കൊല്‍ക്കത്ത: അല്‍-ക്വയ്ദയുടെ പുതിയ നേതാവ് അയ്മാന്‍ അല്‍ സവാഹിരി പാക്കിസ്ഥാനിലുണ്ടെന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്. അല്‍-ക്വയ്ദയെ ബലഹീനമാക്കുകയാണു യുഎസ് ലക്ഷ്യം. സവാഹിരി പാക്കിസ്ഥാനില്‍ തന്നെയുണ്ടെന്നാണു തങ്ങളുടെ വിശ്വാസം. സവാഹിരിയാണ് യു.എസിന്റെ അടുത്ത ലക്ഷ്യമെന്നും ഹിലരി പറഞ്ഞു.
കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയായിരുന്നു ഹിലരിയുടെ പ്രസ്താവന. ഒസാമ ബിന്ലാദന് കൊല്ലപ്പെട്ട ശേഷമാണ് അല്‍-ക്വയ്ദയിലെ രണ്ടാമനായ സവാഹിരി നേതൃത്വം ഏറ്റെടുത്തത്. ഈജിപ്ഷ്യന്‍ സ്വദേശിയാണ്. 2008ല്‍ 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തിന്റെ മുഖ്യ കണ്ണികളും പാക്കിസ്ഥാനികളാണെന്നും ഹിലരി പറഞ്ഞു.
ആക്രമണത്തില്‍ കൊല്ലപ്പെട്ട പത്ത് ഭീകരരും പാക്കിസ്ഥാനികളായിരുന്നു. ലഷ്കര്‍ ഇ തോയ്ബ സ്ഥാപകന്‍ ഹഫീസ് സയിദാണ് ആസൂത്രകനെന്നും ഹിലരി പറഞ്ഞു. ആണവപദ്ധതിയില്‍ നിന്നും പിന്മാറാന് ഇറാനോട് സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും ഹിലരി ക്ലിന്റണ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
ഇന്ധനക്ഷാമം പരിഹരിക്കുന്നതിനായി മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യ തയ്യാറാവണമെന്നും ഹിലരി ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ മുന്‍സിപ്പല്‍ ഹാളിലെ പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. ഇന്ധനക്ഷാമത്തില്‍ ഇറാനെ കൂടാതെ മറ്റു രാജ്യങ്ങള്‍ക്ക് ഇന്ത്യയെ സഹായിക്കുമെന്നാണ് കരുതുന്നത്.
പുതിയതായി നിലവില്‍ വരുന്ന നിയമപ്രകാരം ആണവപദ്ധതിയില്‍ നിന്നും പിന്മാറാന് ഇറാനിലെ എണ്ണമന്ത്രാലയത്തിന്മേല് സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ജൂണ്‍ അവസാനത്തോടെ ഇന്ധന ഇറക്കുമതിയ്ക്കായി യു.എസിന്റ അനുമതി ഇന്ത്യ തേടേണ്ടി വരുമെന്നും ഹിലരി ചൂണ്ടിക്കാട്ടി.
എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ ആശ്രയിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇറാന്. ഏകദേശം ഒന്‍പത് ശതമാനത്തോളം ഇന്ധനമാണ് ഇറാനില്‍ നിന്നും പ്രതിവര്‍ഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഹിലരി ക്ലിന്റണ് നാളെ യു.എസിലേക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: