ലക്നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി. ഭരണഘടനയ്ക്കുള്ളില്‍ നിന്ന് ഇതിനുള്ള സാധ്യതകള്‍ തേടുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ പാര്‍ട്ടി വ്യക്തമാക്കി. ‘ലോക കല്യാണ്‍ സങ്കല്‍പ്പ് പത്ര’ (ജനക്ഷേമത്തിനുള്ള പ്രതിജ്ഞ) എന്ന പേരിലുള്ള പ്രകടനപത്രിക പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് പുറത്തിറക്കിയത്.
രാമക്ഷേത്രം ഭരണഘടനയ്ക്കുള്ളില്‍ നിന്ന് നിര്‍മിക്കുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് വിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തെ അറവുശാലകള്‍ നിര്‍ത്തലാക്കുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വാഗ്ദാനം. തലാഖ് വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ അഭിപ്രായം തേടി സുപ്രീംകോടതിയെ അറിയിക്കും.
വര്‍ഗീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ജനങ്ങള്‍ പലായനം ചെയ്യേണ്ടി വരുന്ന സ്ഥിതി നേരിടാന്‍ ജില്ലാ തലത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. സംസ്ഥാനത്തെ ക്രിമിനല്‍ രാജ് അവസാനിപ്പിച്ച് ക്രമസമാധാനനില സാധാരണനിലയിലാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര, യോഗി ആദിത്യനാഥ് എംപി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
മറ്റു പ്രധാന വാഗ്ദാനങ്ങള്‍
കുറ്റകൃത്യങ്ങളില്‍ 24 മണിക്കൂറിനകം എഫ്ഐആര്‍
പരോള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ കര്‍മസേന
ഭൂ, ഖനി മാഫിയകള്‍ക്കെതിരെ കടുത്ത നടപടി
ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം
യുവാക്കള്‍ക്ക് ലാപ്ടോപ്പ്, ഒരു ജിബി സൗജന്യ ഇന്റര്‍നെറ്റ്
സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക കര്‍മസേന
സ്ത്രീകളുടെ കേസുകള്‍ക്ക് 100 അതിവേഗ കോടതികള്‍
വിധവാ പെന്ഷന് തുക ഉയര്‍ത്തും
ദരിദ്ര കുടുംബങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 5,000 രൂപ
ചെറുകിട കര്‍ഷകരുടെ വായ്പ എഴുതിത്തള്ളും
ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ
എല്ലാ വീടുകള്‍ക്കും 24 മണിക്കൂറും വൈദ്യുതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: