രാഹുല്‍ മൂന്നാമതും ജയിച്ച മണ്ഡലമാണ് അമേത്തി. അയോധ്യയും അമേത്തിയും തമ്മില്‍ രണ്ട് മണിക്കൂര്‍ യാത്രയുടെ ദൂരം. എങ്കിലും തര്‍ക്ക മന്ദിരം തകര്‍ന്നതിന് ശേഷം രാഹുല്‍ രാമജന്മഭൂമി സന്ദര്‍ശിച്ചിട്ടില്ല. രാഹുല്‍ മാത്രമല്ല, സോണിയയും പ്രിയങ്കയും. 1992 ഡിസംബര്‍ ആറിന് താഴികക്കുടങ്ങള്‍ നിലംപതിച്ചപ്പോള്‍ ‘നെഹ്റു കുടുംബത്തിലെ ആരെങ്കിലും അധികാരത്തിലുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു’ എന്ന് രാഹുല്‍ വിലപിച്ചു. അന്നത്തെ പ്രധാനമന്ത്രിയും പാര്‍ട്ടിയില്‍ അമ്മയുടെ എതിരാളിയുമായിരുന്ന നരസിംഹറാവുവായിരുന്നു രാഹുലിന്റെ ഉന്നം. കാല് നൂറ്റാണ്ട് അകറ്റി നിര്‍ത്തിയ രാമജന്മഭൂമിയില്‍ ഇത്തവണ പ്രചാരണത്തിനിടെ രാഹുലെത്തി. രാമക്ഷേത്രത്തിന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കാവിയണിഞ്ഞ രാഹുലിന്റെ ചിത്രം പിറ്റേന്ന് പത്രത്താളുകളില്‍ പ്രത്യക്ഷപ്പെട്ടു. അദ്വാനിയുടെ രഥയാത്രക്കും മുന്‍പ്, 1989 നവംബര്‍ 10ന് രാജീവ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് അയോധ്യയില്‍ നിന്നായിരുന്നു.
പതിവില്ലാത്ത കാര്യങ്ങളാണ് ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്. രാഹുല്‍ അയോധ്യ സന്ദര്‍ശിക്കുന്നു. മകനെ നേതാവാക്കാന്‍ മുലായം പാര്‍ട്ടിയില്‍ കലഹം സൃഷ്ടിക്കുന്നു. സോണിയ പ്രധാനമന്ത്രിയാകുന്നത് എതിര്‍ത്ത എസ്പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നു. കോണ്‍ഗ്രസ്സിന്റെ അഴിമതികള്‍ അഖിലേഷ് മറക്കുന്നു… ലക്ഷ്യം ഒന്നേയുള്ളു-ബിജെപിയുടെ മുന്നേറ്റം തടയുക. ബിജെപി വിരുദ്ധര്‍ ഒന്നിച്ച ബീഹാറാണ് മാതൃക. കോണ്‍ഗ്രസ്സും എസ്പിയും സഖ്യത്തിലെത്തിയത് മോദി വിരുദ്ധരെ ഏറെ സന്തോഷിപ്പിക്കുന്നു. പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്നതോടെ കോണ്‍ഗ്രസ്സിന്റെ വോട്ടുകള്‍ കുതിച്ചുകയറുമെന്ന് എഴുതിത്തുടങ്ങിയ മാധ്യമങ്ങളുണ്ട്. രാഹുലും സോണിയയും ഒരുമിച്ച് ശ്രമിച്ചിട്ടും നടക്കാത്തത് പ്രിയങ്കക്ക് സാധിക്കുമെന്ന് വിശ്വസിക്കുന്നവരുടെ മാനസിക നിലയാണ് പരിശോധിക്കേണ്ടത്.
മോദിയുടെ അശ്വമേധത്തെ ഉത്തര്‍ പ്രദേശില്‍ തടയാമെന്നത് വ്യാമോഹമാണ്. ബീഹാറല്ല യുപി. ബീഹാറില്‍ ബിജെപി വിരുദ്ധരെല്ലാം ഒരുചേരിയിലായിരുന്നു. യുപിയില്‍ കോണ്‍ഗ്രസ്-എസ്പി സഖ്യത്തിന് പുറമെ ബിഎസ്പിയും ആര്‍എല്‍ഡിയും രംഗത്തുണ്ട്. ആര്‍എല്‍ഡിയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുമെന്ന് വ്യക്തം. ബിഹാറില്‍ മഹാസഖ്യത്തിന്റെ വിജയത്തില്‍ നിര്‍ണായകമായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിഛായ അഞ്ച് വര്‍ഷത്തെ അരാജക ഭരണത്തിന് നേതൃത്വം നല്കിയ അഖിലേഷിന് അവകാശപ്പെടാനാകില്ല. ഭരണ വിരുദ്ധ വികാരം സഖ്യത്തെ തിരിഞ്ഞുകൊത്തും. പാര്‍ട്ടിയിലെ ഭിന്നത നാടകമായിരുന്നുവെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അഴിമതിക്കാരുടെയും ക്രിമിനലുകളുടെയും നേതാവായി അഖിലേഷ് ചിത്രീകരിച്ച ശിവ്പാല്‍ യാദവിന് ഒടുവില്‍ സീറ്റ് നല്‍കിയത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. മുലായം അഖിലേഷ്വാദിയായെന്ന് അമര്‍ സിംഗ് തുറന്നടിച്ചതും വ്യക്തമായ സന്ദേശമാണ്. കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് അഴിമതി വിരുദ്ധ മുന്നണിയെന്ന് അവകാശപ്പെടുന്നത് തന്നെ പരിഹാസ്യമാണ്.
കണക്കുകള്‍ പറയട്ടെ
മോദിക്കാലത്തെ യുപിയെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നതില്‍ അര്‍ത്ഥമില്ല. 2012ല്‍ 15 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. മോദി തരംഗം ഇന്ത്യന്‍ രാഷ്ട്രീയത്തെ പൊളിച്ചെഴുതിയ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42.30 ശതമാനമാണ് ബിജെപിയുടെ വോട്ട്. എസ്പി (29.15 % -22 %) ബിഎസ്പി (25.91%-19.60%), കോണ്‍ഗ്രസ് (11.51%-7.50%) എന്നിവരുടെ വോട്ട് കുത്തനെ കുറഞ്ഞു. അതായത്, എസ്പിയും കോണ്‍ഗ്രസ്സും ഒരുമിച്ചാല്‍പ്പോലും ബിജെപിയോടൊപ്പം എത്തുന്നില്ല. 2004 ലോക്സഭാ തെരഞ്ഞെടുപ്പിലാണ് എസ്പി ഏറ്റവുമധികം വോട്ടു നേടിയത്- 27 ശതമാനം. ജനസ്വാധീനം അവകാശപ്പെടാനില്ലാത്ത, ഭൂതകാലത്തെ തിളങ്ങുന്ന ഓര്‍മ്മകളില്‍ അഭിരമിക്കുന്ന പാര്‍ട്ടി മാത്രമാണ് ഇന്ന് കോണ്‍ഗ്രസ്.
സഖ്യത്തിന് മുസ്ലിം വോട്ടുകള്‍ മുഴുവന്‍ ലഭിക്കുമെന്നാണ് മറ്റൊരു അവകാശവാദം. മുസ്ലിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന പതിവ് പ്രചാരണത്തിന്റെ ഭാഗമാണിത്. മുസ്ലിങ്ങളുടെ വോട്ട് ലഭിക്കാതെയാണ് മോദി അധികാരത്തിലെത്തിയതെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? എല്ലാ വിഭാഗം ജനങ്ങളും പിന്തുണച്ചതിനാലാണ് യുപിയില്‍ എണ്‍പതില്‍ 73 സീറ്റും എന്‍ഡിഎ നേടിയത്. മുസ്ലിം സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി ആകെ ലഭിച്ചത് ഏഴ് സീറ്റ്. 19.31 ശതമാനമാണ് യുപിയിലെ മുസ്ലിം ജനസംഖ്യ. മുപ്പത് ശതമാനത്തിലേറെ മുസ്ലിം വോട്ടുള്ള 73 മണ്ഡലങ്ങളും 20-30 ശതമാനത്തിനിടയില്‍ വോട്ടുള്ള 70 മണ്ഡലങ്ങളുമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപി മുന്നിലെത്തി. പീസ് പാര്‍ട്ടി, ഉലമാ കൗണ്‍സില്‍, ഒവൈസിയുടെ എഐഎംഐഎം എന്നിവരും മുസ്ലിം വോട്ടിലാണ് കണ്ണുനട്ടിരിക്കുന്നത്. ബിഎസ്പിയുടെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും മുസ്ലിങ്ങളാണ്. ബിജെപി വിരുദ്ധ മുസ്ലിം വോട്ടുകളും ഭിന്നിക്കപ്പെടും. മുപ്പത് ശതമാനത്തിലേറെ വോട്ട് നേടിയാല്‍ അധികാരത്തിലെത്താമെന്ന് നിരീക്ഷകര്‍ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 328 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപിയാണ് മുന്നില്‍. 403 മണ്ഡലങ്ങളാണ് ആകെയുള്ളത്. 250 മണ്ഡലങ്ങളില്‍ 40 ശതമാനത്തിലേറെ വോട്ടുണ്ട്. എസ്പിയും കോണ്‍ഗ്രസ്സും ഒരുമിച്ചാലും ഇത്രയും വരില്ല.
ഭരണത്തുടര്‍ച്ചയാണ് എസ്പിയുടെ ലക്ഷ്യം. പിടിച്ചുനില്‍ക്കാനുള്ള വഴിയാണ് കോണ്‍ഗ്രസ് തേടുന്നത്. ഒറ്റക്ക് മത്സരിച്ചാല്‍ വിദൂര സാധ്യത പോലുമില്ല. പരാജയ ഭീതിയില്‍ നിന്നാണ് സഖ്യത്തിന്റെ തുടക്കം. 1993ല്‍ ബിഎസ്പിയുമായാണ് തെരഞ്ഞെടുപ്പിന് മുന്‍പ് എസ്പി അവസാനമായി സഖ്യമുണ്ടാക്കിയത്. 1996ല്‍ മായാവതിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. 126 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് വോട്ട് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ബിഎസ്പി മത്സരിച്ച മണ്ഡലങ്ങളില്‍ സംഘടനാ സംവിധാനം ദുര്‍ബലമാവുകയും ചെയ്തു. 2012ല്‍ ആര്‍എല്‍ഡിയുമായി ചേര്‍ന്നെങ്കിലും കനത്ത തോല്‍വി ഏറ്റുവാങ്ങി. യാദവ-മുസ്ലിം പാര്‍ട്ടിയായി മുദ്രകുത്തപ്പെട്ട എസ്പിയെ മറ്റ് വിഭാഗങ്ങള്‍ക്ക് താല്‍പ്പര്യമില്ല. ബിഎസ്പി ജാദവ-മുസ്ലിം സമവാക്യത്തിലും വിശ്വസിക്കുന്നു. യാദവര്‍ ഒഴികെയുള്ള പിന്നോക്കക്കാരും യാദവര്‍ ഒഴികെയുള്ള ദളിത് വിഭാഗങ്ങളും മുന്നോക്കക്കാരുമാണ് ബിജെപിയുടെ ലക്ഷ്യം. മറ്റ് പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലേക്കുള്ള നേതാക്കളുടെ കുത്തൊഴുക്കാണ് ഏതാനും മാസങ്ങളായി. ജനവികാരത്തിന്റെ പ്രതിഫലനമാണിത്.
ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസ്സും ഉപേക്ഷിച്ച് ഡസനിലേറെ എംഎല്‍എമാര്‍ ബിജെപിയിലെത്തി. താക്കൂര്‍ ധീരേന്ദ്രസിംഗ്, അജിത് പാല് ത്യാഗി, പ്രദീപ് ചൗധരി, മഹാവീര്‍ റാണ, ധരംസിംഗ്, ഓംകുമാര്‍, രാജ അരിദമന് സിംഗ്, പുരാണ് പ്രകാശ് എന്നിവരാണ് പ്രമുഖര്‍. ഇവരെല്ലാം മത്സരിക്കുന്നുമുണ്ട്. 105 സീറ്റ് മാത്രമാണ് അഖിലേഷ് കോണ്‍ഗ്രസ്സിന് നല്‍കിയത്. സീറ്റ് ലഭിക്കാത്ത പ്രാദേശിക നേതാക്കള്‍ അസംതൃപ്തരാണ്. പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ വെല്ലുവിളിക്കുന്നുണ്ട്.
അയോധ്യയും ശ്രീരാമനുമാണ് ബിജെപിയെ ദേശീയരാഷ്ട്രീയത്തില്‍ കരുത്തരാക്കിയത്. ചരിത്രനേട്ടത്തോടെ കേന്ദ്രത്തില്‍ അധികാരം കയ്യാളുമ്പോഴും ശ്രീരാമജന്മഭൂമിയില് അന്യരാകുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. 14 വര്‍ഷത്തെ രാഷ്ട്രീയ വനവാസത്തിന് അന്ത്യം കുറിക്കാന്‍ മോദിയുടെ വികസന നേട്ടങ്ങളെയാണ് പാര്‍ട്ടി ആശ്രയിക്കുന്നത്. ജാതി രാഷ്ട്രീയത്തിന്റെയും മതപ്രീണനത്തിന്റെയും വേലിക്കെട്ടില്‍ സംസ്ഥാനത്തെ തളച്ചിട്ട പ്രാദേശിക പാര്‍ട്ടികളെ പുറത്താക്കി ദേശീയ പാര്‍ട്ടി അധികാരത്തിലെത്തേണ്ടത് ഉത്തര്‍ പ്രദേശിലെ അനിവാര്യതയാണ്.
എതിരാളികളുടെ സാമുദായിക രാഷ്ട്രീയവുമായി രണ്ടര വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി ഏറ്റുമുട്ടുന്നത്. നോട്ട് നിരോധനം എല്ലാവരും പ്രധാന പ്രചാരണ ആയുധമാക്കുന്നുണ്ട്. കള്ളപ്പണത്തിനും അഴിമതിക്കുമെതിരാണ് സര്‍ക്കാരിന്റെ പോരാട്ടമെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ മോദിക്ക് സാധിച്ചു. പണത്തിനായി ക്യൂ നിന്ന ജനം മോദിയെ തോല്‍പ്പിക്കാന്‍ ക്യൂ നില്‍ക്കുമെന്നാണ് അഖിലേഷിന്റെ അവകാശവാദം. നോട്ട് നിരോധനത്തിന് ശേഷം ഇതേ ജനങ്ങള്‍ പലതവണ ക്യൂ നിന്നത് മോദിയെ ജയിപ്പിക്കാനാണ്. ഉത്തര്‍ പ്രദേശിലും ഇതിന് മാറ്റമുണ്ടാകില്ല.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: