തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി.മുരളീധരന് നടത്തിവന്ന 48 മണിക്കൂര്‍ ഉപവാസ സമരം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രഖ്യാപിച്ചു.
ലോ അക്കാദമിക്കെതിരെയുള്ള പൊതുജന വികാരം ശക്തമാണ്. വിദ്യാര്‍ത്ഥി സമരം നീതിയുക്തമായി പരിഹരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. വിദ്യാര്‍ത്ഥി സമരത്തെ ലഘൂകരിച്ച് കാട്ടാന്‍ സര്‍ക്കാരും മാനേജ്മെന്റും ശ്രമിക്കുകയാണ്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് അക്കാദമിയുടെ പ്രവര്‍ത്തനം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റിനെ കൂച്ചുവിലങ്ങിട്ട് നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
സത്യഗ്രഹമനുഷ്ഠിക്കുന്ന വിവിധ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ സമരപ്പന്തലുകളില്‍ പോയി കുമ്മനം സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കാണ് വി. മുരളീധരന് 48 മണിക്കൂര്‍ ഉപവാസം തുടങ്ങിയത്.
മനുഷ്യാവകാശ ലംഘനങ്ങള്‍ പോലീസ് അനേ്വഷിക്കണം
തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമിയില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരുടെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് ഡി വൈഎസ്പി റാങ്കില്‍ കുറയാത്ത പോലീസുദേ്യാഗസ്ഥന് അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി. മാര്‍ച്ച് രണ്ടിനകം വിശദമായ അനേ്വഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നിര്‍ദ്ദേശിച്ചു.
ചീഫ് സെക്രട്ടറി, കേരള വാഴ്സിറ്റി വൈസ് ചാന്‍സലര്‍, പ്രിന്‍സിപ്പല്‍ ഡോ ലക്ഷ്മിനായര്‍, അക്കാദമി ഡയറക്ടര്‍ ഡോ എന്‍. നാരായണന്‍നായര്‍ എന്നിവര്‍ ആരോപണങ്ങള്‍ സംബന്ധിച്ച് പ്രത്യേകം സത്യവാങ്മൂലം ഫയല്‍ ചെയ്യണം. ആറ് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.അക്കാദമി വിഷയത്തില്‍ നീതി തേടി വിദ്യാര്‍ഥികള്‍ പേരൂര്‍ക്കട പോലീസിനെ സമീപിച്ചിട്ടും പോലീസ് മനപൂര്‍വ്വം കണ്ണടയ്ക്കുകയാണെന്ന് ഇടക്കാല ഉത്തരവില്‍ പറഞ്ഞു.
അറസ്റ്റ് ചെയ്യാന്‍ നീക്കം;പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥികളോട് അനുഭാവം പ്രകടിപ്പിച്ച് അനിശ്ചിതകാല നിരാഹാര സത്യഗ്രഹം തുടരുന്ന വി.മുരളീധരനെ സമരപ്പന്തലിലെത്തി അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കം ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഇന്നലെ വെകുന്നേരം 3.30 ഓടെ ആരോഗ്യ നില മോശമായതിനാല്‍ മുരളീധരനെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസ് എത്തി. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസ് പിന്‍വാങ്ങി.
വി.മുരളീധരന്റെ ആരോഗ്യ നില വഷളായി എന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുട സംഘം പരിശോധിച്ച് നല്കിയ റിപ്പോര്‍ട്ടുമായാണ് പൊലീസ് എത്തിയത്. തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ വി. മുരളീധരന് അറസ്റ്റിന് വഴങ്ങിയില്ല. വിദ്യാര്‍ത്ഥി സമരം തകര്‍ക്കാന്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ച് നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പേരൂര്‍ക്കടയില്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: