പള്ളീലച്ചന്മാര് നയിക്കുന്ന കോളജുകളില്‍ നടക്കുന്നത് സ്വാശ്രയക്കൊള്ളയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കുമ്പസരിച്ചതിനു തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തൊരു കമ്മ്യൂണിസ്റ്റ് അച്ചിയുടെ ലോ അക്കാദമി ഭരണം വിവാദക്കൊമ്പത്തേറിയത്. സിപിഎം നേതാവും എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ ജ്യേഷ്ഠനും പേരൂര്‍ക്കട ലോ അക്കാദമി ഡയറക്ടറുമായ നാരായണന് നായരുടെയും പൊന്നമ്മയുടെയും മകളാണ് അക്കാദമി ഭരണം ലോ ലെവലിലെത്തിച്ച വിവാദനായിക.
ഒരു അബ്കാരി ജനതയുടെ ആത്മാവിഷ്കാരം എന്ന് നല്ല മലയാളികളൊക്കെ പരിഹസിച്ച കൈരളിച്ചാനലിന്റെ റേറ്റിങ് കുത്തനെകൂട്ടുന്ന ഫ്ളേവറാണ് മാഡം നായര്‍. മാഡത്തിന്റെ ഇമ്മാതിരി ഫ്ളേവര്‍ ഷോ കണ്ടുകണ്ടാണ് കേരളത്തിലെ മാര്‍ക്സിസ്റ്റ് സഖാക്കള്‍ക്ക് വിപ്ലവം വിജൃംഭിക്കാറുള്ളത്. തായ്ലന്ഡിലെ ജലാശയങ്ങളില്‍ നീന്തിത്തുടിച്ചും കടലോരത്ത് സണ്‍ബാത്ത് നടത്തിയും കാടുകയറിയും കളിവള്ളം തുഴഞ്ഞും സഖാത്തി നടത്തിയ യാത്രകളുടെ ഷോ കണ്ടാല്‍ ആയമ്മ സംസ്ഥാനത്തെ സിനിമാ തീയറ്ററുകളില്‍ കിന്നാരത്തുമ്പികള്‍ പാറിനടന്ന കാലത്ത് കേരള ഫിലിം സെന്‍സര്‍ ബോര്‍ഡംഗമായിരുന്നതിന് കുറ്റം പറയാനാവില്ല.
ലോ അക്കാദമിയിലെ മാഡം സഖാത്തിയുടെ ലേഡി ഹിറ്റ്ലര്‍ ഭരണത്തിനെതിരെയാണ് സ്വാശ്രയവിരുദ്ധ കലാപത്തിന് കൊടി ഉയര്‍ന്ന കേരളത്തില്‍ സമരപ്രഖ്യാപനം നടന്നത്. പാമ്പാടി നെഹ്റു കോളജില്‍ അധികൃതരുടെ പീഡനത്തില്‍ മനംമടുത്ത് ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ ചിതയില്‍ നിന്നാളിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം ലോ അക്കാദമിയുടെ പടിവാതിലില്‍ ചെന്നപ്പോള്‍ രണ്ടായിപ്പിരിയുന്നതിന്റെ പിന്നിലെ രാഷ്ട്രീയമാണ് മാഡത്തിന്റെ വിപ്ലവവീര്യത്തെ വാര്‍ത്തയിലെത്തിച്ചത്. ജാതിരഹിത സമൂഹത്തിനുവേണ്ടി കൊടിപിടിച്ച് ഭരണസുഖം കൈക്കലാക്കിയ നമ്പൂതിരിപ്പാടുമാരും നായനാരുമാരും രാമചന്ദ്രന്‍പിള്ളമാരും ധാരാളമുള്ള പാര്‍ട്ടിയില്‍ കോലിയക്കോട് കൃഷ്ണന്‍നായരുടെയും മാഡം ലക്ഷ്മിനായരുടെയും പിടി വലുതാണെന്ന ബോധ്യമാണ് കുട്ടിസഖാക്കന്മാരെ സമരത്തിന് പന്തല്‍ വേറെ കെട്ടാന്‍ പ്രേരിപ്പിച്ചത്. തല്ലിപ്പൊളിച്ചും തച്ചുതകര്‍ത്തുമുള്ള സമരം സഖാക്കളുടെ പോരാട്ടവീര്യത്തിന് ഫ്ളേവര്‍ കൂട്ടിയ പ്രിന്‍സിപ്പല്‍ മാഡത്തിനോട് വേണ്ട എന്നാണ് എസ്എഫ്ഐ തത്വത്തില്‍ സ്വീകരിച്ചിരിക്കുന്ന നയം.
മാഡത്തിന്റെ കുടുംബഭരണമാണ് അക്കാദമിയില്‍ നടക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. പ്രിന്‍സിപ്പളിന്റെ പീഡനം മൂലം 21 വിദ്യാര്‍ത്ഥികളാണ് ഇയര്‍ ഔട്ടായത്. കുടുംബജീവിതത്തിലെ പരാജയം മറയ്ക്കാന്‍ ഫെമിനിസ്റ്റുകളാകാറുള്ള ചില കൊച്ചമ്മമാരെപ്പോലെയാണ് ബിഎയും എംഎയും കഴിഞ്ഞ് എല്‍എല്‍ബിയും എല്‍എല്‍എമ്മും ഒന്നാം റാങ്കില്‍ പാസായി മതേതരത്വത്തിന്റെ നിയമവശങ്ങളില്‍ ഡോക്ടറേറ്റ് തരപ്പെടുത്തിയ മാഡത്തിന്റെ പെരുമാറ്റമെന്ന് ഇരകള്‍ വാദിക്കുന്നു. തിളങ്ങുന്ന വസ്ത്രം ധരിച്ചുവന്നാല്‍ മാഡത്തിന് പിടിക്കില്ല. ആണ്‍കുട്ടികളോട് സംസാരിച്ചുനില്ക്കുന്ന പെണ്‍കുട്ടികളെ മാഡത്തിന് ഇഷ്ടമല്ല. ജാതിരഹിത കമ്മ്യൂണിസത്തില്‍ അടിയുറച്ചുനില്‍ക്കുന്നതിനാല്‍ മാഡം പെണ്‍കുട്ടികളുടെ വീട്ടില്‍ വിളിച്ച് നല്ല ജാതിയില്‍ പിറക്കുന്നതിന്റെ ഗുണഗണങ്ങള്‍ രക്ഷകര്‍ത്താക്കളെ ഓര്‍മ്മിപ്പിക്കും. ഇമ്മാതിരി ഒരു നവോത്ഥാന നായിക സമുദായത്തില്‍ പിറന്ന വാര്‍ത്ത അങ്ങ് ചങ്ങനാശ്ശേരിയില്‍ എത്തിയിരുന്നെങ്കില്‍ ഇരിപ്പിടം ഒന്നുകൂടി തരപ്പെട്ടേനെ.
എസ്എഫ്ഐ മൂത്തതും എസ്എഫ്ഐ ഇളയതുമല്ലാത്ത ഒരൊറ്റ വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തകനെയും മാഡം പൊറുപ്പിക്കില്ല. എതിര്‍ക്കുന്നവരെ കൈകാര്യം ചെയ്യാന്‍ മാഡത്തിനായി ഒരുമ്പെട്ടിറങ്ങുന്ന ഗുണ്ടാപ്പട ഡിഫിയായും സിഐടിയു ആയുമൊക്കെ വേറെയുമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ മാര്‍ക്കും ഹാജരും ഭാവിയുമെല്ലാം മാഡത്തിന്റെ കയ്യിലാണ്.
സമരം കൊടുമ്പിരിക്കൊണ്ടപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സഖാത്തി മൊഴിഞ്ഞത് വിദ്യാഭ്യാസം ഭരിക്കുന്ന മന്ത്രി കാതു തുറന്നുവെച്ച് കേള്‍ക്കണം. ‘എല്ലാ സൗകര്യവും താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്, എന്തിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയവര്‍ക്കും അറ്റന്‍ഡന്‍സ് നല്‍കിയിട്ടുണ്ട്.’ ലോ ആക്കാദമിയുടെ നിലവാരത്തിന് ഇതിനപ്പുറം ഒരു തെളിവു വേണോ…. ചുമ്മാതാണോ പിണറായി വിജയന്റെ ഗോള്‍ഡ് മെഡലിസ്റ്റും മാഡത്തിന്റെ മാജിക്ക് ഓവന് ചാനലില്‍ ഇടം നല്കിയ ആളുമായ ലോകപ്രശസ്ത ദ്വിഭാഷി ബ്രിട്ടാസ് ക്ലാസില്‍ പോകാതെയാണ് അക്കാദമിയില്‍ നിന്ന് ബിരുദമെടുത്തതെന്ന ആരോപണം ഉയരുന്നത്. മാഡത്തിന്റെ അക്കാദമിയിലെ അന്തിക്ലാസില്‍ സ്റ്റുഡന്റായിരുന്നുപോലും നാലു കൊല്ലം മുമ്പ് ബ്രിട്ടാസ്. മൂന്ന് പേപ്പര്‍ മാത്രം എഴുതുകയും എഴുതിയത് മൂന്നും പാസാവുകയും ചെയ്ത മിടുമിടുക്കന്‍. ക്ലാസില്‍ ഹാജരായിട്ടില്ലാത്ത ബ്രിട്ടാസിന് 16 മുതല്‍ 18 വരെ മാര്‍ക്കാണ് ഇന്റേണലിന് മാഡത്തിന്റെ അക്കാദമി നല്‍കിയതെന്നാണ് ഉയരുന്ന ആക്ഷേപം.
ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ചെയര്‍മാനായി 1968ല്‍ രൂപീകരിച്ച ട്രസ്റ്റിന്റെ പേരിലുള്ള ലോ അക്കാദമിയാണ് മാഡം നായരുടെ കുടുംബസ്വത്തായി മാറിയത്. പേരൂര്‍ക്കടയില്‍ മൂന്ന് വര്‍ഷത്തെ പാട്ടത്തിന് സര്‍ക്കാര്‍ വിട്ടുകൊടുത്ത 12 ഏക്കറോളം ഭൂമിയുടെ പാട്ടക്കാലാവധി പിന്നെ 30 വര്‍ഷത്തേക്ക് നീട്ടിക്കൊടുത്തുപോലും. പീഡനത്തിന്റെ കഥകള്‍ പുറത്തുവന്നിട്ടും ലോ അക്കാദമിയില്‍ ഒത്തുതീര്‍പ്പ് കമ്മിറ്റിയുമായാണ് പിണറായിയുടെ സര്‍ക്കാര്‍ പോകുന്നത്. എന്തുവന്നാലും പ്രിന്‍സിപ്പള്‍ രാജിവെക്കുന്ന പ്രശ്നമില്ലെന്ന് അച്ഛനും ഡയറക്ടറുമായ നാരായണന് നായര്‍ പ്രഖ്യാപിക്കുന്നു. ലോ അക്കാദമി പ്രിന്‍സിപ്പളിന്റെ കസേര കത്തിക്കാനും അവര്‍ക്ക് കുഴിമാടം ഒരുക്കി പ്രതിഷേധിക്കാനും എസ്എഫ്ഐക്കാരന് വട്ടം കൂട്ടുന്നില്ലെങ്കില്‍ അതിനുപിന്നില്‍ എന്തോ ഉണ്ട് എന്നല്ലേ ജനം സംശയിക്കേണ്ടത്.
മഹാരാജാസ് കോളജിന്റെ ചുവരുകളില്‍ തെറിച്ചിത്രങ്ങള്‍ വരച്ചുവെച്ച ചെഗുവേരിയന്‍ സഖാക്കള്‍ക്കെതിരെ നടപടി എടുത്തതിനാണ് പ്രൊഫ.എന്‍.എല്‍. ബീനയുടെ കസേര ടീച്ചര്‍ അവധിയിലായിരുന്ന ദിവസം വലിച്ചെടുത്ത് പുറത്തുകൊണ്ടിട്ട് പരസ്യമായി ഈ കുട്ടിച്ചെകുത്താന്മാര് കത്തിച്ചുകളഞ്ഞത്. ടീച്ചറുണ്ടായിരുന്നെങ്കില്‍ ജീവനോടെ കത്തിക്കുമായിരുന്നു എന്നൊരു ഭീഷണിയുണ്ട് ഈ പ്രതിഷേധത്തില്‍. പാര്‍ട്ടി ഓഫീസിന്റെ ചുവരില്‍ വരയ്ക്കാനാവാത്ത തെറിപ്പടങ്ങള്‍ കോളജ് ചുവരില്‍ വരച്ച് ബിനാലെ കളിക്കേണ്ടതില്ലെന്ന് പറയേണ്ട സാംസ്കാരികലോകം മിണ്ടിയില്ല. പാര്‍ട്ടി കളിക്കാന്‍ മാത്രം വാധ്യാന്മാരായ മാര്‍ക്സിസ്റ്റ് അദ്ധ്യാപകരുടെ പിന്തുണയോടെയാണ് മഹാരാജാസില്‍ ഈ തെമ്മാടിത്തം അരങ്ങേറിയത്. അതിനും മാസങ്ങള്‍ക്ക് മുമ്പാണ് പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് മൂന്നരപ്പതിറ്റാണ്ടത്തെ സേവനം അവസാനിപ്പിച്ച് വിടപറയല്‍ ചടങ്ങിനെത്തിയ പ്രിന്‍സിപ്പള്‍ ഡോ.പി.എന്‍. സരസുവിന് ഈ കുഴിവെട്ടികള്‍ കുഴിമാടം ഒരുക്കിയത്. കുട്ടികളുടെ ആര്‍ട് ഇന്സ്റ്റലേഷന് എന്നായിരുന്നു പിബി സഖാവ് ബേബിയുടെ പ്രശംസ.
ലോ അക്കാദമിയിലെ മാഡത്തിന്റെ കടാക്ഷത്തില്‍ പുലരുന്ന സഖാക്കള്‍ ഒത്തുതീര്‍പ്പിനെത്തുന്ന സമിതിയുടെ തീരുമാനങ്ങള്‍ക്കായി പന്തലില്‍ കാത്തുകിടക്കുകയാണ്. എബിവിപിയും ഇതര വിദ്യാര്‍ത്ഥി സംഘടനകളും പ്രക്ഷോഭത്തിന്റെ കരുത്ത് കൂട്ടുമ്പോള്‍ മാറിയിരുന്ന് സമരം കാണല്‍ സമരം നടത്തുകയാണ് എസ്എഫ്ഐ. പാര്‍ട്ടി ചാനലിലെ ഗ്ലാമര്‍ പരിപാടികള്‍ക്ക് കൂടുതല്‍ ഫ്ളേവര്‍ പകരുന്നതാവും പിണറായി സര്‍ക്കാരിന്റെ ലോ അക്കാദമി ഒത്തുതീര്‍പ്പുകള്‍ എന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: