമര്‍പ്പിക്കുന്നതില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് വരുത്തിയ ഗുരുതര വീഴ്ച്ചയാണ് കേരളത്തിന് മെഡല്‍ നഷ്ടമാക്കിയത്. ആഭ്യന്തര വകുപ്പിന്റെ കെടുകാര്യസ്ഥതയോടൊപ്പം ഐഎഎസ്-ഐപിഎസ് പോരുമാണ് എല്ലാം കുഴച്ചുമറിച്ചത്. റിപ്പബ്ളിക് ദിനത്തലേന്ന് പ്രഖ്യാപിക്കേണ്ട മെഡലിനായി സംസ്ഥാനങ്ങള്‍ പട്ടിക നല്‍കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ക്ക് കത്തും നല്കി.
കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ സമയത്ത് പട്ടിക നല്‍കിയില്ല. തുടര്‍ന്ന് ആദ്യം നവംബര്‍ 15 വരെയും പിന്നീട് ഡിസംബര്‍ ഏഴ് വരെയും തീയതി നീട്ടി. കേരളം പട്ടിക നല്‍കിയത് രണ്ടാഴ്ച മുമ്പ് മാത്രം. അതും ഓണ്‍ ലൈനില്‍. അപ്പോഴേക്കും സൂക്ഷ്മപരിശോധന ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ ദല്‍ഹിയില്‍ പൂര്‍ത്തിയാക്കിയിരുന്നു. താമസിച്ച സാഹചര്യത്തില്‍ പട്ടിക ഇത്തവണ പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം അറിയിക്കുകയും ചെയതു.
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരും ഐപിഎസ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം തുടങ്ങിയതോടെ പട്ടിക തയ്യാറാക്കാനുള്ള യോഗം തീര്‍ന്നില്ല. ഭരണപരമായ ‘തിരക്ക്’ കാരണം മുഖ്യമന്ത്രി പിണറായി വിജയന് ഇതൊന്നും അറിഞ്ഞതുമില്ല. കേന്ദ്രത്തിന്റെ തുടര്‍ച്ചയായ കത്തിടപാടുകള്‍ക്ക് ശേഷം ചീഫ് സെക്രട്ടറി വിജയാനന്ദ്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവരടങ്ങുന്ന സമിതി പട്ടിക തയ്യാറാക്കി. വിജിലന്‍സ് ഡയറക്ടറും സമിതിയിലുണ്ടെങ്കിലും അദ്ദേഹം യോഗത്തില്‍ പങ്കെടുത്തില്ല.
തയ്യാറാക്കിയ പട്ടിക അയച്ചുകൊടുക്കുന്നതില്‍ വീണ്ടും കാലതാമസം വന്നു. എന്നാല്‍ പട്ടിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 31 ആയിരുന്നുവെന്നും അതിനുമുമ്പ് പട്ടിക സമര്‍പ്പിച്ചിരുന്നുവെന്നുമാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി പറയുന്നത്. രാഷ്ട്രപതിയുടെ മെഡല്‍ പട്ടികയില്‍ നിന്നും കേരള പോലീസ് പുറത്തായപ്പോള്‍ ആഭ്യന്തരവകുപ്പിന് കീഴിലുള്ള ഫയര്‍ഫോഴ്സ് സേനാവിഭാഗത്തിന് രാഷ്ട്രപതിയുടെ നാല് മെഡുകള്‍ ലഭിച്ചു. ഒരു വിശിഷ്ടസേവാ മെഡലും മൂന്നു സ്തുത്യര്‍ഹ സേവാമെഡലുമാണ് ലഭിച്ചത്. അതേസമയം, ഡിസംബര്‍ 30ന് വൈകുന്നേരം ഓണ്‍ലൈന്‍ വഴി നല്കിയ പൊലീസുകാരുടെ ശുപാര്‍ശ അപേക്ഷകള്‍, ലഭിച്ചില്ലെന്ന് വ്യക്തമാകുകയും ചെയ്തു. ഇതോടെ ഓണ്‍ലൈന്‍ വഴി ആഭ്യന്തരവകുപ്പ് അപേക്ഷ നല്‍കിയതില്‍ വീഴ്ചയുണ്ടായെന്ന ആരോപണം ശക്തമാവുകയാണ്.
ആഭ്യന്തരവകുപ്പിന് കീഴിലുള്ള പോലീസ്, ഫയര്‍ഫോഴ്സ്, ജയില്‍ എന്നീ വിഭാഗത്തിലെ സേനാംഗങ്ങള്‍ രഷ്ട്രപതിയുടെ മെഡലിനായി അപേക്ഷിച്ചിരുന്നു. വകുപ്പ് തലവന്മാര് വഴി സെക്രട്ടറിയേറ്റിലെത്തിയ ശുപാര്‍ശ ആഭ്യന്തരവകുപ്പാണ് കേന്ദ്രത്തിന് കൈമാറേണ്ടത്. ഇതില്‍ ഫയര്‍ഫോഴ്സിന്റെയും, ജയിലിന്റെയും ശുപാര്‍ശകള്‍ ഓണ്‍ലൈന്‍ വഴി അല്ലാതെ രജിസ്റ്റേര്‍ഡായി കേന്ദ്രത്തിന് നല്‍കുകയായിരുന്നു. ഡിസംബര്‍ 20നാണ് ഫയര്‍ഫോഴ്സിന്റെ അപേക്ഷ കേന്ദ്രത്തിന് നല്‍കിയത്. ഈ ശുപാര്‍ശയില്‍ നിന്നും തെരഞ്ഞെടുത്ത നാല് ഉദേ്യാഗസ്ഥര്‍ രാഷ്ട്രപതിയുടെ മെഡലിന് അഹരാവുകയും ചെയ്തു. കേരളത്തില്‍ പൂര്ണഭരണ സ്തംഭനമാണെന്നതിന്റെ ഒന്നാന്തരം തെളിവാണിത്.
ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്ത മന്ത്രിമാര്‍. മന്ത്രിമാരെ വിശ്വാസമില്ലാത്ത മുഖ്യമന്ത്രി. ഇതാണ് കേരളത്തിന്റെ അവസ്ഥ. മെഡലിന്റെ കാര്യത്തില്‍ മാത്രമല്ലല്ലൊ പ്രശ്നം. ജീവല്‍ പ്രശ്നം റേഷനരിയല്ലെ? അതുപോലും നല്കാന് കഴിയുന്നില്ലല്ലൊ. റേഷന്‍കാര്‍ഡിനുള്ള ഒരുക്കം തുടങ്ങിയിട്ട് വര്‍ഷം നാലായി. യുഡിഎഫിന്റെ കഴിവുകേടിന്റെ മകുടോദാഹരണമായിരുന്നു റേഷന്‍ കാര്‍ഡ് പുതുക്കലിലെ വീഴ്ച. അതിനെതിരെ പ്രതിഷേധിച്ച ഇടതുമുന്നണി അധികാരത്തിലെത്തിയിട്ട് എട്ടുമാസമായി. ഒരടി മുന്നോട്ടു പോകാനായില്ല. അതിനിടയില്‍ മുഖ്യമന്ത്രി തനിച്ച് പ്രധാനമന്ത്രിയെ കണ്ട് അരിക്കാര്യം സംസാരിച്ചത്രെ. ഭക്ഷ്യമന്ത്രിയെപോലും ഒപ്പം കൂട്ടിയില്ല. വിശ്വാസകുറവുതന്നെ കാരണം. അരിയുടെ കാര്യം പോലെ മെഡലിന്റെ കാര്യത്തിലും കേരളം കളത്തിനു പുറത്താകുന്നത് ഭരണമില്ലായ്മയുടെ തെളിവായി അവശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: